കൊച്ചി: കേരളത്തിന്റെ ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിന് ഫിഫയുടെ ട്രാൻസ്ഫർ വിലക്ക്. ഇതോടെ വരാനിരിക്കുന്ന ഐഎസ്എൽ ട്രാൻസ്ഫർ വിൻഡോയിൽ ടീമിന് പുതിയ താരങ്ങളെ സ്വന്തമാക്കാൻ സാധിക്കില്ല. ഐഎസ്എല്ലിലെ മറ്റൊരു വമ്പൻ ടീമായ ഈസ്റ്റ് ബംഗാളിനും ഫിഫ സമാന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഫിഫയുടെ സാമ്പത്തികമായ ചടങ്ങൾ ലംഘിച്ചതിനാണ് ഇരു ക്ലബുകൾക്കും വിലക്ക് എന്ന് ഫുട്ബോളിന്റെ ആഗോള സംഘടന വ്യക്തമാക്കി. വിലക്ക് തീരുന്നത് വരെ പുതിയ താരങ്ങളെ സൈൻ ചെയ്യാനോ രജിസ്റ്റർ ചെയ്യാനോ കേരള ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും ആകില്ല. വിലക്ക് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ഫിഫ ക്ലബുകൾക്ക് കത്ത് അയച്ചത്.
പുതിയ സീസണിനായി മികച്ച താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി മാറും വിലക്ക്. മുൻ ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന്റെ വേതനവുമായി ബന്ധപ്പെട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ലഭിച്ചിരിക്കുന്നത്. ജോണി അകോസ്റ്റയുടെ വേതനം നൽകാത്തതാണ് ഈസ്റ്റ് ബംഗാളിന് പ്രശ്നമായത്. ഈ രണ്ട് താരങ്ങളുടെയും വേതനം നൽകി പ്രശ്നം പരിഹരിച്ചാൽ ഫിഫ ട്രാൻസ്ഫർ വിലക്ക് പിൻവലിക്കും.
അടുത്ത സീസണായി കേരള ബ്ലാസ്റ്റേഴ്സ് ഇതിനകം തന്നെ സൈനിംഗുകൾ ആരംഭിച്ചിട്ടുണ്ട്. പുതിയ പരിശീലകനായി സെർബിയക്കാരൻ ഇവാൻ വുകോമനോവിചിനേയും കേരള ബ്ലാസ്റ്റേഴ്സ് കണ്ടെത്തി. അതിനിടയിലാണ് വിലക്ക് എത്തിയിരിക്കുന്നത്. വിലക്കിലേക്ക് നയിച്ച കാര്യങ്ങൾ പരിഹരിച്ച് പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates