വാഷിങ്ടൺ: അറ്റോർണി ജനറൽ പാം ബോണ്ടിയെ പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് നടപടിക്ക് കാരണമെന്നാണ് സൂചന. പകരം ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയ്ക്കാണ് അറ്റോർണി ജനറലിന്റെ താൽക്കാലിക ചുമതല നല്‍കിയിട്ടുള്ളത്. ട്രംപിന്റെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന ബോണ്ടിയുടെ പുറത്താകൽ യുഎസ് രാഷ്ട്രീയത്തില്‍ ചർച്ചയായിട്ടുണ്ട്.
ലൈംഗികക്കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസ് രേഖകൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ബോണ്ടിയോട് ട്രംപിന് നീരസമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എപ്സ്റ്റീൻ രേഖകളിൽ പരാമർശിക്കുന്ന തന്റെ രാഷ്ട്രീയ എതിരാളികളെ വിചാരണചെയ്യാനും അവർക്കെതിരേ മതിയായ അന്വേഷണം നടത്താനും, യുഎസ് നീതിന്യായവകുപ്പിന്റെ മേധാവിയെന്ന നിലയിൽ പാം ബോണ്ടി തയ്യാറാകാത്തതും കടുത്ത അതൃപ്തിക്കിടയാക്കി.
ക്രിമിനൽ കേസ് നേരിടണമെന്ന് ട്രംപ് ആഗ്രഹിച്ച ശത്രുക്കൾക്കും വിമർശകർക്കുമെതിരെ കേസ് നടത്തുന്നതിൽ ബോണ്ടി വേഗത്തിൽ നടപടി സ്വീകരിക്കാതിരുന്നതും ട്രംപിന്‍റെ അപ്രീതിക്കിടയാക്കി. അടുത്തിടെ ട്രംപിന്റെ കാബിനിറ്റിൽനിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ അംഗമാണ് ബോണ്ടി. നേരത്തേ ആഭ്യന്തരസുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനേയും പുറത്താക്കിയിരുന്നു.എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് എന്നിവരും തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates