ഗാബോറൻ: അന്താരാഷ്ട്ര ടി20 പോരാട്ടത്തിൽ ചരിത്രമെഴുതി ബ്രസീൽ വനിതാ ക്രിക്കറ്റ് താരം ലോറ കാർഡോസോ. മീഡിയം പേസറായ താരം ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ (പുരുഷ, വനിത) ഏറ്റവും മികച്ച ബൗളിങ് ഫിഗറിന്റെ ലോക റെക്കോർഡ് താരം സ്വന്തം പേരിലാക്കി. 18 പന്തുകൾക്കിടെ താര വീഴ്ത്തിയത് 9 വിക്കറ്റുകൾ.
ലെസോതോ എന്ന കുഞ്ഞൻ രാജ്യത്തിനെതിരെയാണ് ബ്രസീൽ താരത്തിന്റെ അമ്പരപ്പിക്കുന്ന ബൗളിങ്. 3 ഓവറിൽ 2 മെയ്ഡൻ ഉൾപ്പെടെ 4 റൺസ് മാത്രം വഴങ്ങിയാണ് താരം 9 വിക്കറ്റുകൾ പിഴുതത്. അതിൽ തന്നെ തുടരെ 5 പന്തുകളിൽ താരം 5 വിക്കറ്റുകൾ വീഴ്ത്തി. തന്റെ ആദ്യ ഓവറിലെ അവസാന മൂന്ന് പന്തിൽ റൺസൊന്നും വഴങ്ങാതെ 3 വിക്കറ്റെടുത്ത് ഹാട്രിക്ക് തികച്ച ലോറ തന്റെ രണ്ടാം ഓവറില ആദ്യ രണ്ട് പന്തിലും വിക്കറ്റെടുത്ത് തുടരെ 5 പന്തുകളിൽ വിക്കറ്റുകൾ സ്വന്തമാക്കി. ഈ ഓവറിലും താരം ഒരു റൺസ് പോലും വഴങ്ങാതെ വീഴ്ത്തിയത് 4 വിക്കറ്റുകൾ. തന്റെ മൂന്നാം ഓവറിലാണ് താരം 4 റൺസ് വഴങ്ങിയത്. അതിൽ തന്നെ 3 പന്തുകൾ വൈഡായിരുന്നു. ഈ ഓവറിലും 2 വിക്കറ്റുകൾ താരം വീഴ്ത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രസീൽ 202 റൺസെന്ന കൂറ്റൻ സ്കോറായിരുന്നു ഉയർത്തിയത്. എന്നാൽ ലോറ 9 വിക്കറ്റുകൾ 18 പന്തുകൾക്കിടെ പിഴുതതോടെ ലെസോതോയുടെ ബാറ്റിങ് ചീട്ടുകൊട്ടാരം കണക്കെ നിലംപൊത്തി. വെറും 13 റൺസിൽ. ബ്രസീലിന് 189 റൺസിന്റെ പടുകൂറ്റൻ ജയം.
പുരുഷ, വനിതാ വിഭാഗങ്ങളിലായി ടി20യുടെ ചരിത്രത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ബൗളറാണ് 21കാരിയായ ലോറ. കഴിഞ്ഞ വർഷം മ്യാൻമറിനെതിരെ ഭൂട്ടാൻ താരം സോനം യെഷി നേടിയ 7 റൺസ് വഴങ്ങി 8 വിക്കറ്റുകൾ എന്ന റെക്കോർഡാണ് ലോറ പഴങ്കഥയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates