അബുദാബി: ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ഒമാനെതിരെ മികച്ച സ്കോർ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. ഒമാന് 189 റൺസ് വിജയലക്ഷ്യം. മലയാളി താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി. മൂന്നാമനായാണ് സഞ്ജു കളത്തിലെത്തിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ഓവറില്‍ തന്നെ പുറത്തായതോടെ കരുതലോടയൊണ് സഞ്ജു ബാറ്റ് ചെയ്തത്. 41 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറി. 56 റണ്‍സ് നേടി സഞ്ജു പുറത്തായി.
മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മയുടെ തകര്‍പ്പനടിയാണ് ഇന്ത്യക്ക് തുടക്കത്തില്‍ മികച്ച റണ്‍സ് നല്‍കിയത്. 15 പന്തില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ അഭിഷേക് 38 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ ഒരു റണ്‍സിന് റണ്‍ ഔട്ടായി. അക്ഷര്‍ പട്ടേല്‍ 26 റണ്‍സിനും ശിവം ദുബൈ അഞ്ച് റണ്‍സിനും പുറത്തായി.
അക്ഷർ പട്ടേൽ ( 26), തിലക് വർമ (29), അർഷ്ദീപ് സിങ് (1), ഹർഷിത് റാണ (13), കുൽദീപ് യാദവ് ( 1) എന്നിങ്ങനെയാണ് മറ്റു ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒഴികെ എല്ലാവരും ബാറ്റിങ്ങിനിറങ്ങി. ഒമാനായി ഷാ ഫൈസൽ, ജിതേൻ രാമാനന്ദി, ആമിർ കലീം എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങുന്നത്. പ്ലേയിങ് ഇലവനില്‍ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്കു പകരം ഹര്‍ഷിത് റാണ ടീമിലെത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്കു പകരം അര്‍ഷ്ദീപ് സിങ് എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates