ന്യൂയോർക്ക്: കൊറോണ വൈറസ് ലോകമാകെ ഭീതി പരത്തി അതി വേഗമാണ് പടർന്നു പിടിക്കുന്നത്. ഒരാഴ്ച മുൻപ് ലോകമാകെയുള്ള കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമായിരുന്നു. വെറും എട്ട് ദിവസങ്ങൾ കൊണ്ട് കോവിഡ്-19 രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. കഴിഞ്ഞ ചൊവ്വാഴ്ച 18,000 പേരാണ് രോഗം ബാധിച്ച് മരിച്ചതെങ്കിൽ ഇപ്പോൾ മരണ സംഖ്യ 43,000 കടന്നു.
അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗപ്പകർച്ച തീവ്രമായതാണ് കുതിച്ചു ചാട്ടത്തിന് കാരണം. മാർച്ച് മാസത്തിലാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായത്.
രോഗം ആദ്യം തിരിച്ചറിഞ്ഞ അന്ന് മുതൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്താൻ 67 ദിവസം വേണ്ടിവന്നു. ഇവയിൽ ഏറെയും ചൈനയിൽ നിന്നായിരുന്നു. എന്നാൽ രണ്ട് ലക്ഷത്തിലേക്കെത്താൻ വെറും 11 ദിവസം മാത്രമാണ് വേണ്ടി വന്നത്. നാല് ദിവസങ്ങൾക്കൊണ്ട് അത് മൂന്ന് ലക്ഷവും മൂന്ന് ദിവസത്തിനുള്ളിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷവുമായി ഉയർന്നു.
എന്നാൽ ഒരാഴ്ച കൊണ്ട് നാല് ലക്ഷം പേരിലേക്ക് അധികമായി വൈറസ് പടർന്നു. ഇതിനിടെ ഇറ്റലിയിൽ 24 മണിക്കൂറിനിടെ 743 പേർ രോഗം ബാധിച്ച് മരിക്കുന്ന ഞെട്ടിക്കുന്ന തലത്തിലേക്ക് രോഗ വ്യാപനം തീവ്രമായി. ഇറ്റലിയിൽ രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി.
അമേരിക്കയ്‍ക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം അതിവേഗമാണ് പടരുന്നത്. നിലവിൽ ലോകമെമ്പാടും 43,271 ആളുകളോളം കൊറോണ ബാധയെ തുടർന്ന് മരിച്ചിട്ടുണ്ട്. 872,792 ആളുകളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates