വഡോദര: വനിതാ പ്രീമിയർ ലീഗ് ത്രില്ലറിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെതിരെ നാടകീയ വിജയം സ്വന്തമാക്കിയതിനു പിന്നാലെ വിവാദവും. അവസാന പന്തിൽ 2 റൺസായിരുന്നു ഡൽഹിക്ക് വേണ്ടിയിരുന്നത്. ഈ ഘട്ടത്തിലെ റണ്ണൗട്ട് അപ്പീലും മത്സരത്തിലെ മറ്റൊരു റണ്ണൗട്ടുമാണ് ഇപ്പോൾ വിവാദത്തിലായത്. മൂന്നാം അംപയറുടെ തീരുമാനമാണ് വിവാദത്തിലേക്ക് നയിച്ചത്.
അവസാന പന്തിൽ അരുന്ധതി റെഡ്ഡിക്കെതിരായ റണ്ണൗട്ട് അപ്പീലും മത്സരത്തിനിടെ ശിഖ പാണ്ഡെയെ റണ്ണൗട്ടാക്കാനുള്ള അപ്പീലും ഡൽഹിക്ക് അനുകൂലമായാണ തേഡ് അംപയർ വിളിച്ചത്. ഇതിൽ അവസാന പന്തിലെ റണ്ണൗട്ട് തേഡ് അംപയർ തള്ളിയത് ഡൽഹിയെ ജയത്തിലുമെത്തിച്ചതോടെ വലിയ കോലാഹലങ്ങൾക്കാണ് സംഭവം വഴിയൊരുക്കിയത്.
അവസാന ഓവറിൽ ഡൽഹിക്ക് 6 പന്തിൽ 10 റൺസായിരുന്നു വേണ്ടിയിരുന്നത്. മുംബൈക്കായി അവസാന ഓവർ എറിഞ്ഞത് മലയാളി താരം സജന സജീവൻ. താരത്തിന്റെ ആദ്യ പന്ത് നികി പ്രസാദ് ഫോറാക്കി മാറ്റി. ഇതോടെ 5 പന്തിൽ 6 റൺസായി ലക്ഷ്യം. രണ്ടാം പന്തിൽ നികി 2 റൺസ് കണ്ടെത്തി. ലക്ഷ്യം 4 പന്തിൽ 4. മൂന്ന്, നാല് പന്തുകളിൽ സിംഗിൾ. ലക്ഷ്യം ഇതോടെ 2 പന്തിൽ 2 എന്നായി. എന്നാൽ അഞ്ചാം പന്തിൽ സജന ഡൽഹിയെ ഞെട്ടിച്ച് നികി പ്രസാദിനെ മടക്കി. ഇതോടെ അവസാന പന്തിൽ 2 റൺസ് ലക്ഷ്യം. ബാറ്റിങ് ക്രീസിൽ അരുന്ധതി റെഡ്ഡി. നേരിട്ട ആദ്യ പന്തിൽ തന്നെ താരം 2 റൺസെടുത്തു ടീമിനെ ജയത്തിലുമെത്തിച്ചു.
എന്നാൽ രണ്ടാം റൺസിനായി ഓടിയ അരുന്ധതി യഥാർഥത്തിൽ റണ്ണൗട്ടായിരുന്നു എന്നാണ് മുംബൈ ആരാധകർ വാദിക്കുന്നത്. അവസാന പന്ത് നേരിടാനായി ക്രീസിലെത്തിയ അരുന്ധതി പന്ത് ഓഫ് സൈഡിലേക്ക് തട്ടിയിട്ടു റണ്ണിനായി ഓടി. ആദ്യ റൺസും നേടി. രണ്ടാം റണ്ണിനായി താരം തിരികെ ഓടുന്നതിനിടെ മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പന്ത് വിക്കറ്റ് കീപ്പർക്ക് എറിഞ്ഞു കൊടുത്തു. പന്ത് കിട്ടിയ വിക്കറ്റ് കീപ്പർ സ്റ്റംപിളക്കുമ്പോൾ തന്നെ അരുന്ധതിയും ക്രീസിലേക്ക് ഡൈവ് ചെയ്തു. ഒറ്റ നോട്ടത്തിൽ കൺഫ്യൂഷനാക്കുന്ന അവസ്ഥ. തീരുമാനം തേഡ് അംപയറിലേക്ക്.
ഔട്ടാണെങ്കിൽ മുംബൈ, നോട്ടൗട്ടാണെങ്കിൽ ഡൽഹി ജയിക്കും എന്ന സ്ഥിതി. വ്യത്യസ്ത ആംഗളുകളിൽ നിന്നു പരിശോധന. ഒടുവിൽ തേഡ് അംപയർ ഒരു നിഗമനത്തിലെത്തുന്നത്. സ്റ്റംപിളകുമ്പോൾ അരുന്ധതിയുടെ ബാറ്റ് ക്രീസിൽ എത്തിയിരുന്നില്ല. ലൈനിൽ സ്പർശിക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. അംപയർ നോട്ടൗട്ട് വിളിക്കുകയും ഡൽഹി ജയിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates