പൊരുതി തോറ്റതിന്റെ നിരാശയിൽ ക്രീസിൽ ഇരിക്കുന്ന അകീൽ ​ഹുസൈനെ ആശ്വസിപ്പിക്കുന്ന ഇം​ഗ്ലണ്ട് താരങ്ങൾ/ ട്വിറ്റർ 
Sports

അവസാന ഓവറിൽ മൂന്ന് സിക്സും രണ്ട് ഫോറും! 28 റൺസ് അടിച്ചെടുത്ത് 'മിന്നൽ ഹുസൈൻ'- എന്നിട്ടും വിൻ‍ഡ‍ീസ് തോറ്റു ഒറ്റ റണ്ണിന്; അടിമുടി നാടകീയത

അവസാന ഓവറിൽ മൂന്ന് സിക്സും രണ്ട് ഫോറും! 28 റൺസ് അടിച്ചെടുത്ത് 'മിന്നൽ ഹുസൈൻ'- എന്നിട്ടും വിൻ‍ഡ‍ീസ് തോറ്റു ഒറ്റ റണ്ണിന്; അടിമുടി നാടകീയത

സമകാലിക മലയാളം ഡെസ്ക്

ബ്രിജ്ടൗൺ: പൊരുതി വീഴുക എന്നാൽ ഇതാണ്. തോൽവി ഉറപ്പാക്കിയ പോരാട്ടത്തിന്റെ അവസാന ഓവറിൽ കാര്യങ്ങൾ മാറി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 30 റൺസ്. അസാധ്യ ലക്ഷ്യമാണെങ്കിലും അകീൽ ഹുസൈൻ എന്ന വെസ്റ്റ് ഇൻഡീസ് താരം കീഴടങ്ങാൻ തയ്യാറായില്ല. ടി20യുടെ സകല ആവേശവും പിന്നീട് കണ്ടു. അകീൽ ഹുസൈൻ ടീമിനെ വിജയത്തിന്റെ വക്കിൽ വരെ എത്തിച്ചു. പക്ഷേ ജയിപ്പിക്കാൻ സാധിച്ചില്ല. ഫലം ഇം​ഗ്ലണ്ട് വിജയിച്ചു ഒരു റണ്ണിന്!

ഇം​ഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി20യിലാണ് നാടകീയ പോരാട്ടം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് അടിച്ചപ്പോൾ വിൻ‍ഡ‍ീസിന്റെ പോരാട്ടം 20 ഓവറിൽ എട്ട് വിക്കറ്റിന് 170 റൺസിൽ അവസാനിച്ചു. ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-1ന് വിൻഡീസിനൊപ്പം എത്തി. 

അകീൽ ഹുസൈൻ ഇംഗ്ലണ്ടിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചെങ്കിലും തോൽവി ഒഴിവാക്കാനായില്ല. അവസാന ഓവറിൽ വിൻഡീസിന് ജയിക്കാൻ 30 റൺസായിരുന്നു വേണ്ടിയിരുന്നത്. രണ്ട് ഫോറും മൂന്ന് സിക്സും സഹിതം അവസാന ഓവറിൽ ഹുസൈൻ നേടിയത് 28 റൺസ്. ഇംഗ്ലണ്ട് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് അവസാന ഓവറിൽ അകീൽ ഹുസൈൻ അവിശ്വസനീയ പ്രകടനവുമായി ആവേശമേറ്റിയത്. ഇംഗ്ലണ്ടിനായി സാക്വിബ് മഹ്മൂദ് 20–ാം ഓവർ എറിയാനെത്തുമ്പോൾ വിജയത്തിന് 30 റൺസ് അകലെയായിരുന്നു വിൻഡീസ്. എട്ട് വിക്കറ്റ് നഷ്ടമാക്കിയ വിൻഡീസിനായി ക്രീസിൽ അകീൽ ഹുസൈൻ.

വൈഡുമായി ഓവർ തുടങ്ങിയ മഹ്മൂദ് പകരം എറിഞ്ഞ അടുത്ത പന്തിൽ റൺസ് വിട്ടുകൊടുത്തില്ല. എന്നാൽ, തുടർന്നങ്ങോട്ട് തകർത്തടിച്ച അകീൽ ഹുസൈൻ വിൻഡീസിന് വിജയ പ്രതീക്ഷ സമ്മാനിച്ചു. രണ്ടും മൂന്നും പന്തുകളിൽ അകീൽ വക ഫോർ. പിന്നാലെ വീണ്ടും വൈഡ്. തുടർന്നുള്ള മൂന്ന് പന്തും നിലംതൊടാതെ ഗാലറിയിലെത്തിച്ച് അകീൽ കരുത്തുകാട്ടിയെങ്കിലും, അപ്പോഴും വിൻഡീസ് സ്കോർ ഇംഗ്ലീഷ് സ്കോറിനേക്കാൾ ഒരു റൺ കുറവായിരുന്നു. അവസാന മൂന്ന് ഓവറിൽ രണ്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ വിജയത്തിന് 62 റൺസെന്ന നിലയിൽനിന്നാണ് വിൻഡീസ് ഒരു റൺ അടുത്തുവരെ മത്സരം എത്തിച്ചത്.

ആകെ 16 പന്തുകൾ നേരിട്ട ഹുസൈൻ മൂന്ന് ഫോറും നാല് സിക്സും സഹിതം 44 റൺസുമായി പുറത്താകാതെ നിന്നു. ഇതിനു മുൻപ് കളിച്ച 14 ടി20 മത്സരങ്ങളിൽ നിന്ന് 12 റൺസ് മാത്രം നേടിയ ഹുസൈന്റെ ഉയർന്ന സ്കോർ കൂടിയാണിത്! വിൻഡീസ് നിരയിൽ നിക്കോളാസ് പുരാൻ (22 പന്തിൽ 24), ഡാരൻ ബ്രാവോ (20 പന്തിൽ 23), റൊമാരിയോ ഷെഫേർഡ് (28 പന്തിൽ 44*), ഫാബിയൻ അലൻ (11 പന്തിൽ 12) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഒരു ഘട്ടത്തിൽ വിൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിലായിരുന്നു. റൊമാരിയോ ഷെഫേർഡ്- ഹുസൈൻ സഖ്യം പിന്നീട് പോരാട്ടം ഇം​ഗ്ലണ്ട് ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു. ഷെഫേർഡ് അഞ്ച് സിക്സും ഒരു ഫോറും പറത്തി. 

ഇംഗ്ലണ്ടിനായി മോയിൻ അലി നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുതു. ആദിൽ റഷീദ് നാല് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടും റീസ് ടോപ്‌ലി നാല് ഓവറിൽ 18 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഓപ്പണർ ജെയ്സൻ റോയ് (31 പന്തിൽ 45), ടോം ബാന്റൻ (18 പന്തിൽ 25), മോയിൻ അലി (24 പന്തിൽ 31), ക്രിസ് ജോർദാൻ (15 പന്തിൽ 27) എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തത്. വിൻഡീസിനായി ജെയ്സൻ ഹോൾഡർ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഫാബിയൻ അലനും രണ്ട് വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 50 റൺസ് വഴങ്ങി. അകീൽ ഹുസൈൻ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഷെൽഡൺ കോട്രൽ, കെയ്റോൺ പൊള്ളാർഡ്, റൊമാരിയോ ഷെഫേർഡ് എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; യുവതി അപകട നില തരണം ചെയ്തു

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT