ടെഹ്റാൻ: ഇറാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടക്കാൻ സ്‌കൂളുകളിൽ വിഷവാതക പ്രയോഗം. വിഷവാതകം ശ്വസിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരികയാണ്. നവംബറിൽ ഖൂം ജില്ലയിൽ തുടങ്ങിയ ആക്രമണത്തിൽ 21 പ്രവിശ്യകളിലായി 830 പെൺകുട്ടികൾക്ക് വിഷബാധയേറ്റതായാണ് ബിബിസിയുടെ റിപ്പോർട്ട്.
ഖൂമിൽ വിഷവാതക ആക്രമണത്തെ തുടർന്ന് ഫെബ്രുവരി 27ന് ഫാത്തിമെഹ് റെസേയി എന്ന പതിനൊന്നുകാരി മരിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങൾ കരുതികൂട്ടിയാണെന്നും സ്‌കൂളുകൾ അടച്ചുപൂട്ടി പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. സംഭവത്തിൽ വ്യാപക അന്വേഷണം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി അഹമ്മദ് വാഹിദി പറഞ്ഞു. ആക്രമണം നടന്ന സ്‌കൂളുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം പെൺകുട്ടികൾക്ക് നേരെയുള്ള വിഷവാതകപ്രയോഗം തെളിഞ്ഞാൽ കുറ്റക്കാർക്ക് വധശിക്ഷ നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി പറഞ്ഞു. ക്ഷമിക്കാനാകാത്ത കുറ്റാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് ആദ്യമായാണ് ഖമേനി ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.
വിഷവാതകം ശ്വസിച്ച് ഛർദി, തലക്കറക്കം, തളർച്ച തുടങ്ങിയ രോഗ ലക്ഷണങ്ങളോടെ പെൺകുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സെപ്‌റ്റംബർ 16നാണ് ഹിജാബ് നിയമം ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ മഹ്സ അമീനി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിക്കുന്നത്. ഇതിനെ തുടർന്ന് ഇറാനിൽ സ്‌ത്രീകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരുകയാണ് അതിനിടെയാണ് പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള വിഷവാതക പ്രയോഗം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates