കാബൂൾ: അഫ്ഗാനിസ്ഥാന്‍ ഉപ പ്രധാനമന്ത്രി മുല്ല അബ്ദുൽ ഗനി ബരാദർ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജമെന്ന് താലിബാൻ. ഇക്കാര്യം വ്യക്തമാക്കി അവർ ശബ്ദ സന്ദേശം പുറത്തുവിട്ടു. ശത്രുക്കളുടെ വെടിവയ്പിൽ ബരാദർ കൊല്ലപ്പെട്ടുവെന്നായിരുന്നു വാർത്ത. പ്രസ്ഥാനത്തിനകത്ത് ആഭ്യന്തര പിളർപ്പുള്ളതായും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ പ്രചരിക്കുന്നതെല്ലാം നുണകളാണെന്നു താലിബാൻ പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു. തെക്കൻ നഗരമായ കാണ്ഡഹാറിൽ നടന്ന യോഗങ്ങളിൽ ബരാദർ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളും താലിബാൻ പുറത്തുവിട്ടു.
പാകിസ്ഥാന്റെ അതിർത്തിയോടു ചേർന്ന ഹഖാനി നെറ്റ്‌വർക്കിന്റെ തലവനായ സിറാജുദ്ദീൻ ഹഖാനിയുമായി ബരാദറിന്റെ അനുയായികൾ ഏറ്റുമുട്ടിയതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. യുഎസുമായി ഒത്തുതീർപ്പിലെത്താനുള്ള നയതന്ത്ര ശ്രമങ്ങൾക്കു നേതൃത്വം വഹിച്ചത് ഹഖാനിയെ പോലുള്ള സൈനിക കമാൻഡർമാരും ബരാദറിനെ പോലുള്ള നേതാക്കളുമായിരുന്നു. സംഘടനയ്ക്കകത്ത് ആഭ്യന്തര വിഭജനമില്ലെന്ന് താലിബാൻ ആവർത്തിച്ചു.
താലിബാൻ സർക്കാരിന്റെ തലവനായാണ് ബരാദറിനെ തുടക്കത്തിൽ കണ്ടിരുന്നത്. കുറച്ചു കാലമായി പൊതു വേദികളിൽ ബരാദർ എത്തിയിരുന്നില്ല. ഞായറാഴ്ച കാബൂളിൽ, ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയെ കണ്ട മന്ത്രി സംഘത്തിലും ബരാദർ ഉണ്ടായിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates