ഹൂസ്റ്റൺ: ഇതിഹാസ താരം ലയണൽ മെസി ആറാം ലോകകപ്പിനെത്തി അൾജീരിയക്കെതിരെ ഹാട്രിക്ക് ഗോളുമായി കളം വാണ് ടീമിനു ആദ്യ പോരിൽ തന്നെ മിന്നും ജയം സമ്മാനിച്ചിരുന്നു. ഫുട്ബോൾ ലോകത്ത് ലയണൽ മെസിക്കൊപ്പം മികവിന്റെ കാര്യത്തിൽ ആരാധകർ വീറും വാശിയും പുറത്തെടുത്തു തർക്കിക്കുന്ന പേരാണ് പോർച്ചുഗൽ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടേത്. ഇന്നലെ തന്റെ ആറാം ലോകകപ്പിന് 41കാരനായ താരവും ഇറങ്ങി. കോംഗോയ്ക്കെതിരെ പക്ഷേ തീർത്തും നിറം മങ്ങിയ പ്രകടനമായിരുന്നു താരത്തിന്റേത്. ഇതുവരെ കിട്ടാത്ത ലോക കിരീടം സ്വന്തമാക്കാനുള്ള അവസാന അവസരമാണ് റൊണാൾഡോയ്ക്ക് മുന്നിലുള്ളത്. ആദ്യ മത്സരം പക്ഷേ ആരാധകരെ അമ്പേ നിരാശപ്പെടുത്തുന്നതായി.
1974നു ശേഷം വീണ്ടും ലോകകപ്പ് കളിക്കാനെത്തിയ കോംഗോ ടീമിനെതിരായ പോരാട്ടത്തിൽ പോർച്ചുഗൽ 1-1നു സമനില വഴങ്ങി. പോർച്ചുഗലിനെതിരെ വീറ്റുറ്റ പോരാട്ടമാണ് കോംഗോ താരങ്ങൾ കളത്തിൽ പുറത്തെടുത്തത്. സമനില വഴങ്ങേണ്ടി വന്നതിന്റെ നിരാശയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മൈതാനം വിട്ടത്. അതിനിടെ റൊണാൾഡോ ടണലിലേക്ക് നടന്നു പോയപ്പോൾ കോംഗോ ആരാധകർ ഉറക്കെ 'മെസി' എന്ന് വിളിച്ചു കൂവി താരത്തെ കൂടുതൽ മുറിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ വിഡിയോ വൈറലാണ്.
മത്സരത്തിൽ നിറം മങ്ങിയ പ്രകടനമായിരുന്നു ക്രിസ്റ്റ്യാനോയുടേത്. ആദ്യ പകുതിയിൽ താരത്തിന് ഒരു തവണ മാത്രമാണ് എതിർ ടീം ബോക്‌സിൽ പന്ത് തൊടാനായത്. രണ്ടാം പകുതിയിൽ ലഭിച്ച രണ്ടവസരങ്ങൾ കളഞ്ഞു കുളിക്കുകയും ചെയ്തു. മെസി ഹാട്രിക്കടിച്ച് മിന്നും ജയം ടീമിനു സമ്മാനിച്ചതിനു പിന്നാലെയാണ് ക്രിസ്റ്റ്യാനോ പോർച്ചുഗൽ ജേഴ്സിയിൽ ഇറങ്ങിയത്. ഇതോടെ അതിന്റെ സമ്മർദ്ദവും താരത്തിന്റെ പ്രകടനത്തിൽ വ്യക്തമായിരുന്നു.
മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആറാം മിനിറ്റിൽ ജാവോ നെവസിന്റെ ഹെഡ്ഡറിലൂടെ മുന്നിലെത്തിയ പോർച്ചുഗൽ, അദ്യ പകുതിയുടെ ഇൻഞ്ച്വറി ടൈമിൽ യൊവാൻ വിസ്സയുടെ ഹെഡറിലൂടെ ഗോൾ വഴങ്ങുകയും ചെയ്തു.
ക്ലബ് തലത്തിലും രാജ്യാന്തര തലത്തിലും മെസിയും ക്രിസ്റ്റ്യാനോയും പരസ്പരം പരോക്ഷമായെങ്കിലും മത്സരിക്കുന്നുണ്ട്. ലാ ലിഗയിലടക്കം ഇരുവരും കളത്തിൽ നേർക്കുനേർ നേരത്തെ വന്നിട്ടുമുണ്ട്. കരിയറിനെ സമാനതകളില്ലാത്ത ഉയരങ്ങളിലെത്തിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ ഫിഫ ലോകകപ്പും അവരുടെ ഈ കടുത്ത പോരാട്ടത്തിന്റെ വേദിയായി മാറിയിരിക്കുകയാണ്. മികവ് പറഞ്ഞും പ്രതിരോധിച്ചുമുള്ള ആരാധക തർക്കങ്ങളും തുടരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates