വാഷിങ്ടൺ: നൂറ്റാണ്ടുകളായി യുഎസ് പ്രസിഡന്റുമാര്‍ ഉപയോഗിച്ചുവന്നിരുന്ന വൈറ്റ് ഹൗസിലെ മേശ മാറ്റി ഡോണള്‍ഡ് ട്രംപ്. ഓവല്‍ ഓഫിസിലെ 145 വര്‍ഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്‌ക് ആണ് മാറ്റിയത്. അറ്റകുറ്റപണികള്‍ക്കായാണ് മേശ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ടെസ്ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോണ്‍ മസ്‌കിന്റെ മകന്‍ കഴിഞ്ഞ ദിവസം മേശയില്‍ മൂക്ക് തുടയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
മസ്‌കിന്റെ മകന്‍ മൂക്കില്‍ വിരല്‍ വയ്ക്കുന്നതും മേശയില്‍ തുടയ്ക്കുന്നതുമായ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇലോണ്‍ മസ്‌കിന് ഒപ്പം വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോഴായിരുന്നു മകന്‍ എക്‌സ് എഇ എ-12യുടെ പ്രവര്‍ത്തി. കുട്ടിയ്‌ക്കൊപ്പമുള്ള ഫോട്ടോയില്‍ ട്രംപും ഉണ്ടായിരുന്നു. കുട്ടിയുടെ പ്രവര്‍ത്തി ട്രംപിനെ അസ്വസ്ഥാനാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മേശമാറ്റിയ നടപടി താനൊരു ജെര്‍മാഫോബ് ആണെന്ന് 2017 ല്‍ ട്രംപ് നടത്തിയ പ്രതികരണത്തോട് ചേര്‍ത്തുവായിക്കുകയാണ് സോഷ്യല്‍ മീഡിയ. എല്ലായിടത്തും രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്ന ഭയമാണ് ജെര്‍മോഫോബിയ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ശുചിത്വത്തെക്കുറിച്ചും തീവ്രമായ ഉത്കണ്ഠ ഉള്ളവരായിരിക്കും ഇത്തരം ആളുകള്‍.
1880ല്‍ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥര്‍ഫോര്‍ഡ് ബി ഹെയ്സിന് സമ്മാനിച്ചതാണ് ട്രംപ് മാറ്റി സ്ഥാപിച്ച 145 വര്‍ഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്‌ക്. ഓക്ക് തടികള്‍ കൊണ്ട് നിര്‍മിച്ച ഈ മേശ 1961 മുതല്‍ ജോണ്‍ എഫ് കെന്നഡി, ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍, ബറാക് ഒബാമ, ജോ ബൈഡന്‍ എന്നിവരുള്‍പ്പെടെയുള്ള യുഎസ് പ്രസിഡന്റുമാര്‍ വൈറ്റ് ഹൗസില്‍ ഉപയോഗിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates