Irans FIFA World Cup 2026 Heroics x
Fifa World Cup 2026

അമേരിക്കൻ മണ്ണിൽ 'തോൽക്കാതെ' ഇറാൻ; ട്രംപ് ഇതെങ്ങനെ സഹിക്കും!

സോഷ്യൽ മീഡിയയിൽ ട്രോളുകളുടേയും മീമുകളുടേയും ആഘോഷം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലൊസാഞ്ചലസ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും അമേരിക്കയുമായുള്ള രാഷ്ട്രീയപ്പോരിനിടെയിലുമാണ് ഇറാൻ ഫിഫ ലോകകപ്പ് കളിക്കാനെത്തിയത്. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള കടുത്ത ഭൗമ രാഷ്ട്രീയ തർക്കങ്ങൾ കാരണം ഇറാൻ ഫുട്ബോൾ ടീം നേരിട്ടത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ്.

ആതിഥേയ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ക്യാംപ് ചെയ്യാൻ അനുമതിയില്ലാത്തതിനാൽ, തൊട്ടടുത്തുള്ള മെക്സിക്കോയിലാണ് ഇറാൻ ടീം താവളമടിച്ചിരിക്കുന്നത്. അവിടെ നിന്ന് കടുത്ത സുരക്ഷാ പരിശോധനകളും ദീർഘദൂര യാത്രകളും സഹിച്ചാണ് അവർ മത്സരങ്ങൾക്കായി ഓരോ തവണയും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലേക്ക് എത്തുന്നത്. മത്സര ശേഷം ഉടൻ തന്നെ അവർക്ക് തിരികെ മെക്സിക്കോയിലെ ക്യാംപിലേക്ക് മടങ്ങുകയും വേണം. മത്സരം കഴിഞ്ഞാൽ ടീമിനു അമേരിക്കയിൽ നിൽക്കാൻ അനുവാദമില്ല. എന്നാൽ ഈ പ്രതിബന്ധങ്ങൾക്കിടയിലും അമേരിക്കൻ മണ്ണിൽ തലയുയർത്തിത്തന്നെ നിൽക്കുകയാണ് ഇറാൻ.

ലോകകപ്പിലെ തങ്ങളുടെ രണ്ട് മത്സരങ്ങളിലും സമനില പിടിച്ചെടുത്താണ് ഇറാൻ അമേരിക്കൻ മണ്ണിൽ കളിച്ചത്. രണ്ട് കളിയിലും ടീം തോറ്റില്ല. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 2-2 എന്ന നിലയിലും രണ്ടാം പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ ​ഗോളടിക്കാൻ സമ്മതിക്കാതെ 0-0ത്തിലും അവർ കുരുക്കി.

ഓഫ് ദി പിച്ചിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ഇറാൻ അമേരിക്കൻ മണ്ണിൽ തോൽവി അറിയാതെ മുന്നേറുന്നതിനെ സോഷ്യൽ മീഡിയയിൽ ഫുട്ബോൾ ആരാധകർ ട്രോളുകളിലൂടെയും മീമുകളിലൂടെയും ആഘോഷമാക്കുന്നുമുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ മുൻനിർത്തിയുള്ള രസകരമായ മീമുകളാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്.

ഇറാൻ അമേരിക്കൻ മണ്ണിലിറങ്ങി ആവിടുത്തെ സ്റ്റേഡിയങ്ങൾ സ്വന്തം കളിക്കളം പോലെ ആക്കിയാണ് ഇപ്പോൾ ലോകകപ്പ് കളിക്കുന്നത് എന്നായിരുന്നു ആരാധകരുടെ കമന്റ്. ഇറാൻ ഇങ്ങനെ തോൽക്കാതെ നിൽക്കുന്നത് ട്രംപിന് എങ്ങനെ സഹിക്കാൻ കഴിയും എന്ന ചോദ്യങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്.

ഞായറാഴ്ച ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി യിലെ രണ്ടാം മത്സരത്തിൽ ശക്തരായ ബെൽജിയത്തെ 0- 0ത്തിന് സമനിലയിൽ തളച്ചതിന് പിന്നാലെ, ടീമിന്റെ ഈ കുതിപ്പ് ഒരു വലിയ നേട്ടമെന്നാണ് ഇറാൻ മുഖ്യ പരിശീലകൻ അമീർ ഗാലെനോയി വിശേഷിപ്പിച്ചത്. യുദ്ധ സമാനമായ സാഹചര്യങ്ങൾ കാരണം കഴിഞ്ഞ ആറ് മാസമായി ഇറാന്റെ ആഭ്യന്തര ലീഗ് മത്സരങ്ങൾ മുടങ്ങിക്കിടക്കുകയായിരുന്നുവെന്നും പല രാജ്യങ്ങളും തങ്ങളുമായുള്ള സൗഹൃദ മത്സരങ്ങൾ റദ്ദാക്കിയതായും മത്സര ശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം വെളിപ്പെടുത്തി:

സാധ്യമായതിൽ വച്ച് ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഞങ്ങൾ ലോകകപ്പിന് എത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങാതിരിക്കാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. ഇത് ഞങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ലോകത്തിലെ മറ്റൊരു ടീമിനും ഇത്രയും കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച് ഇത്തരമൊരു കളി പുറത്തെടുക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. കളിക്കാരെ ഓർത്ത് അഭിമാനിക്കുന്നു. വരും തലമുറകൾ ഈ കളിക്കാരെയും അവരുടെ പോരാട്ട വീര്യത്തെയും ഓർക്കും- അദ്ദേഹം കൂട്ടിച്ചേർത്തു.

As Iran continue to remain unbeaten in the FIFA World Cup 2026, playing their games on the US soil, Donald Trump memes have gone viral on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കരുത്'; പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന് റവന്യൂമന്ത്രി അനിൽകുമാറിന്റെ പരാതി

ജവാന്‍ റമ്മിന്റെ ലുക്ക് മാറും, ഇനി ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍; പ്രതിസന്ധി പരിഹരിച്ചെന്ന് ബെവ്‌കോ

മന്ത്രി പങ്കെടുത്ത ചടങ്ങിലെത്താന്‍ ഔദ്യോഗിക വാഹനം നല്‍കിയില്ല; സൈക്കിളിലെത്തി പഞ്ചായത്ത് പ്രസിഡന്റ് - വിഡിയോ

ഇനി മാസ് ആക്ഷനുമായി ജോജുവിന്റെ 'വരവ്'; ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ്‌

KEAM പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു