2027 Cricket World Cup x
Sports

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം റെഡി! സാധ്യതാ പട്ടികയില്‍ 20 താരങ്ങള്‍? ഐപിഎല്ലിലെ കളി 'നിരീക്ഷണത്തില്‍'

അജിത് ആഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി താരങ്ങളുടെ മികവും കായിക ക്ഷമതയും നേരിട്ട് കണ്ട് വിലയിരുത്തും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2023ല്‍ കൈവിട്ട ഏകദിന ലോകകപ്പ് കിരീടം അടുത്ത വര്‍ഷം നേടാനുറച്ച് ബിസിസിഐ. അതിനുള്ള നീക്കങ്ങള്‍ ബിസിസിഐ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനുള്ള 20 അംഗ സാധ്യതാ സംഘത്തെ സെലക്ടര്‍മാര്‍ തീരുമാനിച്ചതായുള്ള സൂചനകളും പുറത്തു വന്നു. ഐപിഎല്ലില്‍ ഈ താരങ്ങളുടെ പ്രകടനങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കും.

2027 ഓക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് ഏകദിന ലോകകപ്പ് പോരാട്ടം. ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ സെലക്ഷന്‍ കമ്മിറ്റി ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അജിത് ആഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. എസ്എസ് ദാസ്, ആര്‍പി സിങ്, അജയ് രാത്ര, പ്രഗ്യാന്‍ ഓജ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. സെലക്ഷന്‍ കമ്മിറ്റിയിലെ ഓരോ അംഗങ്ങളും അവര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിലെ വേദികളില്‍ നേരിട്ടെത്തി കളി നിരീക്ഷിക്കും. മറ്റ് മത്സരങ്ങള്‍ ടെലിവിഷന്‍ വഴി കണ്ടും വിലയിരുത്തും.

അഗാര്‍ക്കര്‍ മുംബൈയിലും എസ്എസ് ദാസ് കൊല്‍ക്കത്തയിലും ഐപിഎല്‍ മത്സരങ്ങള്‍ നിരീക്ഷിക്കും. ആര്‍പി സിങ്, അജയ് രാത്ര എന്നിവര്‍ ഡല്‍ഹിയിലും പ്രഗ്യാന്‍ ഓജ ബംഗളൂരു, ഹൈദരാബാദ് വേദികളിലെ മത്സരങ്ങളും നേരില്‍ കണ്ട് നിലവില്‍ തയ്യാറാക്കിയ പട്ടികയിലുള്ള താരങ്ങളുടെ മികവ് നിരീക്ഷിക്കും.

ഓരോ സെലക്ടറും ആഴ്ചയില്‍ ഒരു മത്സരമെങ്കിലും നേരിട്ട് കാണണമെന്നാണ് ബിസിസിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍ ആഴ്ചയില്‍ 5 മത്സരങ്ങള്‍ വരെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് കാണാം. അല്ലാത്തവ ടെലിവിഷന്‍ വഴിയും കാണും. ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ മാസം 28 മുതലാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്.

ഐപിഎല്‍ ഈ സീസണില്‍ തിളങ്ങുന്ന യുവ താരങ്ങളെ അതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ല. 2028ലെ ടി20 ലോകകപ്പും അതിനു മുന്‍പ് ഒളിംപിക്‌സും അരങ്ങേറുന്നതിനാല്‍ തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ ഏകദിന ലോകകപ്പിനായി പരിഗണിക്കപ്പെടുന്ന താരങ്ങളുടെ മികവാണ് വിലയിരുത്തപ്പെടുക. അവരുടെ പ്രകടനവും കായിക ക്ഷമത അടക്കമുള്ളവ നിരീക്ഷിക്കപ്പെടും. ഏകദിന സ്‌പെഷലിസ്റ്റുകളായ താരങ്ങളുടെ മികവാണ് ട്രാക്ക് ചെയ്യുന്നത്.

പട്ടികയില്‍ ആരൊക്കെ

നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുന്ന താരങ്ങളെല്ലാം 20 അംഗ പട്ടികയിലുണ്ട്. ഒപ്പം ടി20 ലോകകപ്പ് ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി നിന്ന മലയാളി താരം സഞ്ജു സാംസണും പട്ടികയിലുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സഞ്ജുവിനു മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട്. ഇതാണ് സഞ്ജുവിനെ പരിഗണിക്കാന്‍ കാരണം. ടി20 ഫോര്‍മാറ്റിലും ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു.

ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനും ശ്രേയസ് അയ്യര്‍ വൈസ് ക്യാപ്റ്റനുമായ ടീമിനെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ നിലവില്‍ ഏകദിനം മാത്രമാണ് കളിക്കുന്നത്. ഇരുവരും ടെസ്റ്റ്, ടി20 ഫോര്‍മാറ്റില്‍ നിന്നു വിരമിച്ചു കഴിഞ്ഞു. ഇതിഹാസ താരങ്ങള്‍ 2027ലെ ലോകകപ്പ് കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിനോടു വിട പറയാമെന്ന മോഹത്തിലാണ്. അതു സാധ്യമാകുമോ എന്നതില്‍ നിലവില്‍ വ്യക്തത വന്നിട്ടില്ല.

കെഎല്‍ രാഹുലാണ് ഒന്നാം വിക്കറ്റ് കീപ്പര്‍. ഋഷഭ് പന്ത് ബാക്ക് അപ്പ് കീപ്പറാണ്. ഒപ്പം സഞ്ജു സാംസണുമുണ്ടാകും. ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് മത്സര രംഗത്തുള്ള മറ്റൊരാള്‍.

പേസര്‍ ഹര്‍ഷിത് റാണയ്ക്ക് ടി20 ലോകകപ്പ് പരിക്കിനെ തുടര്‍ന്നു നഷ്ടമായിരുന്നു. പരിക്ക് മാറാത്തതിനാല്‍ ഐപിഎല്ലും താരം കളിക്കുന്നില്ല. തിരിച്ചു വരവിനു സമയമെടുക്കുന്നതിനാല്‍ താരത്തെ പരിഗണിക്കാന്‍ സാധ്യത കാണുന്നില്ല. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പേസര്‍മാരായി പരിഗണിക്കപ്പെടുന്ന മറ്റ് താരങ്ങള്‍.

ഓള്‍ റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയായിരിക്കും ടീമിലിടം പിടിക്കുക. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരായിരിക്കും സ്പിന്നര്‍മാര്‍. ഒപ്പം ടി20 ടീം വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും ടീമില്‍ ഇടം കണ്ടേക്കും.

അഗാര്‍ക്കര്‍ തുടരുമോ?

അജിത് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി തലവന്‍ സ്ഥാനം നീട്ടി നല്‍കണമെന്നു ആവശ്യപ്പെട്ടതായുള്ള അഭ്യൂഹങ്ങള്‍ ബിസിസിഐ തള്ളി. ബിസിസിഐയുടെ ഉപ സമിതിയാണ് സെലക്ഷന്‍ പാനല്‍. അഗാര്‍ക്കറുടെ കരാര്‍ സെപ്റ്റംബര്‍ വരെയാണുള്ളത്. അതിനു ശേഷം അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കര്‍ സ്ഥാനത്ത് തുടരണമോ എന്നത് ബിസിസിഐയും അഗാര്‍ക്കും തീരുമാനിക്കും.

ബിസിസിഐ ഭരണഘടനയനുസരിച്ച് ഒരു മുതിര്‍ന്ന സെലക്ടര്‍ക്ക് നാല് വര്‍ഷം വരെ തുടരാം. അതിനാല്‍ കാലാവധി നീട്ടാന്‍ അദ്ദേഹം പ്രത്യേകം അപേക്ഷിക്കേണ്ടതില്ലെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോടു വെളിപ്പെടുത്തി.

2023ലാണ് അഗാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി തലവനായി ചുമതലയേല്‍ക്കുന്നത്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്നു വിരമിച്ച ശേഷം ഇന്ത്യന്‍ ടീമിലുണ്ടായ നിര്‍ണായക മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തി കൂടിയാണ് അഗാര്‍ക്കര്‍.

BCCI selectors have already narrowed down 20-odd probables for the 2027 Cricket World Cup and they will be tracking their progress during the IPL 2026 season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി, വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപ വര്‍ധന

'മമതയുടെ പത്ത് പ്രതിജ്ഞകള്‍'; ബംഗാളില്‍ പ്രകടനപത്രിക പുറത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്

എറണാകുളം, എന്നും യുഡിഎഫ് മനസ്

കേന്ദ്ര സേനയായ എസ്എസ്ബിയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ, മാർച്ച് 21 മുതൽ അപേക്ഷിക്കാം

സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടി; ഒരു ഓര്‍ഡറിന് 14.90 രൂപ

SCROLL FOR NEXT