27 വർഷത്തെ ദാമ്പത്യത്തിനു ശേഷം കഴിഞ്ഞ മെയിലാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞത്. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം പുറത്തുവിട്ടത്. "ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്ന"തെന്നാണ് ഇവർ പറഞ്ഞത്. എന്നാലിപ്പോൾ വേർപിരിയലിന് ശേഷം നൽകിയ ആദ്യ ടെലിവിഷൻ അഭിമുഖത്തിൽ ബിൽ ഗേറ്റ്സിനെ വിമർശിച്ചിരിക്കുകയാണ് മെലിൻഡ.
ബാലലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയായി വിചാരണ കാത്ത് കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത ജെഫ്രി എപ്‌സ്റ്റൈനുമായുള്ള ബിൽ ഗേറ്റ്സിന്റെ ബന്ധത്തെയാണ് മെലിൻഡ വിമർശിച്ചത്. എപ്‌സ്റ്റൈനുമായുള്ള ബിൽ ഗേറ്റ്സിന്റെ ബന്ധമാണോ വിവാഹമോചനത്തിന് കാരണം എന്ന ചോദ്യത്തിന് അത് "പല കാര്യങ്ങളിൽ" ഒന്നാണെന്നായിരുന്നു മെലിൻഡയുടെ മറുപടി. താനും ഒരിക്കൽ എപ്‌സ്റ്റൈനെ നേരിൽ കണ്ടിട്ടുണ്ടെന്ന് മെലിൻഡ പറഞ്ഞു. അതിനുശേഷം പേടിസ്വപ്നങ്ങൾ കണ്ടിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. "ആരാണയാൾ എന്നറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു, പക്ഷെ വാതിൽക്കൽ കാൽ എടുത്ത് വച്ച നിമിഷം മുതൽ ഞാൻ അതിൽ ഖേദിച്ചു," മെലിൻഡ പറഞ്ഞു. 'വെറുപ്പുളവാക്കുന്ന ദുഷ്ട വ്യക്തിത്വം' എന്നാണ് ഈ കൂടിക്കാഴ്ചയ്ക്കുശേഷം അയാളെ മെലിൻഡ വിശേഷിപ്പിച്ചത്.
വിവാഹമോചിതരാണെങ്കിലും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇനിയും തുടരുമെന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates