ബെയ്ജിങ്: വിഖ്യാത സ്പ്രിന്ററും പ്രപഞ്ചത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനുമായ ഉസൈൻ ബോൾട്ടിന്റെ 100 മീറ്ററിലെ ലോക റെക്കോർഡ് സമയം മറികടന്ന് 2 മനുഷ്യനിർമിത റോബോട്ടുകൾ. ചൈനയിൽ നടക്കുന്ന വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിന്റെ പ്രിലിമിനറി ഹീറ്റ്സിൽ ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട് 100 മീറ്റർ ദൂരം 9.39 സെക്കൻഡിൽ പിന്നിട്ടു. മറ്റൊരു റോബോട്ട് 9.47 സെക്കൻഡ് കൊണ്ടും ഫിനിഷ് ചെയ്തു.
ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് 2009ൽ ബെർലിനിൽ നടന്ന ലോക അത്‍ലറ്റിക്സ് പോരാട്ടത്തിലാണ് ലോക റെക്കോർഡ് സമയയമായ 9.58 സെക്കൻഡിൽ 100 മീറ്റർ താണ്ടി ലോകത്തെ അമ്പരപ്പിച്ചത്. പ്രപഞ്ചത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനെന്ന റെക്കോർഡ് ഇപ്പോഴും ബോൾട്ടിന്റെ പേരിൽ തന്നെ.
ബെയ്ജിങിലെ ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷൻ സെന്റർ വികസിപ്പിച്ചെടുത്ത 'ടിയാൻഗോങ് അൾട്ര' ആണ് ഗെയിംസിന്റെ രണ്ടാം പതിപ്പിലെ ഉദ്ഘാടനച്ചടിങ്ങിനിടെ നടന്ന ഹീറ്റ്സിൽ 9.39 സെക്കൻഡിൽ ഓടിയെത്തി ഒന്നാമതെത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ടിയാൻഗോങ് പിന്നിലായിരുന്നു. ഫിനിഷിങിനു തൊട്ടു മുൻപ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഹോണറിന്റെ 'ലൈറ്റ്നിങ്' റോബോട്ടിനെ ടിയാൻഗോങ് മറികടന്നാണ് 9.39 എന്ന സമയം കുറിച്ചത്. ലൈറ്റ്നിങ് 9.47 സെക്കൻഡിൽ രണ്ടാമതെത്തി. ഈ റോബോട്ടിന്റെ പ്രകടനവും ബോൾട്ടിന്റെ റെക്കോർഡ് തകർക്കുന്നതു തന്നെ.
മനുഷ്യന്റെ നൈസർഗിക ചോദന യന്ത്രങ്ങൾക്ക് സൃഷ്ടിക്കാൻ സാധിക്കില്ലെന്നു മത്സരത്തിന്റെ ഫിനിഷിങിനു ശേഷമുള്ള റോബോട്ടുകളുടെ പ്രകടനം തെളിയിക്കുന്നു. ഫിനിഷിങിനു ശേഷം ടിയാൻഗോങ് ഫിനിഷിങ് ലൈനിൽ വച്ച മതിലിൽ തട്ടി വീണുപോകുന്നുണ്ട്. ലൈറ്റ്നിങ് നിലത്തു വീണു തകരുകയും ചെയ്തു. എങ്കിലും കഴിഞ്ഞ തവണത്തെ പ്രഥമ ഗെയിംസിൽ 100 മീറ്റർ താണ്ടാൻ ടിയാൻഗോങ് അൾട്ര 21.50 സെക്കൻഡ് എടുത്തതു വച്ച് നോക്കുമ്പോൾ റോബോട്ട് ഈ സീസണിൽ നില ഗംഭീരമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബെയ്ജിങിൽ അരങ്ങേറിയ ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് ഹാഫ് മാരത്തൺ വിജയി കൂടിയാണ് ടിയാൻഗോങ്.
മത്സരത്തിനു തൊട്ടുമുൻപ് ലൈറ്റ്നിങ് 100 മീറ്റർ 9.32 സെക്കൻഡിൽ ഓടിയെത്തിയതായി ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷത്തെ ഹാഫ് മാരത്തൺ വിജയിയാണ് ലൈറ്റ്നിങ്. 50 മിനിറ്റും 26 സെക്കൻഡും കൊണ്ട് ഫിനിഷ് ചെയ്താണ് ലൈറ്റ്നിങ് ചാംപ്യൻപട്ടം സ്വന്തമാക്കിയത്.
റോബോട്ട് നിർമാണവും ഉപയോഗവുമൊക്കെ ചൈന വലിയ തോതിലാണ് ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മുതലാണ് റോബോട്ടുകളുടെ കായിക പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നത്. പ്രഥമ അധ്യായത്തിൽ 280 ടീമുകളാണ് മാറ്റുരച്ചത്. ഇത്തവണ 16 രാജ്യങ്ങളിൽ നിന്നും 6 ഭൂഖണ്ഡങ്ങളിൽ നിന്നുമായി 666 ടീമുകളുടെ 2,056 റോബോട്ടുകൾ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്. ബുധനാഴ്ച വരെയാണ് പോരാട്ടങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates