2026ലെ ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് ഡിഫന്‍ഡര്‍ മാര്‍ക്ക് കുക്കുറയെ റഫറിയെക്കൊണ്ട് ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കാന്‍ മെസി ശ്രമിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍നവുമായി പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ പിയേഴ്‌സ് മോര്‍ഗന്‍. 39 കാരനായ ഇതിഹാസതാരം മെസിയെ വഞ്ചകനായ നേതാവ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്
മത്സരത്തിനിടെ വായ മൂടി സംസാരിച്ചുവെന്നു ചൂണ്ടിക്കാട്ടി സ്പാനിഷ് പ്രതിരോധ താരം മാര്‍ക്ക് കുക്കുറേയയെ ശിക്ഷിക്കണമെന്നു മെസി റഫറി സ്ലാവ്‌കോ വിന്‍സിചിനോടു ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടതാണ് വിവാദത്തിലായത്. മത്സരത്തില്‍ സ്‌പെയിനിനെതിരെ ഹതാശരായി നില്‍ക്കുന്നതിനിടെ അര്‍ജന്റീനയ്ക്ക് നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തില്‍ എന്‍സോ ഫെര്‍ണാണ്ടസിനെ നഷ്ടപ്പെട്ട് 10 പേരായി ചുരുങ്ങേണ്ടി വന്നിരുന്നു. താരം രണ്ടാം മഞ്ഞ കാര്‍ഡ് കിട്ടിയാണ് ചുവപ്പ് വാങ്ങി പുറത്തു പോയത്. പാവ് കുബാര്‍സിയെ അപകടകരമായി വീഴ്ത്തിയതിനാണ് താരത്തിനു ചുവപ്പ് കാര്‍ഡ് കിട്ടിയത്.
എന്നാല്‍ റഫറിയുടെ തീരുമാനത്തിനെതിരെ അര്‍ജന്റീന താരങ്ങള്‍ വിന്‍സിചിനു ചുറ്റും നിന്നു പ്രതിഷേധിച്ചു. അതിനിടെയാണ് കുക്കുറേയ മെസിയുടെ അടുത്തേക്ക് വന്നത്. ഈ സമയത്ത് കൈകൊണ്ട് വായ ഭാഗികമായി മറച്ചുപിടിച്ച് സംസാരിച്ച കുക്കുറേയ പെട്ടെന്നു തന്നെ കൈമാറ്റുന്നതു ടെലിവിഷന്‍ കാമറകളില്‍ ദൃശ്യമായിരുന്നു.കുക്കുറേയ കൈ മുഖത്തു വച്ചതു കണ്ട മെസി തര്‍ക്കത്തിനിടെ അദ്ദേഹത്തിനു നേരെ ശിക്ഷാ നടപടിയെടുക്കണമെന്നു റഫറിയോടു ആംഗ്യം കാണിക്കുകയായിരുന്നു. ഇതിനെതിരെയാണ് പിയേഴ്‌സ് മോര്‍ഗന്‍ രംഗത്തുവന്നത്.
'ഒരു കായികതാരത്തില്‍ നിന്ന് ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദയനീയമായ കാര്യങ്ങളിലൊന്നായിരുന്നു അത്. ഈ ലോകകപ്പില്‍ മെസിയുടെ വ്യാജ വിശുദ്ധപരിവേഷം തകര്‍ന്നു തരിപ്പണമായി; അക്രമാസക്തരായ ഒരു കൂട്ടം ഗുണ്ടകളുടെ കൗശലക്കാരനും വഞ്ചകനുമായ നേതാവായിരുന്നു അയാള്‍' പിയേഴ്‌സ് മോര്‍ഗന്‍ കുറിച്ചു.
ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ നിയമ മാറ്റങ്ങളിൽ ഒന്നാണ് മുഖത്തു കൈവച്ച് സംസാരിക്കാൻ പാടില്ല എന്നുള്ളത്. പ്രത്യേകിച്ച് കളത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ. അങ്ങനെ സംഭവിച്ചാൽ റഫറിക്ക് നേരിട്ട് ചുവപ്പ് കാർഡ് കാണിച്ച് താരത്തെ പുറത്താക്കാമെന്നാണ് നിയമം. വായ മൂടുന്ന എല്ലാ സന്ദർഭങ്ങളിലും ആദ്യം തന്നെ ചുവപ്പ് കാർഡ് കാണിക്കണം എന്ന് നിയമത്തിലില്ല. കളിക്കാർ തമ്മിലുള്ള സംഭാഷണത്തിന്റെ സ്വഭാവവും ഇക്കാര്യത്തിൽ പരിഗണിക്കും. അനുചിതമായോ തർക്കത്തിന്റെ ഭാഗമായോ വായ മൂടി സംസാരിക്കുന്നതായി ബോധ്യപ്പെട്ടാലേ ശിക്ഷ നൽകേണ്ടതുള്ളു. വംശീയ വിദ്വേഷം നിറഞ്ഞ വാക്കുകൾ താരങ്ങൾ പരസ്പരം പറയാതിരിക്കുന്നതിനു വേണ്ടിയാണ് നിയമം പരിഷ്കരിച്ചത്.ഈ നിയമലംഘനത്തിനു ടൂർണമെന്റിന്റെ തുടക്കത്തിൽ പരാഗ്വെയുടെ മിഗ്വേൽ അൽമിറോൺ ആണ് ആദ്യമായി ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. എതിരാളിയുമായി തർക്കിക്കുന്നതിനിടെ വായ മൂടിയതിനു ഇക്വഡോർ താരം പിയറോ ഹിൻകാപിക്കും റെഡ് കാർഡ് കണ്ടിരുന്നു.
അര്‍ജന്റീന തുടര്‍ച്ചയായി രണ്ടാം ലോകകീരീടം നേടുമെന്ന് ഭൂരിഭാഗം പേരും പ്രവചിച്ചെങ്കിലും ഒറ്റ ഷോട്ടുപോലുമില്ലാതെ 90 മിനിറ്റ് ലോകകപ്പ് ഫൈനല്‍ കളിച്ച ചരിത്രത്തിലെ ആദ്യ ടീമെന്ന റെക്കോര്‍ഡ് അര്‍ജന്റീന സ്വന്തം പേരിലെഴുതി. അധിക സമയത്തു 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഒരു ഗോളിലാണു സ്പാനിഷ് വിജയമെങ്കിലും അര്‍ജന്റീനയ്ക്ക് ഈ മത്സരം പോരാട്ടമില്ലാത്ത, ആയുധംവച്ചു കീഴടങ്ങലിന്റെ നാണക്കേടായി. എംബാപ്പെയുടെ പത്തുഗോളുകള്‍ മറികടക്കാന്‍ രണ്ട് ഗോളുകള്‍ ആവശ്യമായിരുന്ന മെസിക്ക് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനും കഴിഞ്ഞില്ല. രാജ്യത്തിനായി കളിക്കുന്ന മെസിയുടെ അവസാന അന്താരാഷ്ട്ര മത്സരമാകും സ്‌പെയിനിനെതിരായ മത്സരമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അദ്ദേഹം ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates