ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026ലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് ബാറ്റിങിന്റെ ബലത്തിലാണ് ആർസിബിയുടെ വിജയം. അടിമുടി ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ മികച്ച ഫീൽഡിങ് പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സൺറൈസേഴ്‌സിന്റെ മൂന്ന് ബാറ്റർമാരെ ആർസിബി താരം ഫിൽ സാൾട്ട് ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു. ഇതിൽ ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസൻ നീട്ടിയടിച്ച പന്ത് ബൗണ്ടറി ലൈനിൽ നിന്ന് അതി സാഹസികമായി ആണ് ഫിൽ സാൾട്ട് കൈയ്യിൽ ഒതുക്കിയത്. എന്നാൽ ഈ ക്യാച്ച് എടുക്കുന്ന സമയം സാൾട്ടിന്റെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയിരുന്നോ എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ഉയർത്തുന്ന സംശയം.
സംഭവത്തിൽ ഫീൽഡ് അമ്പയർക്ക് സംശയം തോന്നിയതോടെ തീരുമാനം എടുക്കാൻ തേർഡ് അമ്പയറുടെ സഹായം തേടിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ ഫിൽ സാൾട്ടിന്റെ ശരീരഭാഗങ്ങൾ ബൗണ്ടറി ലൈനിൽ തട്ടിയിരുന്നില്ല എന്ന് കണ്ടെത്തുകയും ക്ലാസൻ ഔട്ട് ആയി എന്ന് വിധിക്കുകയും ചെയ്തു. എന്നാൽ തേർഡ് അമ്പയറുടെ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്ക് വെച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates