ലണ്ടൻ: യുർഗൻ ക്ലോപിന്റെ പകരക്കാരനായി ലിവർപൂൾ പ്രതീക്ഷയോടെ എത്തിച്ച അർനെ സ്ലോട്ടിനെ രണ്ട് സീസണുകൾ തീർന്നപ്പോൾ ലിവർപൂൾ പുറത്താക്കി. ആദ്യ സീസണിൽ ലിവർപൂളിനെ അവരുടെ ചരിത്രത്തിലെ 20ാമത് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച 47കാരനായ ഡച്ച് പരിശീലകന് രണ്ടാം സീസണിൽ ആ ഫോം തുടരാനായില്ല.
ലിവർപൂളിന്റെ ഈ സീസണിലെ മോശം പ്രകടനത്തെത്തുടർന്നാണ് ക്ലബ് ഉടമകൾ കടുത്ത തീരുമാനമെടുത്തത്. ഈ സീസണിൽ കിരീടം നിലനിർത്താൻ ഇറങ്ങിയ ലിവർപൂളിന് ലീഗിൽ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
അടുത്ത സീസണിലെ ചാംപ്യൻസ് ലീഗ് യോഗ്യത നേടാനായെങ്കിലും, വെറും 60 പോയിന്റുകൾ മാത്രമാണ് ലിവർപൂളിന് ഇത്തവണ സ്വന്തമാക്കാനായത്. 2015-16 സീസണിന് ശേഷമുള്ള അവരുടെ ഏറ്റവും കുറഞ്ഞ പോയിന്റ് നിലയാണിത്. ചാംപ്യന്മാരായ ആഴ്സണലിനേക്കാൾ 25 പോയിന്റ് പിന്നിലാണ് അവർ ഫിനിഷ് ചെയ്തത്.
ബേൺമത്തിന്റെ പരിശീലക സ്ഥാനം അടുത്തിടെ ഒഴിഞ്ഞ സ്പാനിഷ് താരം അന്തണി ഇറോള ആണ് സ്ലോട്ടിന് പകരക്കാരനാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന പരിശീലകൻ. ലിവർപൂൾ മാനേജ്മെന്റ് പുതിയ ചുമതലകളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തെ സമീപിച്ചതായാണ് റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates