ഇസ്ലാമബാദ്: ഹാരിസ് റൗഫുമായി തർക്കിച്ച ആരാധകനു മുന്നറിയിപ്പുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. താരത്തിനോടു മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്‍വി വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കളിക്കാർക്കെതിരായ ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ല. വച്ചുപൊറുപ്പിക്കാനും പറ്റില്ല. സംഭവത്തിനു കാരണക്കാരായവർ ഹാരിസ് റൗഫിനോടു മാപ്പ് പറയണം. ഇല്ലെങ്കിൽ സംഭവത്തിലെ വ്യക്തിക്കെതിരെ തങ്ങൾ നിയമ നടപടി സ്വീകരിക്കുമെന്നും പിസിബി അധ്യക്ഷൻ വ്യക്തമാക്കി.
അതിനിടെ വിഷയത്തിൽ തന്റെ കുടുംബത്തെ വലിച്ചിഴച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്നു ഹാരിസ് റൗഫ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കേണ്ട എന്നായിരുന്നു കരുതിയത്. എന്നാൽ വീഡിയോ പുറത്തു വന്നതിനാൽ വിഷയത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും റൗഫ് പറയുന്നു.
'പൊതു സ്വീകാര്യതയുള്ള വ്യക്തി എന്ന നിലയിൽ പൊതുജനങ്ങളുടെ പ്രതികരണങ്ങൾ സ്വീകരിക്കാൻ ഞങ്ങൾ ഒരുക്കമാണ്. അവർക്ക് ഞങ്ങളെ പിന്തുണയ്ക്കാനും വിമർശിക്കാനും അർഹതയുണ്ട്. എന്നാൽ കുടുംബത്തെ ഇത്തരത്തിൽ വലിച്ചിഴച്ചാൽ അതേ രീതിയിൽ ഞാൻ തിരികെ പ്രതികരിക്കും. തൊഴിൽ പരിഗണിക്കാതെ കുടുംബത്തെ എല്ലാവരും ബഹുമാനിക്കേണ്ടത് പ്രധാനമാണ്'- ഹാരിസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ടി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ കടക്കാനാകാതെ പാകിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായത് ആരാധകരെ തെല്ലൊന്നുമല്ല നിരാശയിലാക്കിയത്. പിന്നാലെയാണ് ഹാരിസ് റൗഫുമായി പരസ്യമായി ഒരു ആരാധകൻ തർക്കിക്കുന്നതും ഇതിനു താരം മറുപടി പറയുന്നതിന്റേയും വീഡിയോ വ്യാപകമായി പ്രചരിച്ചത്.
താരം ഭാര്യക്കൊപ്പം പോകുന്നതിനിടെയാണ് ആരാധകൻ ഹാരിസിനു ഇഷ്ടപ്പെടാത്ത രീതിയിൽ സംസാരിച്ചത്. ഇതുകേട്ട് താരം അസ്വസ്ഥനായി അയാൾക്കു നേരെ ചെല്ലുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഹാരിസിനെ തടയാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ആരാധകനു സമീപത്തു നിന്ന മറ്റു ചിലരും ഹാരിസിനെ തടയാൻ നോക്കുന്നുണ്ട്.
എന്താണ് ഇരുവരും തമ്മിലുണ്ടായ സംഭാഷമെന്നു വ്യക്തമല്ല. ഇന്ത്യക്കാരനാണോ എന്നു ഹാരിസ് റൗഫ് ചോദിക്കുമ്പോൾ അല്ല ഞാൻ പാകിസ്ഥാൻ സ്വദേശിയാണെന്നു ആരാധകൻ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates