ടെഹ്റാൻ: പാകിസ്ഥാൻ ഇടപെടലിൽ ട്രംപ് മുന്നോട്ട് വച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഇറാൻ. ഹോർമുസ്, ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ, തുറക്കുമെന്ന് ഇറാൻ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ സംയുക്ത സൈനിക നീക്കം 40-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആശ്വാസകരമായ വാർത്തയാണ് വരുന്നത്.
രണ്ടാഴ്ചത്തെ വെടിനിർത്തലിന് യുഎസ്സും ഇസ്രയേലും ഇറാനും സമ്മതിച്ചിരിക്കുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർണായകമായ ഇടപെടലായിരുന്നു ഈ തീരുമാനത്തിലേക്ക് വഴി തുറന്നത്. രണ്ടാഴ്ചത്തേക്ക് ശത്രുത അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാനും ഈ കരാർ ആഹ്വാനം ചെയ്യുന്നു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ ഈ രണ്ടാഴ്ചത്തെ സമയം അമേരിക്ക ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണമെത്തിയത്.
ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങളുടെ പൊതുവായ ചട്ടക്കൂട് അംഗീകരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തിലും ഇറാന് നേരെയുള്ള ആക്രമണങ്ങൾ നിർത്തലാക്കുകയാണെങ്കിൽ, ഞങ്ങളുടെ കരുത്തുറ്റ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് അബ്ബാസ് അരാഗ്ചി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.
രണ്ടാഴ്ചത്തേക്ക് ഇറാന്റെ സായുധ സേനയുമായുള്ള ഏകോപനത്തിലൂടെയും സാങ്കേതികമായ പരിമിതികൾ കണക്കിലെടുത്തും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates