കീവ്: ഇറാൻ്റെ ഷാഹെദ് ഡ്രോണുകളെ തകർക്കാൻ വേണ്ട സഹായം പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് നൽകാമെന്ന വാഗ്ദാനവുമായി യുക്രെെൻ. ഡ്രോൺ പ്രതിരോധരംഗത്തുള്ള സേവനങ്ങൾ നൽകാൻ രാജ്യം തയ്യറാണ്. എന്നാൽ സേവനങ്ങൾക്ക് ഇനി മുതൽ രാജ്യങ്ങൾ പണം നൽകണമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിർ സെലെന്‍സ്‌കി പറഞ്ഞു.
യുക്രൈനിലെ നഗരങ്ങളിൽ ആക്രമണം നടത്തുന്ന അതേ ഷാഹെദ് ഡ്രോണുകൾ തന്നെയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇറാൻ ഉപയോഗിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ കഴിയുന്ന സംവിധാനം യുക്രെെനിൽ ഉണ്ട്.
സ്വന്തം രാജ്യത്തിന്റെ പ്രതിരോധം ദുർബലപ്പെടാത്ത രീതിയിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള സാധ്യതകൾ പഠിച്ചു വരികയാണ്. ഇതിനായി യുക്രൈനിലെ വിദേശ,പ്രതിരോധ മന്ത്രാലയങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് പഠിക്കാനും പ്രതിരോധ നടപടികൾ വിലയിരുത്താനുമായി വിദഗ്ധ സംഘങ്ങളെ നാല് രാജ്യങ്ങളിലേക്ക് യുക്രെെൻ അയച്ചിട്ടുണ്ട്. ഖത്തർ, യുഎഇ, സൗദി അറേബ്യ,ജോർദാനിലെ യുഎസ് സൈനിക താവളം എന്നി സ്ഥലങ്ങളിലാണ് സംഘം സന്ദർശിച്ചത്. ''ഇറാനുമായി ഞങ്ങൾ യുദ്ധത്തിലല്ല. ഷാഹെദ് ഡ്രോണുകളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനേക്കുറിച്ചു പഠനം നടത്തുക മാത്രമാണ് ലക്ഷ്യം'' സെലെന്‍സ്‌കി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates