വാഷിങ്ടൻ: ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോകകപ്പിനാണ് അരങ്ങുണരാൻ പോകുന്നത്. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് എന്ന റെക്കോർഡോടെയാണ് പോരാട്ടം തുടങ്ങുക. മത്സരങ്ങളുടെ എണ്ണവും സ്റ്റേഡിയങ്ങളുടെ എണ്ണവും താരങ്ങളുടെ കണക്കും എടുത്താൽ തൊട്ടതെല്ലാം റെക്കോർഡാകുന്ന ലോകകപ്പായി ഇത്തവണത്തെ ആഗോള ഫുട്ബോൾ മാമാങ്കം മാറും.
39 ദിവസങ്ങളിലായി നടക്കുന്ന പോരാട്ടത്തിൽ 104 മത്സരങ്ങൾ അരങ്ങേറും. ടീമുകളുടെ എണ്ണം 32ൽ നിന്നു 48 ആയി ഉയർന്നു. 16 സ്റ്റേഡിയങ്ങളിലായാണ് പോരാട്ടങ്ങൾ. അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങളാണ് ആതിഥേയർ. ആദ്യ ഘട്ടത്തിൽ 4 ഗ്രൂപ്പുകളും നോക്കൗട്ട് ഘട്ടത്തിൽ ഒരു പുതിയ 'റൗണ്ട് ഓഫ് 32' മത്സരക്രമവും അധികമായി ഉണ്ടാകും. 1998-ലെ ടൂർണമെന്റിലാണ് ഇതിനു മുമ്പ് ടീമുകളുടെ എണ്ണം വിപുലീകരിച്ചത്. അതിനു ശേഷമുള്ള കഴിഞ്ഞ 7 പതിപ്പുകളിലും 32 ടീമുകളും 64 മത്സരങ്ങളുമാണ് ഉണ്ടായിരുന്നത്.
2002ൽ ജപ്പാനും ദക്ഷിണ കൊറിയയും ചേർന്ന് നടത്തിയതിന് ശേഷം ഒന്നിലധികം രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. മത്സരങ്ങൾക്കായി അമേരിക്കയിൽ 11 വേദികളും, മെക്സിക്കോയിൽ 3 വേദികളും, കാനഡയിൽ 2 വേദികളും ഒരുക്കിയിട്ടുണ്ട്. മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പും ഇതാണ്.
മെക്സിക്കോ 13 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഇതിൽ ജൂൺ 11ന് മെക്സിക്കോ സിറ്റിയിൽ ആതിഥേയരും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ഉദ്ഘാടന മത്സരവും 3 നോക്കൗട്ട് മത്സരങ്ങളും ഉൾപ്പെടുന്നു. കാനഡയിലും 13 മത്സരങ്ങൾ നടക്കും. ജൂൺ 12ന് ടൊറന്റോയിൽ ആതിഥേയരും ബോസ്നിയ-ഹെർസഗോവിനയും തമ്മിലാണ് കാനഡയിലെ ആദ്യ മത്സരം.
ബാക്കി 78 മത്സരങ്ങളും അമേരിക്കയിലാണ്. ജൂൺ 12ന് ലൊസാഞ്ചലസിൽ അമേരിക്കയും പരാഗ്വെയും തമ്മിലുള്ള മത്സരത്തോടെ യുഎസിലെ മത്സരങ്ങൾക്ക് തുടക്കമാകും. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ എന്നിവയുൾപ്പെടെയുള്ള പ്രധാന മത്സരങ്ങളെല്ലാം അമേരിക്കയിലാണ്.
1,248 കളിക്കാർ: 71 രാജ്യങ്ങളിലെ 449 ആഭ്യന്തര ക്ലബുകളിൽ നിന്നായി 1,248 കളിക്കാരെ ടീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 357 പേർക്ക് മുൻപ് ലോകകപ്പ് കളിച്ച പരിചയമുണ്ട്, 891 പേർ പുതുമുഖങ്ങളാണ്. ഇംഗ്ലണ്ട് ക്ലബുകളിൽ നിന്നാണ് ഏറ്റവും കൂടുതൽ കളിക്കാർ എത്തുന്നത് (200 പേർ). ജർമ്മനി (109), ഫ്രാൻസ് (86), സ്പെയിൻ (86), ഇറ്റലി (71), സൗദി അറേബ്യ (49) എന്നിവരാണ് തൊട്ടുപിന്നിൽ. ക്ലബ് തലത്തിൽ മാഞ്ചസ്റ്റർ സിറ്റിയാണ് മുന്നിൽ (19 കളിക്കാർ), തൊട്ടുപിന്നിൽ ബയേൺ മ്യൂണിക്ക് (18), ചാംപ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ പി.എസ്.ജി (16), ആഴ്സണൽ (16), ബാഴ്സലോണ (15) എന്നീ ടീമുകളുടെ താരങ്ങളുടെ എണ്ണമാണ് ക്രമത്തിൽ നിൽകിയിരിക്കുന്നത്. അമേരിക്കയിലെ മേജർ ലീഗ് സോക്കറിനെ പ്രതിനിധീകരിച്ച് 44 കളിക്കാർ ഈ ലോകകപ്പിലുണ്ട്. കൂടാതെ ആകെ 103 കളിക്കാർ ഒരിക്കലെങ്കിലും എംഎൽഎസ് കളിച്ചവരുമാണ്.
226 അന്താരാഷ്ട്ര മത്സരങ്ങൾ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 226 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്തുമായാണ് ഇത്തവണ ഇറങ്ങുന്നത്. പുരുഷ ഫുട്ബോളിൽ ഒരു താരം ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡ് റൊണാൾഡോയ്ക്കാണ്. ഗോൾ നേടിയ ഒരേയൊരു താരം റൊണാൾഡോയാണ് (22 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ).
ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡ് മെസിക്കാണ് (26 മത്സരങ്ങൾ). രണ്ട് മത്സരങ്ങൾ കൂടി കളിച്ചാൽ 200 അന്താരാഷ്ട്ര മത്സരങ്ങൾ തികയ്ക്കുന്ന മൂന്നാമത്തെ പുരുഷ താരമാകാൻ മെസിക്ക് സാധിക്കും (കുവൈറ്റിന്റെ ബദർ അൽ മുതവ്വയും 200ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്). ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന് ഈ നേട്ടത്തിലെത്താൻ ഇനി 3 മത്സരങ്ങൾ കൂടി വേണം. മെക്സിക്കോയുടെ ഗില്ലെർമോ ഒച്ചോവ ആറാം തവണയാണ് ലോകകപ്പ് ടീമിൽ ഇടം നേടുന്നത് (എന്നാൽ 2006, 2010 വർഷങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചില്ല).
16 ലോകകപ്പ് ഗോളുകൾ: ജർമൻ ഇതിഹാസ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയുടെ പേരിലുള്ള ലോകകപ്പിലെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരൻ (16 ഗോളുകൾ) എന്ന റെക്കോർഡ് ഇത്തവണ തിരുത്തപ്പെടാനുള്ള സകല സാധ്യതയമുണ്ട്. മെസിക്ക് 13 ലോകകപ്പ് ഗോളുകളുണ്ട്, ക്ലോസെ, ബ്രസീലിയൻ താരം റൊണാൾഡോ (15), ഗെർഡ് മുള്ളർ (14) എന്നിവർ മാത്രമാണ് മെസിക്ക് മുന്നിലുള്ളത്. ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ കഴിഞ്ഞ രണ്ട് ടൂർണമെന്റുകളിൽ നിന്നായി 12 ഗോളുകൾ നേടിയിട്ടുള്ളതിനാൽ അദ്ദേഹത്തിനും ഈ റെക്കോർഡ് തകർക്കാൻ സാധിച്ചേക്കും.
8 ചാംപ്യന്മാർ: ഇതുവരെ എട്ട് രാജ്യങ്ങൾ മാത്രമാണ് ലോകകപ്പ് കിരീടം നേടിയിട്ടുള്ളത്. ഇതിൽ ആറ് ടീമുകൾ ഒന്നിലധികം തവണ കിരീടം നേടി. 5 കിരീടങ്ങളുമായി ബ്രസീൽ മുന്നിലാണ്. കഴിഞ്ഞ 11 ലോകകപ്പുകളിൽ ആദ്യമായി ചാംപ്യന്മാരായത് രണ്ട് ടീമുകൾ മാത്രമാണ്. 1998ൽ ഫ്രാൻസും 2010ൽ സ്പെയിനും.
2 വിജയകരമായ കിരീട പ്രതിരോധങ്ങൾ: ബ്രസീലും (1958, 1962 പെലെയുടെ നേതൃത്വത്തിൽ) ഇറ്റലിയും (1934, 1938) മാത്രമാണ് ലോകകപ്പ് കിരീടം നിലനിർത്തിയ ചരിത്രത്തിലെ രണ്ട് ടീമുകൾ. മൂന്ന് ഡിഫൻഡിങ് ചാംപ്യന്മാർ ഫൈനലിൽ എത്തിയിട്ടുമുണ്ട്. കഴിഞ്ഞ തവണ അർജന്റീനയോട് തോറ്റ ഫ്രാൻസ് 2018ലെ ചാംപ്യൻമാരായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ 6 നിലവിലെ ചാംപ്യന്മാർ: കിരീടം നിലനിർത്താൻ ഇറങ്ങിയ ആറ് ചാംപ്യന്മാർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല എന്നത് ചരിത്രമാണ്. ഇതിൽ മൂന്നെണ്ണം കഴിഞ്ഞ നാല് ടൂർണമെന്റുകളിലാണ് സംഭവിച്ചത്. 2022-ൽ ഫ്രാൻസ് ഫൈനലിൽ എത്തിയെങ്കിലും ഇറ്റലി (2010), സ്പെയിൻ (2014), ജർമ്മനി (2018) എന്നിവർ ആദ്യ റൗണ്ടിൽ തന്നെ മടങ്ങി.
തുടർച്ചയായ 3 ഫൈനലുകൾ: 2018ൽ ചാംപ്യന്മാരാവുകയും 2022ൽ റണ്ണേഴ്‌സ് അപ്പാകുകയും ചെയ്ത ഫ്രാൻസ് ഇത്തവണ ഫൈനലിലെത്തി തുടർച്ചയായി മൂന്ന് ലോകകപ്പ് കലാശപ്പോരുകളിൽ കളിക്കുന്ന ആദ്യ ടീമായി മാറാനുള്ള ഒരുക്കത്തിലാണ്. വെസ്റ്റ് ജർമ്മനി (1982, 1986 ഫൈനലുകളിൽ തോൽക്കുകയും 1990ൽ കിരീടം നേടുകയും ചെയ്തു), ബ്രസീൽ (1994, 2002 വർഷങ്ങളിൽ കിരീടം നേടുകയും 1998-ൽ ഫ്രാൻസിനോട് തോൽക്കുകയും ചെയ്തു) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്.
ബ്രസീലിന്റെ 23ാം പങ്കാളിത്തം: 1930ൽ ഉറുഗ്വെയിൽ ആരംഭിച്ച ആദ്യ ടൂർണമെന്റ് മുതൽ എല്ലാ ലോകകപ്പിലും പങ്കെടുത്ത ഒരേയൊരു രാജ്യമാണ് ബ്രസീൽ. ഏറ്റവും കൂടുതൽ ലോകകപ്പ് വിജയങ്ങൾ (76), ഗോളുകൾ (237), മികച്ച ഗോൾ വ്യത്യാസം (+129) എന്നിവയിലും ബ്രസീലാണ് മുന്നിൽ. 21 പങ്കാളിത്തവും 232 ഗോളുകളും +102 ഗോൾ വ്യത്യാസവുമായി ജർമ്മനിയാണ് രണ്ടാമത്.
4 പുതുമുഖങ്ങൾ: നാല് രാജ്യങ്ങളാണ് ഇത്തവണ തങ്ങളുടെ ആദ്യ ലോകകപ്പ് കളിക്കുന്നത്. കേപ് വെർദെ, ക്യുറാസോ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ. ഇവരുടെ പങ്കാളിത്തത്തോടെ ലോകകപ്പ് ചരിത്രത്തിൽ പങ്കെടുത്ത ആകെ രാജ്യങ്ങളുടെ എണ്ണം 84 ആയി ഉയരും.
വിജയമില്ലാത്ത 7 മത്സരങ്ങൾ: ലോകകപ്പിൽ ഒരു വിജയം പോലും നേടാനാക്കാത്ത ടീം ഈജിപ്റ്റാണ്. ഇതുവരെ ഈജിപ്റ്റ് ഏഴ് മത്സരങ്ങൾ പൂർത്തിയാക്കി. (0 ജയം, 5 തോൽവി, 2 സമനില). ജൂൺ 15-ന് ബെൽജിയത്തിനെതിരെയുള്ള മത്സരത്തിലൂടെ ഈ ചരിത്രം മാറ്റാനായിരിക്കും അവർ ശ്രമിക്കുക. ഒൻപത് മത്സരങ്ങളുമായി ഹോണ്ടുറാസ് മാത്രമാണ് വിജയമില്ലാതെ ഇതിലും കൂടുതൽ മുന്നോട്ട് പോയിട്ടുള്ളത്, എന്നാൽ അവർ ഇത്തവണ യോഗ്യത നേടിയിട്ടില്ല.
2,720 ഗോളുകൾ: ആദ്യ 22 ലോകകപ്പുകളിലെ 964 മത്സരങ്ങളിൽ നിന്നായി ആകെ 2,720 ഗോളുകൾ പിറന്നിട്ടുണ്ട്. ഇത്തവണ 40 മത്സരങ്ങൾ അധികമുള്ളതിനാൽ, 2022ൽ ഖത്തറിൽ കുറിച്ച 172 ഗോളുകൾ എന്ന റെക്കോർഡ് ഇത്തവണ തകരാൻ സാധ്യതയുണ്ട്. എന്നാൽ 1954-ൽ സ്ഥാപിച്ച ഒരു മത്സരത്തിൽ ശരാശരി 5.38 ഗോളുകൾ എന്ന റെക്കോർഡ് തകരുമോ എന്നാണ് ആരാധകർ നോക്കുന്നത്.
25 വയസിന്റെ പ്രായവ്യത്യാസം: ഈ ടൂർണമെന്റിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനും കുറഞ്ഞ കളിക്കാരനും തമ്മിൽ 25 വർഷത്തിലധികം പ്രായ വ്യത്യാസമുണ്ട്. ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ ഇറങ്ങുന്ന സ്‌കോട്ലൻഡ് ഗോൾ കീപ്പർ ക്രെയ്ഗ് ഗോർഡന് 43 വയസും 162 ദിവസവും പ്രായമുണ്ടാകും. മെക്സിക്കൻ മിഡ്ഫീൽഡർ ഗിൽബെർട്ട് മോറയ്ക്ക് 17 വയസ് 240 ദിവസവും മാത്രമാണ് പ്രായം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates