

കണ്ണൂർ: സ്വർണംപൊട്ടിക്കൽ കേസ് പ്രതിയായഅർജുൻ ആയങ്കിയെ പിടികൂടാൻ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും പൊലീസ് മേധാവിമാർക്കും നിർദേശം നൽകിയിരുന്നുവെന്ന് കണ്ണൂർ റേഞ്ച് ഐജി കെ കാർത്തിക്ക്. അർജുൻ ആയങ്കിയുടെ അറസ്റ്റിനെ തുടർന്ന് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിസ്റ്റത്തെ തന്നെ വെല്ലുവിളിക്കുന്നത് നല്ല സന്ദേശമല്ല നൽകുന്നത്. അതുകൊണ്ട് എല്ലാവരും പ്രതികളെ പിടികൂടാൻ ഒരുമിച്ചു. അർജുൻ ആയങ്കിക്ക് ഒളിവിൽ കഴിയാൻ സഹായിച്ച കൂടുതൽ ആളുകളെ കുറിച്ച് പരിശോധന നടത്തിവരികയാണ്. ഇവർ ആരൊക്കെയാണെന്ന് അന്വേഷിക്കുമെന്നും കെ കാർത്തിക്ക് വ്യക്തമാക്കി.
അർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ പെട്ടയാളെന്നും ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസാരവത്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്നും അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തുമെന്നും ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനമാകുമെന്നും റിമാൻഡ് റിപ്പോർട്ട് വിശദമാക്കുന്നത്. ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെത്തേണ്ടതിനാൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ടതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
കണ്ണൂരിൽ അഭിഭാഷകയെ കാണാൻ എത്തിയപ്പോഴാണ് കണ്ണൂർ നഗരത്തിലെ താളിക്കാവിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് ഞായറാഴ്ച്ച പുലർച്ചെ രണ്ടരയ്ക്ക് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തളിപ്പറമ്പിൽ നിന്നു ഓട്ടോയിലും പിന്നീട് കാറിലും കണ്ണൂരേക്ക് വന്ന ആയങ്കിയെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പിന്തുടർന്നത്.
ആഭ്യന്തരമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്ത് കൂത്ത്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അർജുനെ 14 ദിവസത്തേക്ക് തലശേരി സബ് ജയിലിൽ റിമാൻഡ് ചെയ്തിട്ടുണ്ട് നിരവധി ക്രിമിനൽ കേസുക ളിൽപ്പെട്ട ആളെന്നും ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് കൂത്തുപറമ്പ് സെഷൻസ് കോടതി ജഡ്ജ് അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates