കടുത്ത പ്രതിരോധമോ, കൗണ്ടർ അറ്റാക്കുകളോ ഒന്നുമല്ല പെപ് ഗെർഡിയോള എന്ന പരിശീലകന്റെ തന്ത്രങ്ങളുടെ സവിശേഷത. സുന്ദരമായ പാസുകളിലൂടെ നെയ്തെടുക്കുന്ന, ആക്രമിച്ചുള്ള കളിയാണ് അദ്ദേഹം താൻ പരിശീലിപ്പിക്കുന്ന ടീമുകളിൽ നടപ്പാക്കാറുള്ളത്. ടിക്കി ടാക്കയടക്കമുള്ള കുറിയ പാസുകളും ഗെർഡിയോളയെ വേറിട്ടുനിർത്തുന്നു. ബാഴ്സലോണയിലും ബയേൺ മ്യൂണിക്കിലും അത് കണ്ടതാണ്. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും അതിന്റെ മികവ് കാണുന്നു.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മത്സരത്തില്‍ സിറ്റി നേടിയ ഒരു ഗോളാണ് ഇപ്പോൾ ഫുട്ബോൾ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്. മത്സരത്തിൽ പിറന്ന അവസാന ഗോളാണ് പാസുകളുടെ നീണ്ട വഴികൾ താണ്ടി ഗോളിൽ കലാശിച്ചത്. 44 പാസുകളിലൂടെ നേടിയ അത്ഭുത ഗോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
ഫ്രഞ്ച് താരം ബെഞ്ചമിന്‍ മെന്‍ഡിയില്‍ നിന്ന് തുടങ്ങി അവസാനം ബെര്‍നാഡോ സില്‍വയുടെ ക്രോസില്‍ നിന്ന് ഇൽകെ ഗുണ്ടോഗനാണ് ഗോള്‍ നേടിയത്.
അതേസമയം ഏറ്റവും കൂടുതല്‍ പാസുകളിലൂടെ ഗോള്‍ നേടിയ പ്രീമിയര്‍ ലീഗ് റെക്കോർഡ് ഇപ്പോഴും മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പേരില്‍ തന്നെയാണെന്നാണ് എന്നതാണ് ഇതിലെ കൗതുകം. 2015ല്‍ ക്യൂന്‍ പാര്‍ക്ക് റേഞ്ചേഴ്‌സിനെതിരെ യുവാന്‍ മാറ്റ നേടിയ ഗോളാണ് മുന്നില്‍ നില്‍ക്കുന്നത്. 45 പാസുകളില്‍ നിന്നാണ് ആ ഗോള്‍ പിറന്നത്.
44 ഗോളുകളുടെ കാര്യം പറയുന്ന സിറ്റ ആരാധകരെ പ്രതിരോധിക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകർ ഇപ്പോൾ ഈ വീഡിയോ എടുത്ത് വീശിയാണ് പ്രതിരോധിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates