ആയത്തുല്ല അലി ഖമേനി Reuters
World

യുഎസ് ആക്രമണങ്ങള്‍ക്കിടെ ജന്മനാട്ടില്‍ ഇന്ന് ആയത്തുല്ല ഖമേനിയുടെ സംസ്‌കാരം; പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതെ മുജ്തബ

വടക്കുകിഴക്കന്‍ ഇറാനിലെ മഷാദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷംം വീണ്ടും ശക്തമാകുമെന്ന സൂചനകള്‍ നല്‍കി യുഎസ് വ്യോമാക്രമണങ്ങള്‍ തുടരുന്നതിനിടയില്‍, കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സംസ്‌കരിക്കും. വടക്കുകിഴക്കന്‍ ഇറാനിലെ മഷാദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത, ദിവസങ്ങള്‍ നീണ്ട വിലാപയാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ മൃതദേഹം അന്ത്യവിശ്രമത്തിനായി മഷാദില്‍ എത്തിക്കുന്നത്. എന്നാല്‍, ചടങ്ങുകളുടെ അവസാന ദിവസമായ ഇന്ന് യുഎസ് ഇറാനില്‍ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടത് ആശങ്കയായിട്ടുണ്ട്. ഹോര്‍മുസില്‍ കപ്പലുകള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം. ഇറാന്‍ കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇതിലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് ആയത്തുല്ല ഖമേനി കൊല്ലപ്പെടുന്നത്. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കര്‍ബല എന്നിവിടങ്ങളിലെ വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം ഇന്ന് ഇറാനിലെ ഏറ്റവും ആദരിക്കപ്പെടുന്ന ആരാധനാലയമായ 'ഇമാം റെസ' മസ്ജിദില്‍ സംസ്‌കരിക്കും. തനിക്ക് മഷാദില്‍ അന്ത്യവിശ്രമം കൊള്ളണമെന്നത് ഖമേനിയുടെ വ്യക്തിപരമായ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് മുഹമ്മദി-ഗോല്‍പയ്ഗാനി വ്യക്തമാക്കി.

1989 മുതല്‍ നീണ്ട 36 വര്‍ഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമേനി തന്റെ 86-ാം വയസ്സിലാണ് കൊല്ലപ്പെട്ടത്. ഖമേനിക്കൊപ്പം ആക്രമണത്തില്‍ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കൊച്ചുമകള്‍, മകള്‍, മരുമകന്‍, മകന്‍ മുജ്തബ ഖമേനിയുടെ ഭാര്യ സഹ്‌റ ഹദ്ദാദ് അദേല്‍ എന്നിവരുടെയും മൃതദേഹങ്ങള്‍ ഇന്നാണ് സംസ്‌കരിക്കുക. സംസ്‌കാര ചടങ്ങുകളില്‍ 1.5 കോടിയോളം ജനം പങ്കെടുക്കുമെന്നാണ് മഷാദ് ഗവര്‍ണര്‍ ഹസ്സന്‍ ഹുസൈനി വ്യക്തമാക്കുന്നത്.

അതേസമയം, പിതാവിന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ട മുജ്തബ ഖമേനി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവ് കൊല്ലപ്പെട്ട അതേ ആക്രമണത്തില്‍ മുജ്തബയ്ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അഞ്ചാഴ്ച നീണ്ട കടുത്ത സംഘര്‍ഷത്തിനൊടുവില്‍ യുഎസുമായി ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറാണ് പുതിയ ആക്രമണത്തോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാന്റെ ദേശങ്ങളിലെ പ്രമുഖ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് യുഎസ് ഇപ്പോള്‍ ബോംബാക്രമണം നടത്തുന്നത്.

Iran To Bury Supreme Leader Ali Khamenei Today In Hometown Amid US Strikes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്നിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'മഹാരാജാവല്ല!, താങ്കളുടെ വാക്കുകള്‍, ശരീര ഭാഷ എന്നിവ മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല'; വിഡി സതീശനോട് കെ കെ രാഗേഷ്

ഓണത്തിന് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍

ക്വാര്‍ട്ടറില്‍ ഫ്രാന്‍സ്- മൊറോക്കോ മത്സരം നിയന്ത്രിക്കുന്ന റഫറിമാരെല്ലാം അര്‍ജന്റീനക്കാര്‍; ഫിഫ നടപടി വിവാദത്തില്‍

ട്രംപിന്റെ ഭീഷണി, പിന്നാലെ ഇറാനില്‍ വ്യോമാക്രമണം നടത്തി യുഎസ്; സമാധാന കരാര്‍ പ്രതിസന്ധിയില്‍