മുംബൈ: മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ സയ്രാജ് ബഹുതുലെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സ്പിൻ ബൗളിങ് പരിശീലകനായി നിയമിച്ച് ബിസിസിഐ. അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് പോരാട്ടത്തിനു മുന്നോടിയായി അദ്ദേഹം ടീമിനൊപ്പം ചേരും. ന്യൂ ചണ്ഡീഗഡില്‍ ശനിയാഴ്ചയാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് ആരംഭിക്കുന്നത്.
നേരത്തെ കേരളം, ഗുജറാത്ത്, വിദര്‍ഭ, ബംഗാള്‍ ആഭ്യന്തര ടീമുകളുടെ മുഖ്യ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള ബഹുതുലെയ്ക്ക് വിപുലമായ പരിശീലന പരിചയമുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഇത്തവണത്തെ സീസണിൽ പഞ്ചാബ് കിങ്‌സ് ടീമുകളുടെ സ്പിന്‍ ബൗളിങ് പരിശീലകനായിരുന്നു.
2022ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പരിശീലകനായിരുന്ന അദ്ദേഹം, 2024 ലോകകപ്പിലും ടീമിന്റെ ഭാഗമായിരുന്നു. 2021 മുതല്‍ 2024 വരെ ബിസിസിഐയുടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പ്രധാന ചുമതലകള്‍ വഹിച്ച ബഹുതുലെ, ഇന്ത്യ എ ടീമിനൊപ്പവും രാഹുല്‍ ദ്രാവിഡിന് കീഴില്‍ സീനിയര്‍ ടീമിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ ബൗളിങ് പരിശീലകനാകാന്‍ കഴിഞ്ഞത് വലിയ ബഹുമതിയെന്നു ബഹുതുലെ പ്രതികരിച്ചു. കളിക്കാരനെന്ന നിലയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ അഭിമാനമായിരുന്നു. ഇനി പരിശീലകന്റെ റോളില്‍ ഇന്ത്യന്‍ ക്രിക്കറ്റിനായി സംഭാവന നല്‍കാന്‍ കഴിയുന്നത് ഏറെ സവിശേഷമായ കാര്യമാണെന്നും ബഹുതിലെ വ്യക്തമാക്കി.
ദേശീയ ടീമില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്, ഫാസ്റ്റ് ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍, ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ്, അസിസ്റ്റന്റ് പരിശീലകന്‍ റയാന്‍ ടെൻഡോഷെ എന്നിവരടങ്ങുന്ന സംഘത്തിനൊപ്പം ഇനി ബഹുതുലെയും പ്രവർത്തിക്കും.
നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും നാല് തോല്‍വിയും ഒരു സമനിലയുമായി ഇന്ത്യ ആറാം സ്ഥാനത്താണ്. 2024ല്‍ ന്യൂസിലന്‍ഡിനെതിരെ 3-0 നും, 2025-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2-0 നും നാട്ടില്‍ ടെസ്റ്റ് പരമ്പരകള്‍ തോറ്റ ഇന്ത്യക്ക് ഈ മത്സരം ഏറെ നിര്‍ണായകമാണ്. മികച്ച പ്രകടനം പുറത്തു കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് പരിശീലക സംഘത്തിന്റെ കരുത്ത് ബിസിസിഐ കൂട്ടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates