

ഇംഗ്ലണ്ട് നായകനും മിന്നും ഫോമിൽ കളിക്കുന്ന സ്ട്രൈക്കറുമായ ഹാരി കെയ്നിനു മേലുള്ള ശാപം താൻ നീക്കിയതായി ഘാനയിലെ മന്ത്രവാദി നാനാ ക്വാകു ബോൺസാം പ്രഖ്യാപിച്ചു! ഇംഗ്ലണ്ടും ഘാനയുമായുള്ള ലോകകപ്പ് പോരാട്ടത്തിനു മുൻപായി താൻ ഹാരി കെയ്നിനെ ശപിച്ചതായി ഇയാൾ അവകാശപ്പെട്ടിരുന്നു. ഈ മത്സരത്തിൽ ഇംഗ്ലണ്ട് ഗോൾരഹിത സമനിലയിൽ പിരിയേണ്ടി വന്നു. മാത്രമല്ല മത്സരത്തിൽ ഒരു സുവർണാവസരം കിട്ടിയിട്ടും അതു ഗോളാക്കാൻ അദ്ദേഹത്തിനു സാധിച്ചതുമില്ല.
ബോസ്റ്റണിൽ നടന്ന ഇംഗ്ലണ്ട്- ഘാന ഗോൾരഹിത സമനില മത്സരത്തിൽ അവസാന നിമിഷങ്ങളിൽ കെയ്‌നിനു ലഭിച്ച സുവർണാവസരം നഷ്ടമായതോടെയാണ് ഈ വിചിത്ര കഥയ്ക്ക് വലിയ പ്രചാരം ലഭിച്ചത്. ഇംഗ്ലണ്ട് നായകനെ ഈ മത്സരത്തിൽ ഗോൾ അടിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രവാദി എന്ന് സ്വയം അവകാശപ്പെടുന്ന ബോൺസാം നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ആരാധകർ കെയ്‌നിന്റെ ആ സുവർണാവസര നഷ്ടത്തെ കൂട്ടിവായിച്ചത്.
അവസരം നഷ്ടപ്പെടുത്തിയ ആ നിമിഷം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. മത്സര ഫലത്തിൽ ബോൺസാമിന്റെ സ്വാധീനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഘാന ആരാധകർ ആ നിമിഷം ആഘോഷമാക്കുകയും ചെയ്തു. ഗോൾമുഖത്ത് ഇംഗ്ലീഷ് ഫോർവേഡിനുണ്ടായ നിരാശ നാനാ ക്വാകു മന്ത്രവാദിയുടെ പ്രസ്താവനകളെ ചുറ്റിപ്പറ്റിയുള്ള വൈറൽ വാർത്തകൾക്ക് കൂടുതൽ മസാല പുരട്ടാൻ ഉതകുന്നതായി മാറാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളു.
ശാപം പിൻവലിച്ചോ എന്ന ചോദ്യത്തിനു മന്ത്രവാദി നൽകിയ മറുപടി.
'അതെ, അതെ... തീർച്ചയായും ഇന്നലെ ഞാൻ അത് പിൻവലിച്ചു. ഹാരി കെയ്ൻ എന്റെ ശത്രുവല്ല. എനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് ഞാൻ ഹാരി കെയ്ൻ എന്ന് പേരിടും. കാരണം എനിക്ക് പണ്ടു മുതലേ ഹാരി കെയ്‌നിനെ വളരെ ഇഷ്ടമാണ്. കെയ്‌നിനെ ഇനി ഇത്തരം കാര്യങ്ങളൊന്നും ബാധിക്കില്ല. അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യത്തോടെ കളിക്കാം. പാനമയ്ക്കെതിരായ അടുത്ത മത്സരത്തിൽ ഹാരി കെയ്ൻ കളിക്കുമെന്നും വളരെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും എനിക്ക് ഉറപ്പുണ്ട്'- നാന ക്വാകു വ്യക്തമാക്കി.
മുൻപും ലോക ഫുട്ബോളിൽ വിവാദപരമായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് നാനാ ക്വാകു ബോൺസാം. 2014 ലോകകപ്പിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിന് പിന്നിൽ താനാണെന്ന അവകാശവാദം ഇതിൽ ഉൾപ്പെടുന്നു. സ്‌പെയിൻ, ഫ്രാൻസ്, അല്ലെങ്കിൽ അർജന്റീന തുടങ്ങിയ പ്രമുഖ ടീമുകളുടെ മത്സര ഫലങ്ങളെ സ്വാധീനിക്കാൻ സമാനമായ ശക്തികൾ ഉപയോഗിക്കാമോ എന്ന് ബോൺസാമിനോട് ചോദിച്ചപ്പോൾ മറ്റ് ടീമുകളെ ലക്ഷ്യം വെയ്ക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നായിരുന്നു മറുപടി.
ഹാരി കെയ്ൻ പറഞ്ഞത്
'സത്യസന്ധമായി പറഞ്ഞാൽ അതൊക്കെ വെറും വിഡ്ഢിത്തമാണ്. ഞാൻ ഇത്തരം ശാപങ്ങളിലൊന്നും വിശ്വസിക്കുന്നില്ല. ഫുട്ബോളിൽ അവസരങ്ങൾ നഷ്ടപ്പെടുന്നത് കളിയുടെ ഭാഗം മാത്രമാണ്. ഇന്ന് രാത്രി എനിക്ക് നഷ്ടമായ അവസരങ്ങൾ വെറും ഫുട്ബോൾ നിമിഷങ്ങൾ മാത്രമാണ്. അതിന് യാതൊരുവിധ ശാപവുമായോ അങ്ങനെയുള്ള മറ്റൊന്നുമായും ഒരു ബന്ധവുമില്ല.'
'സോഷ്യൽ മീഡിയയിൽ ആരെങ്കിലും എന്തെങ്കിലും പറയുന്നതിനെക്കുറിച്ച് ഞാൻ ഒട്ടും ആകുലപ്പെടുന്നില്ല. എന്റെ ശ്രദ്ധ എപ്പോഴും എന്റെ കളിയിലും ടീമിനെ മികച്ച രീതിയിൽ മുന്നോട്ടു പോകാൻ സഹായിക്കുന്നതിലുമാണ്. ഒരു ടീം എന്ന നിലയിൽ നമ്മൾ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. ഇന്ന് രാത്രി ഞങ്ങൾക്ക് ഗോൾ നേടാനായില്ല. വീണ്ടും കഠിനമായി അടുത്ത കളിയിൽ ശ്രമിക്കും. തെറ്റുകൾ തിരുത്തും മുന്നോട്ട് പോകും.'
'ടീമിന്റെ കളി മികവിൽ പൂർണ വിശ്വാസമുണ്ട്. ഇംഗ്ലണ്ട് ഇവിടെയെത്തിയത് മത്സരിക്കാനാണ്. ഘാനയേക്കാൾ ശക്തമായ ടീം ഞങ്ങളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇനി അടുത്ത മത്സരങ്ങളിൽ ഇതിനേക്കാൾ മികവിൽ അത് മൈതാനത്ത് തെളിയിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യേണ്ടത്'- കെയ്ൻ.
ആദ്യ കളിയിൽ കരുത്തരായ ക്രൊയേഷ്യയെ തകർത്ത പോരാട്ടത്തിൽ കെയ്ൻ ഇരട്ട ഗോളുകൾ നേടിയിരുന്നു. പിന്നാലെയാണ് ഘാനയ്ക്കെതിരെ ഗോൾ അടിക്കാൻ കഴിയാതെ ഇംഗ്ലണ്ട് സമനിലയിൽ പിരിഞ്ഞത്. ഈ മാസം 28നാണ് അവർ ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ പാനാമയെ നേരിടുന്നത്. ഇംഗ്ലണ്ട് ഉൾപ്പെടെ മൂന്ന് ടീമുകളാണ് അടുത്ത റൗണ്ടിലേക്കുള്ള രണ്ട് യോഗ്യതാ സ്ഥാനങ്ങൾക്കായി ഗ്രൂപ്പിൽ ഇപ്പോഴും പോരാടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates