ലയണല്‍ മെസി Getty
Fifa World Cup 2026

'അര്‍ജന്റീനയെ പുറത്താക്കണം'; ക്യാംപയിനില്‍ ഒപ്പിട്ടത് 97 ലക്ഷം പേര്‍! കാരണമിത്

'വിജയിയെ നേരത്തെ തന്നെ തീരുമാനിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ബാക്കി ലോകം എന്തിനാണ് മത്സരിക്കുന്നത്?'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂയോര്‍ക്ക്: നിലവിലെ ലോക ചാംപ്യന്മാരായ അര്‍ജന്റീന, ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, കളിക്കളത്തിന് പുറത്ത് ലയണല്‍ മെസിക്കും സംഘത്തിനും നേരെ കനത്ത ജനരോഷമാണ് ഉയരുന്നത്. മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്ക് റഫറിമാരില്‍ നിന്നും ഫിഫയില്‍ നിന്നും വഴിവിട്ട ആനുകൂല്യങ്ങളും പിന്തുണയും ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ടൂര്‍ണമെന്റില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ ക്യാംപയ്നില്‍ ഇതിനകം 97 ലക്ഷത്തിലധികം (9.7 മില്യണ്‍) ആളുകളാണ് ഒപ്പുവെച്ചിരിക്കുന്നത്.

സൗത്ത് ചൈന മോണിങ് പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, 'argentinaout.com' എന്ന ക്യാംപയ്നിലൂടെയാണ് പ്രതിഷേധം ആളിപ്പടരുന്നത്. 'ഫിഫയും റഫറിമാരും ലയണല്‍ മെസിയോടും അര്‍ജന്റീനയോടും വിവേചനപരമായ ആഭിമുഖ്യം കാണിക്കുന്നത് വ്യക്തമാണ്. വിജയിയെ നേരത്തെ തന്നെ തീരുമാനിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ബാക്കി ലോകം എന്തിനാണ് മത്സരിക്കുന്നത്? അര്‍ജന്റീനയെ ലോകകപ്പില്‍ നിന്ന് പുറത്താക്കൂ, മറ്റുള്ളവര്‍ക്ക് ന്യായമായ അവസരം നല്‍കൂ' -എന്നിങ്ങനെയാണ് ക്യാംപയ്നില്‍ ആവശ്യപ്പെടുന്നത്. ബുധനാഴ്ച പുലര്‍ച്ചെയോടെ ഇതില്‍ ഒപ്പുവെച്ചവരുടെ എണ്ണം 7.5 മില്യണ്‍ പിന്നിട്ടു.

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായ ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരത്തിന് തൊട്ടുമുമ്പാണ് വിവാദം പുകയുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഫോക്ക്ലാന്‍ഡ് ദ്വീപുകളുടെ (സ്പാനിഷ് ഭാഷയില്‍ മാല്‍വിനാസ്) പരമാധികാരത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള കളിക്ക് എപ്പോഴും യുദ്ധത്തിന്റെ വീര്യമുണ്ടാകാറുണ്ട്. 1986ല്‍ മെക്‌സിക്കോ ലോകകപ്പില്‍ ഡീഗോ മറഡോണയുടെ വിഖ്യാതമായ 'ദൈവത്തിന്റെ കൈ' (Hand of God) ഗോളിന്റെ കരുത്തില്‍ അര്‍ജന്റീന ഇംഗ്ലണ്ടിനെ 2-1 ന് തോല്‍പ്പിച്ചതിന്റെ 40-ാം വാര്‍ഷികം കൂടിയാണിത്.

ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മെസിക്കും എംബാപ്പെയ്ക്കും ഒപ്പമുള്ള ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍, കളിക്ക് പുറത്തുള്ള വിവാദങ്ങളോ വൈകാരിക പശ്ചാത്തലങ്ങളോ തങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കി. 'ഞങ്ങള്‍ നേരിടാന്‍ പോകുന്നത് തന്ത്രശാലികളും മിടുക്കരുമായ ഒരു മികച്ച ടീമിനെയാണ്. ഫൗളുകള്‍ നേടിയെടുക്കാനും കളിയുടെ വേഗത കുറയ്ക്കാനും അവര്‍ക്ക് നന്നായി അറിയാം. കരിയറിലുടനീളം നമ്മള്‍ നേരിടാറുള്ള പല ടീമുകളെയും പോലെ തന്നെയാണ് ഇതും. ഞങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കളിയില്‍ മാത്രമായിരിക്കും' -കെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതായാലും, വമ്പന്‍ പോരാട്ടത്തിന് തൊട്ടുമുമ്പ് ഉയര്‍ന്നുവന്ന 'ഓണ്‍ലൈന്‍ പ്രതിഷേധ കൊടുങ്കാറ്റ്' ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

More than 9.7 Million Sign Petition To 'Kick Argentina Out' Of FIFA World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

എസ്‌ഐപി vs സുകന്യ സമൃദ്ധി യോജന vs പിപിഎഫ്; പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ മികച്ച സ്‌കീം ഏത്?, താരതമ്യപഠനം

'ആര്യയുടെ പേര് കളങ്കപ്പെടുത്തുക ലക്ഷ്യം', നടനെതിരെ പ്രചരിക്കുന്നത് വ്യാജ വാർത്ത; ആരോപണങ്ങൾ തള്ളി 'അനന്തൻ കാട്' നിർമാതാവ്

'മഞ്ജു പിള്ള മകളേ കയറൂരി വിട്ടിരിക്കുകയാണോ?'; കടന്നാക്രമിച്ച് വ്‌ളോഗര്‍; വായടിപ്പിച്ച് ദയയുടെ മറുപടി

നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം