ഫിലാഡാൽഫിയ: ഗ്രൂപ്പ് ഇയിൽ കരുത്തരായ ഇക്വഡോറിനെ ഞെട്ടിച്ച് അഫ്രിക്കൻ സംഘം ഐവറി കോസ്റ്റ്. 90ാം മിനിറ്റിൽ നേടിയ ഒറ്റ ഗോളിന്റെ പിൻബലത്തിലാണ് ഐവറികൾ ചരിത്ര വിജയം സ്വന്തമാക്കിയത്. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ അമദ് ദിയാലോയാണ് നിർണായക ഗോൾ വലയിലിട്ടത്.
ഐവറി കോസ്റ്റിനെ സംബന്ധിച്ച് ഫെയ്മസ് വിജയമാണ് അവർ സ്വന്തമാക്കിയത്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ തോൽപ്പിക്കുന്നത്. ഇക്വഡോറിന്റെ കടുത്ത ആക്രമണത്തെ 90 മിനിറ്റും സമർഥമായി പ്രതിരോധിച്ചാണ് ഐവറികൾ വിജയം സ്വന്തമാക്കിയത്.
നിർഭാഗ്യവും ലക്ഷ്യമില്ലായ്മയും ഇക്വഡോറിനെ ചതിച്ചു. അവരുടെ നിരവധി ഗോളവസരങ്ങൾ അവിശ്വസനീയമാം വിധം പോസ്റ്റിൽ തട്ടി തെറിക്കുന്ന കാഴ്ചയായിരുന്നു മത്സരത്തിലുടനീളം കണ്ടത്. നഷ്ടപ്പെടുത്തിയ അവസരങ്ങൾ ഇതിനൊപ്പം ചേർത്ത് അവർക്ക് സ്വയം പഴിക്കാം.
മധ്യഭാഗം കേന്ദ്രീകരിച്ചുള്ള കളിയോടെയാണ് ഇരു ടീമുകളും മത്സരം തുടങ്ങിയത്. ആദ്യ പത്ത് മിനിറ്റിനു ശേഷമാണ് ആക്രമണം തുടങ്ങിയത്. രണ്ട് ഭാഗത്തു നിന്നും തുടരെയുള്ള മുന്നേറ്റങ്ങൾ വന്നു. എന്നാൽ ഒന്നും ലക്ഷ്യം കണ്ടില്ലെന്നു മാത്രം. കൂടുതൽ ആക്രമണം നടത്തിയത് ഇക്വഡോറാണ്. തുടക്കത്തിൽ 11ാം മിനിറ്റിൽ എന്നർ വലൻസിയയും പിന്നാലെ 14ാം മിനിറ്റിൽ ജോൺ യെബോയും ക്രോസ് ബാറിനു മുകളിലൂടെ ഷോട്ട് പായിച്ച അവസരങ്ങൾ തുലച്ചു.
പിന്നാലെ ഇക്വഡോർ ബോക്സിലേക്ക് ഐവറികളുടെ പ്രത്യാക്രമണം. 17ാം മിനിറ്റിൽ ബാസൗമനാ ടൂറെയുടെ ഷോട്ട് ഗോൾ കീപ്പറെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടടുത്ത മിനിറ്റിൽ എല്യെ വാഹിയും ഐവറികൾക്കായി ഗോൾ ശ്രമം നടത്തി. ഈ ഷോട്ട് ഇക്വഡോർ ഗോൾ കീപ്പർ ഹെർനാൻ ഗാലിൻഡെ കൈയിൽ ഒതുക്കി.
ഹൈഡ്രേഷൻ ബ്രെയ്ക്കിനു തൊട്ടു മുൻപ് ഇക്വഡോറിന്റെ തുടരെ രണ്ട് ഷോട്ടുകളാണ് പോസ്റ്റിൽ തട്ടി തെറിച്ചത്. അലൻ മിൻഡയുടെ ലോങ് ഷോട്ടും ജോൺ യെബോവയുടെ ഗോളെന്നുറച്ച ഷോട്ടുമാണ് ഇത്തരത്തിൽ ബാറിൽ തട്ടി പോയത്.
രണ്ടാം പകുതിയിലും പോസ്റ്റിൽ തട്ടിത്തെറിക്കുന്ന ഇക്വഡോർ താരങ്ങളുടെ ഷോട്ടുകളുടെ എണ്ണം കുറഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എന്നർ വലൻസിയയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. ഐവറികൾക്കും നിർഭാഗ്യ കണക്കുണ്ട്. ഇരു ടീമിലേയും താരങ്ങളുടെ ഷോട്ടുകൾ ലക്ഷ്യമില്ലാതെ പായുന്നത് അവിശ്വസനീയതോടെയാണ് ആരാധകർ കണ്ടു നിന്നത്.
ഒടുവിൽ കളി ഗോളില്ലാതെ പിരിയുമെന്നു തോന്നിച്ച ഘട്ടത്തിലാണ് അമദ് ദിയാലോയുടെ നിർണായക ഗോൾ വന്നത്. വലത് വിങ്ങിൽ നിന്നു കിട്ടിയ നെടുനീളൻ പാസ് ഇടം കാൽ കൊണ്ടുള്ള വൺ ടച്ചിലൂടെ അമദ് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഇക്വഡോറിന്റെ ഉള്ളം തകർക്കുന്ന രംഗത്തിനാണ് അവസാന നിമിഷം സ്റ്റേഡിയം സാക്ഷ്യം നിന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates