നെയ്പിഡോ: മ്യാന്‍മര്‍ ദേശീയ നേതാവും മുന്‍ സ്‌റ്റേറ്റ് കൗണ്‍സിലറും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചിയെ ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2021 ഫെബ്രുവരി 1ന് സൈന്യം ജനാധിപത്യ സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് സൂചിയെ അറസ്റ്റ് ചെയ്തിരുന്നു.
ബുദ്ധന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള കാസോണിലെ പൂര്‍ണ്ണചന്ദ്ര ദിനത്തോടനുബന്ധിച്ച് തടവുകാര്‍ക്കുള്ള പൊതുമാപ്പിന്റെ ഭാഗമായി സൂചിയുടെ ശിക്ഷ കുറയ്ക്കുന്നതായി അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1,519 മറ്റു തടവുകാര്‍ക്കും ശിക്ഷയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. നിലവില്‍ തടവനുഭവിക്കുന്നവരുടെ ശിക്ഷാ കാലാവധി ആറിലൊന്നായും കുറച്ചു.
സൈനിക ഭരണകൂടത്തിന്റെ നീക്കം മാനുഷിക സമീപനം പ്രകടിപ്പിക്കാനുള്ള ശ്രമമെന്ന നിലയില്‍ വിലയിരുത്തപ്പെട്ടെങ്കിലും, അന്താരാഷ്ട്ര സമ്മര്‍ദ്ദം കുറയ്ക്കാനുള്ള തന്ത്രപരമായ നടപടിയാണെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍.
സൂചിക്കെതിരെ വിവിധ കേസുകളില്‍ വിധിച്ച 33 വര്‍ഷത്തെ തടവുശിക്ഷ 18 വര്‍ഷമായി ചുരുക്കിയിരുന്നു. ഇനി ശേഷിക്കുന്ന ശിക്ഷ വീട്ടുതടങ്കലില്‍ തുടരാനാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍, സൂചിയെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നതോ, നിലവിലെ അവരുടെ അവസ്ഥന്തെന്നോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരമ്പരാഗത വേഷത്തിലുള്ള ഫോട്ടോക്കൊപ്പമാണ് സൈന്യം ഓങ് സാന്‍ സൂചിയുടെ വീട്ടുതടങ്കല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
2021ലെ സൈനിക അട്ടിമറിക്കു ശേഷമുള്ള രാഷ്ട്രീയ പ്രതിസന്ധിയും ആഭ്യന്തര സംഘര്‍ഷവും മ്യാന്‍മറില്‍ തുടരുകയാണ്. എണ്‍പതുകാരിയായ ഓങ് സാന്‍ സൂചിയുടെ ശിക്ഷ പൂര്‍ത്തിയാവാന്‍ ഇനിയും പതിമൂന്നു വര്‍ഷംകൂടെയുണ്ട്. 2021 ല്‍ അറസ്റ്റിലായതിനു ശേഷം സൂചി പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. 2022 ഡിസംബര്‍ മുതല്‍ സൂചിയുടെ ലീഗല്‍ സംഘത്തിന് അവരെ നേരിട്ട് കാണാനും അനുവാദമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും സൂചിയുടെ ആരോഗ്യം മോശമായെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates