മുതിർന്നപ്പോൾ അയാൾ
മുരച്ചുപോയ മരമായി.
തൊലിയാകെ പരുപരുപ്പുമായി
പശ വറ്റിപ്പോയ മുള്ളുമരം.
തൊടുന്നവരെല്ലാം
മരണത്തിൽ കൈവെച്ചപോലെ
പൊടുന്നനെ
കൈവലിക്കുന്നു.
മണ്ടയിൽ ഇലകളധികമില്ലാതെ
വേരറ്റ് നിൽപ്പ്.
ചെറുകാറ്റിലും ഉലച്ചിൽ.
ഋതുക്കൾ മാറിയാലും
അയാൾ അധികം കിളിർക്കാറില്ല.
മാസത്തിൽ രണ്ടുതവണ
അയാൾ മുടിവെട്ടാൻ പോകും.
ബാർബറുടെ കൈവെപ്പുശുശ്രൂഷയിലാണ്
അയാൾ പറ്റിനിൽക്കുന്നതുതന്നെ.
മുടി വെട്ടാനിരിക്കുമ്പോൾ
ബാർബറുമായി അയാൾ
നിശ്ശബ്ദ ഉടമ്പടിയിൽ ഏർപ്പെടുകയാണ്.
ബാല്യത്തിന്റെ ഉറക്കറ തുറന്ന്
അമ്മയുടെ മാർമഞ്ചലിലേക്കെന്നവണ്ണം
സ്നേഹത്തോടെ ചായ്‌ച് കിടത്തുന്നു
ചുമലിനെ പൊതിഞ്ഞുപിടിച്ച്
മൂടൽമഞ്ഞുപോലെ
മുണ്ടുവന്നുമൂടുന്നു
പീച്ചാംകുഴലിൽനിന്ന്
തലമുഴുവൻ കുളിർക്കും തൈലമിറ്റിക്കുന്നു.
കളിമുറ്റത്തിൽ അവരിരുവരും
സാറ്റ് കളിക്കുന്നു.
ഓടിത്തൊട്ട് കളിതുടരുന്നു.
തല മുഴുവൻ ഇരുകൈകളിലും സമർപ്പിച്ച്
അയാൾ കണ്ണടച്ചിരിക്കുന്നു
വിയർത്തുവിതച്ച കണ്ടത്തിനുചുറ്റുമുള്ള
വരമ്പിലൂടെ നടക്കുന്ന
കർഷകനായി ബാർബർ തലയെ സമീപിക്കുന്നു.
അധികാരം ഒന്നും എടുക്കാതെ
കനം
മെദുവെ കുറച്ചുവരുന്നു
രണ്ടുവിരലിൽ കിളിപേച്ച് തുറന്നുവിട്ട്
വിളവെടുക്കുന്നു.
മുടിയുടെ കതിരുകൾ അധികം അരിഞ്ഞുവീഴുന്നില്ലെങ്കിലും
പറക്കാൻ പാകം അയാൾക്ക് കനം കുറഞ്ഞുവരുന്നു.
തലയിൽ ബാർബർ അലിവോടെ തിരുമ്മുമ്പോൾ
ലോകം ഇന്നേവരെ നിഷേധിച്ച വാൽസല്യം മുഴുവൻ
അയാളിലേക്ക് ചുരക്കുന്നു.
കൈവിരലുകൾ പലവിധ കൈവഴികളിലൂടെ ഒഴുകുന്നു
എന്തെന്നില്ലാത്ത വാത്സല്യവായ്പ്പിൽ പതയുന്നു.
കുഷ്യൻകസേരയിൽ അയാൾ ഉറങ്ങിപ്പോകുന്നു.
കാലങ്ങളായി മാസത്തിൽ രണ്ടുതവണമാത്രമേ
അയാൾ ഉറങ്ങാറുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates