ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ ടോസ് വിജയിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യാന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തീരുമാനിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും രണ്ട് വീതം മാറ്റങ്ങളാണ് പ്ലെയിങ് ഇലവനിൽ വരുത്തിയത്. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ പരിക്കേറ്റ് പുറത്തായി. പകരം പ്രസിദ്ധ് കൃഷ്ണയും വാഷിങ്ടന്‍ സുന്ദറും ടീമിലെത്തി. ഇംഗ്ലണ്ട് രെഹാന്‍ അഹമദ്, ലിയാം ഡോവ്‌സന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
അതേസമയം നാലാം ടി20യില്‍ പ്ലെയിങ് ഇലവനില്‍ എത്തുമെന്നു പ്രതീക്ഷിക്കപ്പെട്ട സഞ്ജു സാംസണ് ഇത്തവണയും അവസരം കിട്ടിയില്ല. വൈഭവ് സൂര്യവംശിയെ തന്നെ ഇന്ത്യ ഇറക്കാന്‍ തീരുമാനിച്ചു.
രണ്ടും മൂന്നും മത്സരങ്ങളില്‍ സഞ്ജുവിനെ പുറത്തിരുത്തിയാണ് 15കാരന്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യ ഓപ്പണറായി പരീക്ഷിച്ചത്. എന്നാല്‍ 14, 13 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ രണ്ട് ഇന്നിങ്സുകളില്‍ നിന്നുള്ള സംഭാവന. മൂന്നാം ടി20യില്‍ ബാറ്റിങ് നിര അപ്പാടെ തകര്‍ന്നതോടെ 76 റണ്‍സിന് ടീം ഓള്‍ഔട്ടായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജു തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 0-2ന് ഇന്ത്യന്‍ യുവനിരയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്. നോട്ടിങ്ഹാമില്‍ നടന്ന മൂന്നാം മത്സരത്തില്‍ നേരിട്ട കനത്ത ബാറ്റിങ് തകര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.
മൂന്നാം ടി20യില്‍ 125 റണ്‍സിന്റെ റെക്കോര്‍ഡ് തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടി20 ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്. വിദേശത്തെ കഠിനമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതും മോശം ഷോട്ട് സെലക്ഷനുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ടീം മാറ്റത്തിന്റെ ഘട്ടത്തിലാണെന്നും ഇന്നത്തെ മത്സരത്തില്‍ പ്ലേയിങ് ഇലവന്‍ മാറിയേക്കാമെന്നും കഴിഞ്ഞ ദിവസം പരിശീലകന്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.
'ടി20 ലോകകപ്പ് ഫൈനല്‍ കളിച്ച ടീമില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് നമ്മള്‍ ഇപ്പോള്‍ കളിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയോ ജസ്പ്രീത് ബുമ്രയോ ഈ ടീമിലില്ല. 15 വയസ്സുള്ള വൈഭവ് സൂര്യവംശിയാണ് ഓപ്പണ്‍ ചെയ്യുന്നത്. ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതിന്റേതായ സമയമെടുക്കും. രാജ്യാന്തര ക്രിക്കറ്റില്‍ ഫലങ്ങള്‍ പ്രധാനമാണെങ്കിലും നമ്മള്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം' - ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്രിസ്റ്റോളിലെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും, കൂടുതല്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്ക് കടുത്ത പരീക്ഷണം നേരിടേണ്ടി വരും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളി മഴയെടുത്തപ്പോള്‍, രണ്ടും മൂന്നും മത്സരങ്ങളില്‍ ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates