ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച ഗാസ സമാധാന പദ്ധതി തള്ളി ഇസ്രയേല്‍. ഹമാസിനെ പൂര്‍ണമായി നിരായുധീകരിക്കാതെ ഗാസയില്‍ നിന്നും പിന്മാറില്ല. ഹമാസ് ആയുധം ഉപേക്ഷിക്കും വരെ പിന്നോട്ടില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ട്രംപിന്റെ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഇസ്രയേല്‍ കടുത്ത നിലപാട് തുടര്‍ന്നതോടെ ചര്‍ച്ചയില്‍ തീരുമാനമായില്ല.
അതേസമയം ഗാസയില്‍ വീണ്ടും ആക്രമണം നടത്തരുതെന്ന് ട്രംപിന്റെ പ്രതിനിധി ജാറെഡ് കുഷ്‌നര്‍ നെതന്യാഹുവിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഹമാസ് ആയുധം ശേഖരിക്കുകയോ, ആക്രമണം നടത്തുകയോ ചെയ്താല്‍ തിരിച്ചടിക്കാന്‍ ഇസ്രയേലിന് എല്ലാ അവകാശങ്ങളുമുണ്ടെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നെതന്യാഹുവുമായി വളരെ നല്ല കൂടിക്കാഴ്ചയായിരുന്നുവെന്നും, നിരായുധീകരണത്തില്‍ 30 ദിവസത്തിനുള്ളില്‍ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കുഷ്‌നര്‍ പ്രതികരിച്ചു.
മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇരുപക്ഷവും സഹകരിക്കേണ്ടതുണ്ടെന്നും ട്രെപിന്റെ പ്രതിനിധിയും മരുമകനുമായ ജാറെഡ് കുഷ്‌നര്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പദ്ധതിയെക്കുറിച്ച് ഇസ്രയേല്‍, ഹമാസ് നേതാക്കളുമായി രണ്ട് ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം, കുഷ്നര്‍ ഒരു വഴിത്തിരിവുമില്ലാതെ ജറുസലേം വിട്ടു. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ചയില്‍ തീരുമാനമാകാതെ പിരിഞ്ഞത്.
ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രയേല്‍ വ്യോമാക്രമണം നടത്തുകയും ഗാസയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ്, ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതി നിലച്ചത്. ട്രെപിന്റെ ബോര്‍ഡ് ഓഫ് പീസിനോട് യോജിക്കുന്നുവെന്നും, എന്നാല്‍ ഹമാസിന്റെ സമ്പൂര്‍ണ നിരായുധീകരണം ഉണ്ടാകാതെ ഗാസയില്‍ പുനര്‍നിര്‍മ്മാണം സാധ്യമല്ലെന്നും ഇസ്രയേല്‍ ആവര്‍ത്തിച്ചു. ആയുധം താഴെ വെക്കാന്‍ ഹമാസ് സമ്മതിച്ചതായി ട്രംപ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ഇസ്രയേലിന്റെ തുടര്‍നടപടികള്‍ ആശ്രയിച്ചിരിക്കും തങ്ങളുടെ സഹകരണമെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates