ആദ്യ കളിയിൽ ക്യുറസാവിനെ 7-1 വീഴ്ത്തി ഗംഭീരമായി തുടങ്ങിയ മുൻ ലോക ചാംപ്യൻമാരായ ജർമനി രണ്ടാം പോരാട്ടത്തിൽ കഠിനാധ്വാനം ചെയ്താണെങ്കിലും ഐവറി കോസ്റ്റിനെ 2-1നു വീഴ്ത്തി തുടരെ രണ്ട് ജയങ്ങളുമായി 12 വർഷത്തിനു ശേഷം ലോകകപ്പിന്റെ നോക്കൗട്ടിലെത്തി. എന്നാൽ ഗ്രൂപ്പിലെ മൂന്നാം പോരാട്ടത്തിൽ അവർക്ക് ഇക്വഡോറിനു മുന്നിൽ അട്ടിമറി തോൽവി നേരിടേണ്ടി വന്നതോടെ ജർമൻ ആരാധകർ ടീമിന്റെ പ്രകടനത്തിൽ ചോദ്യങ്ങളുയർത്തി രംഗത്തെത്തി. ജർമനിയുടെ കളിയിലെ വേഗമില്ലായ്മയും മികച്ച പ്രതിരോധം തീർക്കാതെ ആക്രമണം മാത്രം നടത്തിയുള്ള ശൈലിയ്ക്കും നേരെയാണ് ആരാധകർ പുരികമുയർത്തുന്നത്.
എന്നാൽ തന്റെ താരങ്ങളുടെ പ്രകടനം ഒരുനിലയ്ക്കും മോശമായില്ലെന്നു നാഗൽസ്മാൻ പറയുന്നു. അവർക്ക് പ്രതിബദ്ധതയില്ലെന്നുള്ള വിമർശനങ്ങളെ നാഗൽസ്മാൻ ശക്തിയുക്തം തന്നെ എതിർത്തു. തോൽവി സംഭവിച്ചതു താരങ്ങൾ ആത്മാർഥമായി കളിക്കാത്തതിനാലാണെന്ന മറുമുറുപ്പുകളെ അസംബന്ധം എന്നാണ് കോച്ച് വിശേഷിപ്പിച്ചത്. മത്സര ശേഷം മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് പരിശീലകൻ ചോദ്യങ്ങളോടു പ്രതികരിച്ചത്.
ജർമ്മനി മുഖ്യപരിശീലകൻ ജൂലിയൻ നാഗൽസ്മാൻ, ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് ഇ-യിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇക്വഡോറിനോട് അപ്രതീക്ഷിതമായി 2-1 ന് പരാജയപ്പെട്ടതിന് പിന്നാലെ തന്റെ കളിക്കാരെ പ്രതിരോധിച്ച് രംഗത്തെത്തി. തോൽവി ഉണ്ടായെങ്കിലും തന്റെ ടീമിന് പ്രതിബദ്ധത കുറവായിരുന്നു എന്ന വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
'ദയവായി ഈ അസംബന്ധം നിർത്തൂ. സത്യസന്ധമായി പറയുകയാണ്! കുട്ടികൾക്ക് പൂർണ വീര്യത്തോടെ കളിക്കണമെന്ന് ആഗ്രഹമില്ലായിരുന്നു എന്നാണോ നിങ്ങൾ പറയുന്നത്? കഴിഞ്ഞ കളിയിലേതു പോലെ അടിയന്തരമായി ഒരു ഗോൾ വേണ്ട സാഹചര്യത്തിൽ സാധാരണ വരുത്തുന്ന മാറ്റങ്ങളല്ല ഇക്വഡോറിനെതിരെ ഉണ്ടായത് എന്നത് സത്യമാണ്. പകരക്കാരായി ഇറക്കിയ താരങ്ങൾ കഴിഞ്ഞ കളിയിൽ നിന്നു വ്യത്യസ്തമായിരുന്നു. അതിനർഥം ഒരു കളിക്കാരനും ആത്മാർത്ഥമായി ശ്രമിച്ചില്ല എന്നാണോ. അങ്ങനെ പറയരുത്. എന്നെ സംബന്ധിച്ച് അത്തരം ചില പറച്ചിലുകൾ വലിയ ആരോപണമായി തന്നെ കാണേണ്ടി വരും.'
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് നേടിയ ശേഷം ടീം കൂടുതൽ ശ്രദ്ധയോടെ കളിക്കേണ്ടതായിരുന്നു എന്ന് നാഗൽസമാനും സമ്മതിക്കുന്നു. കളിയുടെ ടംബോ ശരിയാം വണ്ണം നിലനിർത്താൻ ടീം ശ്രമിക്കേണ്ടതായിരുന്നുവെന്നും ശാന്തതയോടെ കളിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം അംഗീകരിക്കുന്നു. ടീമിന്റെ ഘടന തകരാതെ കളിക്കണമായിരുന്നുവെന്ന വിമർശനങ്ങളേയും ജർമൻ പരിശീലകൻ ഉൾക്കൊള്ളുന്നു.
'ഒരു നല്ല തുടക്കത്തിനും ആദ്യത്തെ ലീഡിനും ശേഷം പെട്ടെന്ന് ഒരുപാട് പൊസിഷനുകൾ മാറ്റുന്നതിന് പകരം കൂടുതൽ ശാന്തതയോടെ കളിക്കാൻ ടീം ഇനിയും പഠിക്കേണ്ടതുണ്ട്. താരങ്ങൾ കൂടുതൽ ക്ഷമ കാണിക്കുകയും പൊസിഷനുകളിൽ കുറച്ചുകൂടി ഘടനാപരമായി കളിക്കാനും താരങ്ങൾ ശ്രമിക്കേണ്ടതുണ്ട്.'
കളിക്കാരെ മാറ്റിമാറ്റി പരീക്ഷിക്കുന്ന തന്ത്രം കളിക്കാരുടെ ക്ഷീണം കണക്കിലെടുത്തു ചെയ്യുന്ന കാര്യമാണ്. കളിക്കാരുടെ ക്ഷീണം ടീമിന്റെ പ്രകടനത്തെ സ്വാധീനിച്ചിട്ടുണ്ട്. മുഴുവൻ സ്ക്വാഡിലും ആത്മവിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെ കോച്ചിങ് സ്റ്റാഫ് മനഃപൂർവം പല മാറ്റങ്ങളും വരുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങൾ മനഃപൂർവം ധാരാളം മാറ്റങ്ങൾ വരുത്തിയിരുന്നു. ഞങ്ങളുടെ ചില താരങ്ങൾക്ക് പരിക്കിന്റെ പ്രശ്നങ്ങളുണ്ട്. എല്ലാം അൽപ്പം മന്ദഗതിയിലാകുന്നതിനും കൂടുതൽ സമയമെടുക്കുന്നതിനും ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. സ്ക്വാഡിലെ എല്ലാ കളിക്കാരെയും ഞങ്ങൾ വിശ്വസിക്കുന്നു. അത് തെളിയിക്കാൻ കളിക്കാർക്ക് അവസരം നൽകേണ്ടതുണ്ട്'- നാഗൽസ്മാൻ കൂട്ടിച്ചേർത്തു.
തങ്ങളുടെ ആദ്യ മത്സരത്തിൽ ഐവറി കോസ്റ്റിനോട് 1-0 ന് തോറ്റും രണ്ടാമത്തെ മത്സരത്തിൽ ക്യുറസാവനെതിരെ ഗോൾരഹിത സമനില വഴങ്ങിയതിനും ശേഷമാണ് ഇക്വഡോർ ഈ മത്സരത്തിനിറങ്ങിയത്. ഇതിനകം തന്നെ നോക്കൗട്ട് യോഗ്യത നേടിക്കഴിഞ്ഞ ജർമനിക്കെതിരെ ഒട്ടും സാധ്യതയില്ലെന്ന ബോധ്യത്തിൽ തന്നെയാണ് അവർ കളിച്ചത്. ജർമനിയുടെ പ്രതിരോധപ്പിഴവുകൾ ശരിയായി പഠിച്ച് അതിനുതകുന്ന തന്ത്രമാണ് അവർ നടപ്പാക്കിയത്. ശക്തമായ പ്രകടനം കാഴ്ചവെച്ച് ഇക്വഡോർ 2-1ന്റെ അർഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates