ടെഹ്‌റാന്‍: ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈനിക വക്താവ് കൊല്ലപ്പെട്ടു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസ് ) വക്താവ് അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. നൈനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍- സയോണിസ്റ്റ് ക്രിമിനലുകളുടെ ആക്രമണത്തില്‍ നൈനി രക്തസാക്ഷിത്വം വഹിച്ചതായി ഐആര്‍ജിസി വ്യക്തമാക്കി.
ഇസ്രയേലുമായും അമേരിക്കയുമായും യുദ്ധം നടന്നിട്ടും തങ്ങളുടെ മിസൈല്‍ വ്യവസായം 'ഏറ്റവും ഉയര്‍ന്ന നില'യിലെത്തിയെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. ശത്രുക്കള്‍ക്ക് ചില 'ആശ്ചര്യങ്ങള്‍' കരുതിവെച്ചിട്ടുണ്ടെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധസമയത്തും ഇറാനില്‍ മിസൈല്‍ ഉത്പാദനം മികച്ച നിലയില്‍ നടക്കുന്നുണ്ട്. ആയുധ ശേഷിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും ഐആര്‍ജിസി വക്താവ് നൈനി അഭിപ്രായപ്പെട്ടിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് സൈനിക വക്താവിന് നേര്‍ക്ക് യുഎസ്- ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുന്നത്. മൂന്ന് ആഴ്ചത്തെ യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ മൂലം ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണത്തിനോ ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മ്മിക്കാനോ കഴിയില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു അലി മുഹമ്മദ് നൈനിയുടെ പ്രതികരണം.
ഒറ്റ ആഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉന്നത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരീജാനി, ഘോലംരേസ സുലൈമാൻ, ഇസ്മായിൽ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മറ്റ് ഇറാൻ ഉന്നതോദ്യോഗസ്ഥർ. ഇസ്മായിൽ ഖാത്തിബിന്റെ മരണത്തിൽ ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖമേനി അനുശോചിച്ചു.
ശത്രുക്കൾ അനുഭവിക്കുന്ന സുരക്ഷിതത്വം ഇല്ലാതാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് അയച്ച സന്ദേശത്തിൽ മുജ്‌തബ ഖമേനി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും ബഹ്റൈനിലും ഇസ്രയേലിലും വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. ഇറാന്റെ ഡ്രോണുകൾ മിന അൽ–അഹ്മദി എണ്ണ റിഫൈനറിയെ വീണ്ടും ആക്രമിച്ചെന്ന് കുവൈത്ത് ആരോപിച്ചു. നിരവധി യൂണിറ്റുകളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates