ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ നിർണായക സെമി പോരാട്ടത്തിൽ തങ്ങൾക്ക് നീല ജേഴ്സി തന്നെ വേണമെന്നു അർജന്റീന ഫിഫയോടു അഭ്യർഥിച്ചത് വലിയ ചർച്ചയായിരുന്നു. സത്യത്തിൽ ജേഴ്സിയിലെ നിറങ്ങൾക്കും അതിന്റെ കടും നിറവും ഇളം നിറവും കോംപിനേഷനിലുമൊക്കെ എന്തെങ്കിലും കാര്യമുണ്ടോ. ജേഴ്സിയുടെ നിറം ചില്ലറ സംഭവമല്ല എന്നാണ് ആദ്യം അറിയേണ്ടത്.
ടീമിന് നിശ്ചയിക്കാം ഫിഫ തിരഞ്ഞെടുക്കും
ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ രാജ്യവും തങ്ങളുടെ ഹോം, എവേ കിറ്റുകൾ (ജേഴ്സി ഉൾപ്പെടെയുള്ള കളിയിൽ ധരിക്കുന്ന വസ്തുക്കൾ) ടൂർണമെന്റിന് മുൻപായി ഫിഫയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ മത്സരത്തിനും ഏറ്റവും അനുയോജ്യമായ കിറ്റുകൾ തിരഞ്ഞെടുക്കുന്നത് ഫിഫയാണ്.
കാഴ്ച മുഖ്യം
വ്യക്തമായ കാഴ്ചാ വ്യത്യാസമാണ് ഫിഫയുടെ നിയമപ്രകാരം ജേഴ്സി ഉൾപ്പെടെയുള്ള കിറ്റുകൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. ചില ടീമുകൾക്ക് വൈകാരികതയും ചിലർക്ക് ജേഴ്സിയിൽ ചില വിശ്വാസങ്ങളുമൊക്കെയുണ്ടായേക്കാം. എന്നാൽ ഇതിനെല്ലാം അപ്പുറം ഫിഫയുടെ നിയമപരമായ ചില പ്രായോഗിക വശങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട്. സാധാരണയായി ടീമുകൾ അവരുടെ ഹോം ജേഴ്‌സി ധരിക്കാനാണ് ഫിഫ താത്പര്യപ്പെടുന്നത്. എന്നാൽ ഇരു ടീമുകളുടെയും ജേഴ്‌സി നിറങ്ങൾ തമ്മിൽ കൃത്യമായ വ്യത്യാസമില്ലെങ്കിൽ ഒരുകൂട്ടർക്ക് ഇതര ജേഴ്‌സി ധരിക്കാൻ ഫിഫ നിർദ്ദേശിക്കാറുണ്ട്.
ടെലിവിഷനിൽ കളി കാണുന്നവർക്കും പ്രത്യേകിച്ച് കാഴ്ച വെല്ലുവിളികൾ ഉള്ളവർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ കടും നിറവും ഇളം നിറവും എന്ന രീതിയിലാണ് ഫിഫ ജേഴ്‌സികൾ നിശ്ചയിക്കുന്നത്. രണ്ട് ടീമുകളുടെയും ജേഴ്സി, ഷോർട്സ്, സോക്സ് എന്നിവ തമ്മിൽ കാഴ്ചക്കാർക്കും റഫറിമാർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന വ്യക്തമായ വ്യത്യാസമുണ്ടായിരിക്കണം.
ഫീൽഡ് കളിക്കാർക്ക് പുറമെ, ഇരു ടീമുകളുടെയും ഗോൾ കീപ്പർമാരുടെ ജേഴ്സികളും പരസ്പരം മാറിക്കൂടാ. കളത്തിലിറങ്ങുന്ന റഫറിമാരുടെ ജേഴ്സിയുടെ നിറവും ഈ തീരുമാനങ്ങളിൽ നിർണായകമാണ്.
ജേഴ്സി നിറമുണ്ടാക്കിയ പൊല്ലാപ്പ്
ഇത്രയൊക്കെ നിബന്ധനകൾ ഇക്കാര്യത്തിലുണ്ടായിട്ടും റഫറിയിങ്, വാർ, ഒത്തുകളി വിവാദങ്ങളുടെ നടുക്ക് ഫിഫയ്ക്ക് ജേഴ്സി നിറം വഴിയും ചീത്ത കേൾക്കേണ്ടി വന്നു എന്നതാണ് മറ്റൊരു കൗതുകം. ബ്രസീലും ജപ്പാനും തമ്മിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിനിടെ ജേഴ്സികളുടെ നിറം തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കാത്തത് വലിയ തോതിലുള്ള ആരാധക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
സാധാരണയായി നീല ജേഴ്സി ധരിക്കാറുള്ള ജപ്പാൻ ഈ മത്സരത്തിൽ വെള്ള ജേഴ്സിയും, ബ്രസീൽ അവരുടെ പരമ്പരാഗത മഞ്ഞ ജേഴ്സിയുമാണ് അണിഞ്ഞത്. ടിവി സ്ക്രീനിലും കളിക്കളത്തിലും ഈ രണ്ട് നിറങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാണെന്ന് ലോകത്തെ പല ടെലിവിഷൻ കമന്റേറ്റർമാർ പോലും വിമർശിച്ചിരുന്നു. വിഷയം ലോകകപ്പിൽ ടീമുകൾ ധരിക്കേണ്ട ജേഴ്സികൾ ഫിഫ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി.
സോഷ്യൽ മീഡിയ പ്രതികരണങ്ങൾ
ഫിഫയുടെ ഈ കർശനമായ നിയമങ്ങൾ നിലനിൽക്കെത്തന്നെ ബ്രസീൽ- ജപ്പാൻ മത്സരത്തിൽ മഞ്ഞയും വെള്ളയും കിറ്റുകൾ അനുവദിച്ച അധികൃതരുടെ തീരുമാനം വലിയ അബദ്ധമായാണ് വിലയിരുത്തപ്പെടുന്നത്.
ജപ്പാൻ അവരുടെ പരമ്പരാഗത നീല ജേഴ്സിക്ക് പകരം ബ്രസീലിനെതിരെ വെള്ള ജേഴ്സി അണിഞ്ഞ് ഇറങ്ങിയതിലെ യുക്തി ശൂന്യതയാണ് ആരാധകർ ചോദ്യം ചെയ്തത്. സാങ്കേതികവിദ്യകൾ ഇത്രയധികം പുരോഗമിച്ച ആധുനിക ഫുട്ബോളിലും ജേഴ്സിയുടെ നിറം തിരഞ്ഞെടുക്കുന്നതു പോലുള്ള അടിസ്ഥാനപരമായ കാര്യങ്ങളിൽ വരുന്ന ഇത്തരം പാകപ്പിഴകൾ കളി ആസ്വദിക്കുന്നതിന് ആരാധകർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates