ന്യൂഡല്‍ഹി: 2013 സീസണിലെ സമാന അവസ്ഥയിലൂടെയാണ് ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പോകുന്നത്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോറ്റ അവര്‍ ഒരു വിജയത്തിനായി കാത്തിരിക്കുന്നു. 2013ല്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ അവര്‍ പരാജയപ്പെട്ടു. ടീമിന്റെ മോശം പ്രകടനത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ് അടക്കമുള്ളവരുടെ നില കുറച്ച് പരുങ്ങലിലാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
അടുത്ത സീസണിലെ ഐപിഎല്ലിന് മുന്‍പായി പരിശീലക സംഘത്തിലെ നീണ്ട നിരയില്‍ നിന്ന് പല പ്രമുഖരേയും ടീം പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹെഡ്ഡ് കോച്ച് പോണ്ടിങ് അടക്കമുള്ളവരുടെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലെ ടാക്റ്റിക്‌സ് സംബന്ധിച്ചടക്കം ടീം അധികൃതര്‍ ശക്തമായ നിരീക്ഷിക്കുമെന്നും ഇതനുസരിച്ചായിരിക്കും കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിക്കി പോണ്ടിങിന് പുറമെ സൗരവ് ഗാംഗുലി (ടീം ഡയറക്ടര്‍), സഹ പരിശീലകന്‍മാരായ ജെയിംസ് ഹോപ്‌സ്, അജിത് അഗാര്‍ക്കര്‍, ഷെയ്ന്‍ വാട്‌സന്‍, പ്രവീണ്‍ ആംറെ, മലയാളിയായ ബിജു ജോര്‍ജ് എന്നിവരാണ് റഡാറിലുള്ളത്. ടീമിന്റെ ഇനിയുള്ള മത്സരങ്ങളിലെ പ്രകടനമായിരിക്കും ഇവരുടെ ഭാവി നിര്‍ണയിക്കുക.
ഈ സീസണ്‍ തുടങ്ങി മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ പരിശീലക സംഘത്തെ മാറ്റേണ്ടതില്ലെന്ന തീരുമാനമാണ് ഉടമകള്‍ക്ക്. അടുത്ത സീസണിലേക്ക് പക്ഷേ ഈ സംഘത്തിലെ എത്ര പേരുണ്ടാകുമെന്ന് ഉറപ്പില്ല.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. ഈ മത്സരം വിജയിച്ച് തുടര്‍ പരാജയത്തിന്റെ നിരാശ മറികടക്കാനാണ് ഡല്‍ഹി ഒരുങ്ങുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates