'അവര്‍ ചെപ്പടിവിദ്യക്കാരാണ്'
കാസിമിന്റെയും അബ്ദുല്ലയുടെയും മെയ് വഴക്കം കണ്ടു ഞെട്ടിയ വെള്ളക്കാര്‍ ഗാലറിയിരുന്നു വിളിച്ചുകൂവിയത് അങ്ങനെയായിരുന്നു. കളരിപ്പയറ്റ് എന്നൊരു ആയോധന കലയെപ്പറ്റി അവര്‍ കേട്ടിട്ടേ ഇല്ലായിരുന്നു; കടുത്ത പരിശീലനത്തിലൂടെ അവിശ്വസനീയമായ മെയ് വഴക്കം ആര്‍ജിച്ചെടുക്കുന്ന അതിന്റെ രീതികളെപ്പറ്റിയും.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയാണ് കാലം. വെള്ളക്കാര്‍ക്കു മുന്നില്‍ കളരിപ്പയറ്റ് വിദ്യകള്‍ കാണിച്ചു പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, മലബാറില്‍നിന്ന് ഓസ്‌ട്രേലിയയില്‍ എത്തിയതാണ് മുഹമ്മദ് കാസിമും മുഹമ്മദ് അബ്ദുല്ലയും. രണ്ടു പേര്‍ക്കും ഇംഗ്ലീഷ് അറിയില്ല. അതുണ്ടാക്കിയ പൊല്ലാപ്പുകളും ഒപ്പം ബ്രിട്ടിഷ് കോളനിയായിരുന്ന ഓസ്‌ട്രേലിയയിലെ വംശ വിദ്വേഷവും ആ ചെറുപ്പക്കാരെ ദുരന്തത്തിലേക്കു നയിച്ചത് എങ്ങനെയെന്നു വിശദീകരിക്കുന്നുണ്ട്, ജര്‍മന്‍ എഴുത്തുകാരനായ വില്യം ഗില്‍ച്ചര്‍. അബ്ബാസ് പനയ്ക്കല്‍ എഡിറ്റ് ചെയ്ത ഫെയ്ത്ത്, കൊമേഴ്‌സ് ആന്‍ഡ് കള്‍ച്ചുറല്‍ എക്‌സ്‌ചേഞ്ച് ഇന്‍ ദി വേള്‍ഡ് ഒഫ് ഇബന്‍ ബത്തൂത്ത എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഗില്‍ച്ചറിന്റെ ലേഖനം.
ആരെയും അമ്പരപ്പിക്കുന്ന ആയോധന വിദ്യ കൈമുതലായി ഉണ്ടായിരുന്നെങ്കിലും ആശയവിനിമയത്തിലെ പോരായ്മ കാസിമിന്റെയും അബ്ദുല്ലയുടെയും ഓസ്‌ട്രേലിയന്‍ സ്വപ്‌നങ്ങള്‍ക്കു വിലങ്ങു തടിയായി. ഇതു പരിഹരിക്കാന്‍ അവര്‍, ഇംഗ്ലീഷ് അറിയുന്ന, കൊല്‍ക്കത്തക്കാരനായ ഒരാളെ മാനേജരായി നിയമിച്ചു. മാനേജരെ വച്ച് ഷോകള്‍ കുറെ നടത്തിയെങ്കിലും കാശുമായി അയാള്‍ മുങ്ങിയതോടെ കാസിമും അബ്ദുല്ലയും വീണ്ടും പ്രതിസന്ധിയിലേക്കു വീണു. എങ്ങനെയും പിടിച്ചുനില്‍ക്കാന്‍ ഒരു ജോലി സംഘടിപ്പിക്കാനായി പിന്നെ ശ്രമം. അത് അവരെ നാഷണല്‍ സര്‍ക്കസില്‍ എത്തിച്ചു. 1850കളില്‍ ഓസ്‌ട്രേലിയയിലെ ബ്രിട്ടീഷ് കോളനികളില്‍ മുന്‍നിരയിലായിരുന്നു, നാഷണല്‍ സര്‍ക്കസിനു സ്ഥാനമെന്ന് വില്യം ഗില്‍ച്ചര്‍ എഴുതുന്നു.
ഇഗ്ലീഷ് അറിയില്ലെങ്കിലും 'ഇംഗ്ലീഷ് മണ്ണി'ല്‍ കാലുറപ്പിക്കാമെന്നു തോന്നിച്ച കാലം. പക്ഷേ, എല്ലാം മാറിമറിഞ്ഞത് പൊടുന്നനെയായിരുന്നു
കണ്ണഞ്ചിപ്പിക്കുന്ന കളരിപ്പയറ്റ് വിദ്യകള്‍ കൊണ്ട് പെട്ടെന്നു തന്നെ കാസിനും അബ്ദുല്ലയും നാഷണല്‍ സര്‍ക്കസിലെ താരങ്ങളായി. അവരുടെ പ്രകടനകള്‍ക്ക് കൈയടികള്‍ നിലയ്ക്കാതെ നീണ്ടു. ഇഗ്ലീഷ് അറിയില്ലെങ്കിലും 'ഇംഗ്ലീഷ് മണ്ണി'ല്‍ കാലുറപ്പിക്കാമെന്നു തോന്നിച്ച കാലം. പക്ഷേ, എല്ലാം മാറിമറിഞ്ഞത് പൊടുന്നനെയായിരുന്നു.
കാസിമിന്റെയും അബ്ദുല്ലയുടെയും കാശുമായി ഓടിപ്പോയ മാനേജരുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍, 1863ല്‍ ഒരു ഗ്രാമത്തില്‍നിന്നു കണ്ടെടുത്തു. കൊലപാതകക്കേസില്‍ കാസിമും അബ്ദുല്ലയും അറസ്റ്റിലായി. വിചാരണയ്ക്കു ശേഷം ഇരുവരെയും ബ്രിട്ടിഷ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. അബ്ദുല്ലയുടെ വധശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചു.
ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്നതിലെ പോരായ്മയും ഇസ്ലാം മതവിശ്വാസികള്‍ ആണെന്നതും തൊലിയുടെ നിറവും കാസിമിന്റെയും അബ്ദുല്ലയുടെയും വിധിക്കു കാരണമായെന്നു നിരീക്ഷിക്കുന്നുണ്ട്, എഴുത്തുകാരന്‍. ബ്രിട്ടിഷ് നിയമവ്യവസ്ഥയെക്കുറിച്ച് ഇരുവര്‍ക്കുമുള്ള അറിവില്ലായ്മയും കടുത്ത ശിക്ഷയ്ക്കു കാരണമായി. ധീരതയോടെയാണ് കാസിം തൂക്കുമരത്തെ നേരിട്ടത്. ഖുറാനില്‍ മരണത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ വായിച്ചാണ് കാസിം അവസാന ദിനങ്ങള്‍ ചെലവഴിച്ചത്. തന്റേത് രക്തസാക്ഷിത്വമാണെന്നു തന്നെ കാസിം വിശ്വസിച്ചു. ജയില്‍ മോചിതനായ അബ്ദുല്ല ഓസ്‌ട്രേലിയയില്‍നിന്ന് സിലോണിലേക്കുള്ള വഴിമധ്യേ മരിക്കുകയായിരുന്നെന്നും എഴുത്തുകാരന്‍ പറയുന്നു.
നാഷണല്‍ സര്‍ക്കസില്‍ ഈ മലബാറുകാര്‍ക്കൊപ്പമുണ്ടായിരുന്ന ജര്‍മന്‍ സംഗീതജ്ഞന്‍ മൈക്കല്‍ ഗില്‍ച്ചറും സംഘവും പണവും പേരും വാരിക്കൂട്ടി ഉയര്‍ച്ചയിലേക്കു നടന്നു കയറിയപ്പോള്‍ ഇവര്‍ എന്തുകൊണ്ട് ദുരന്തത്തിലേക്ക് എടുത്തെറിയപ്പെട്ടു എന്നൊരു ചോദ്യം ഉന്നയിക്കുന്നുണ്ട്, വില്യം ഗില്‍ച്ചര്‍. മകന്‍ ബ്രിട്ടിഷ് കഴുമരത്തില്‍ ഒടുങ്ങിയതിനോട് കാസിമിന്റെ കുടുംബം എങ്ങനെ പ്രതികരിച്ചെന്ന് നമുക്കറിയില്ല. മലബാറില്‍നിന്ന് ഭാഗ്യം തേടി കടല്‍ കടന്ന രണ്ടു പേരുടെ അതിശയിപ്പിക്കുന്ന കഥയാണ് വില്യമിന്റെ ഗവേഷണത്തിലൂടെ പുറത്തുവരുന്നതെന്ന്, പുസ്തകം എഡിറ്റ് ചെയ്ത അബ്ബാസ് പനക്കല്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates