ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പ് പോരാട്ടത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഫിനാലെയുടെ ചിത്രം തെളിഞ്ഞതോടെ ലോകം സ്പെയിനിന്റേയും അർജന്റീനയുടേയും ശക്തി ദൗർബല്യങ്ങളെക്കുറിച്ചുള്ള കൂലങ്കുഷ ചർച്ചയിൽ. മൂന്നു രാജ്യങ്ങളിലെ 16 വേദികൾ, 48 ടീമുകൾ, 104 മത്സരങ്ങൾ. ഒരു മാസത്തിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഫുട്‌ബോൾ ലോകം ഒറ്റ മത്സരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അതെ ഗ്രാൻഡ് ഫിനാലെയിൽ സ്പെയിൻ- അർജന്റീന ക്ലാസിക്ക് പോരാട്ടം കാണാനുള്ള തിടുക്കത്തിലാണ് ആരാധക മനം.
ഗോൾ നേടിയും ഗോളവസരങ്ങൾ ഒരുക്കിയും മാന്ത്രികനായ ലയണൽ മെസി സകലമാന കളിയഴകുകളും മൈതാനത്ത് ഒഴുക്കിവിടുന്ന അനിതര മനോഹര രാത്രികൾ കണ്ടതിന്റെ ആലസ്യത്തിൽ നിന്നു ലോകം ഇപ്പോഴും വിടുതൽ നേടിയിട്ടുണ്ടാകില്ല. ഞായറാഴ്ച ന്യൂജേഴ്സിയിലെ ഈസ്റ്റ് റഥർഫോർഡിൽ വെച്ച് സ്‌പെയിനിന്റെ രാകി മിനുക്കിയ ടിക്കി ടാക്ക കളി മികവിനെ നിലവിലെ ചാംപ്യന്മാരായ അർജന്റീന മെസിയുടെ നേതൃത്വത്തിൽ പ്രകടിപ്പിക്കുന്ന ആത്മധൈര്യത്തിന്റെ പുറത്ത് വെല്ലുവിളിക്കുമോ എന്നു കാണാനുള്ള തത്രപ്പാടിൽ കൂടിയാണ് ലോകം. മെസിയും മെസി ജ്ഞാന സ്നാനം ചെയ്ത ലമീൻ യമാലും നേർക്കുനേർ വരുന്ന കലാശപ്പോരിന് ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകർ സ്‌പെയിനും അർജന്റീനയും തമ്മിലുള്ള മത്സരങ്ങളുടെ പൂർവകാല കണക്കുകൾ അറിയാനുള്ള കൗതുകത്തിൽ കൂടിയാണ്.
ഒരു തവണ കണ്ടു...
ലോകകപ്പിൽ ഈ ടീമുകൾ ഇതിനു മുൻപ് നേർക്കുനേർ വന്നത് ഒരു തവണ മാത്രം. അന്ന് അർജന്റീന ജയിച്ചു കയറി. ലോകകപ്പ് വേദിയിൽ അല്ലാതെ ഏറ്റവും അവസാനമായി മുഖാമുഖം വന്നപ്പോൾ അർജന്റീനയെ 6-1ന് തകർത്തുവിട്ടതിന്റെ ചരിത്രമാണ് സ്‌പെയിൻ ആരാധകരെ ആവേശം കൊള്ളിക്കുന്നത്. ചരിത്രത്തിൽ ഇന്നേവരെ അരങ്ങേറിയ മത്സരങ്ങൾ പരിശോധിച്ചാൽ കണക്കുകൾ തുല്യതയിൽ നിൽക്കുന്നു. ഫൈനൽ പോരാട്ടം ഇക്കാര്യത്തിൽ ഒരു മുൻതൂക്കം ഒരു ടീമിന് സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് തുറക്കുന്നത്.
വിവിധ ടൂർണമെന്റുകളിലും സൗഹൃദ മത്സരങ്ങളിലുമായി ഇരു ടീമുകളും ഇതുവരെ 14 തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 6 മത്സരങ്ങളിൽ സ്‌പെയിനും 6 മത്സരങ്ങളിൽ അർജന്റീനയും വിജയിച്ചപ്പോൾ 2 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. 2026 ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായുള്ള കണക്കാണിത്.
ലോകകപ്പിൽ ഇരു ടീമുകളും നേർക്കുനേർ ഒറ്റ തവണ വന്നത് 1966ൽ ആണ്. പിന്നീട് ഇന്നുവരെ സ്പെയിൻ- അർജന്റീന പോരാട്ടം ലോകകപ്പിൽ സംഭവിച്ചിട്ടില്ല. ഞായറാഴ്ചയിലെ ഫൈനൽ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം അർജന്റീന- സ്പെയിൻ ലോകകപ്പ് പോരാട്ടമായി രേഖപ്പെടും. 60 വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള സുപ്രധാന വേദിയിലെ ആദ്യ ഏറ്റുമുട്ടൽ.
രണ്ട് ടീമുകളിലുമുള്ള ആളുകളിൽ സ്പാനിഷ് കോച്ച് ലൂയീസ് ഡെലഫ്യുന്റെയ്ക്കു മാത്രം നേരിയ ഓർമ ചിലപ്പോൾ 1966ലെ ആദ്യ മത്സരത്തെക്കുറിച്ച് ഒരുപക്ഷേ ഉണ്ടായേക്കാം. കാരണം അന്ന് അദ്ദേഹത്തിന് പ്രായം 5 വയസാണ്. അർജന്റീന പരിശീലകൻ ലയണൽ സ്കലോനി ജനിക്കുക പോലും ചെയ്യാത്ത കാലത്താണ് ആദ്യമായും അവസാനമായും അർജന്റീനയും സ്പെയിനും ലോകകപ്പിൽ നേർക്കുനേർ വന്നത്.
വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ടീമുകളായതിനാൽ ഇരുവർക്കും പരസ്പരം കളിക്കാൻ കുറഞ്ഞ അവസരങ്ങളെ ലഭിക്കാറുള്ളൂ. മിക്കതും സൗഹൃദ മത്സരങ്ങൾ. 2018 ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലാണ് അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് സ്‌പെയിൻ അർജന്റീനയെ 6-1 ന് തകർത്തു. ഇരു ടീമുകളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വ്യത്യാസമാണിത്. 2010ലാണ് അതിന് മുമ്പ് ഏറ്റുമുട്ടിയത്. ലോകകപ്പ് കിരീടം നേടിയ ഉടനെ സ്‌പെയിൻ ബ്യൂണസ് അയേഴ്സിൽ കളിക്കാൻ എത്തിയപ്പോൾ അർജന്റീന അവരെ 4-1 ന് പരാജയപ്പെടുത്തി.
ഒടുവിൽ കണ്ട ശേഷം...
അവസാനമായി നേർക്കുനേർ വന്ന ശേഷം ഇരു ടീമുകളിലും കാതലായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിനു ശേഷം അർജന്റീന രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ഫിഫ ലോകകപ്പും ഒരു ഫൈനലിസിമയും നേടി. സ്പെയിനാകട്ടെ തങ്ങളുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു യൂറോ കിരീടം ചേർത്തു വച്ചു. ഇത്തവണ സ്‌പെയിൻ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയും അർജന്റീന ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തുമാണ് 2026ലോകകപ്പ് കലാശപ്പോരിന് യോഗ്യത നേടിയിരിക്കുന്നത്. അർജന്റീന തങ്ങളുടെ നാലാമത്തെ കിരീടം ലക്ഷ്യമിട്ടാണ് ഞായറാഴ്ച കളത്തിലിറങ്ങുക. 1934, 38 വർഷങ്ങളിൽ ഇറ്റലിയും, 1958ലും 1962ലും ബ്രസീലും കൈവരിച്ച നേട്ടത്തിന് ശേഷം, തുടർച്ചയായി രണ്ട് തവണ ലോക ചാംപ്യന്മാരാകുന്ന മൂന്നാമത്തെ ടീമായി മാറാനാണ് ലാ സ്കലോനെറ്റകൾ ശ്രമിക്കുന്നത്.
2010ൽ കിരീടം നേടിയ സ്‌പെയിൻ തങ്ങളുടെ രണ്ടാമത്തെ കനക കിരീടമാണ് ലക്ഷ്യമിടുന്നത്. 2008ൽ യൂറോ കപ്പ് ചരിത്രത്തിൽ ആദ്യമായി സ്വന്തമാക്കിയതിനു പിന്നാലെയാണ് സ്പെയിൻ 2010ൽ ലോകകപ്പ് നേടുന്നത്. പിന്നാലെ 2012ലെ യൂറോ കപ്പും അവർ സ്വന്തമാക്കി അപൂർവ ട്രിപ്പിൾ നേട്ടത്തിലെത്തിരുന്നു. അത്തരമൊരു ചരിത്രം ആവർത്തിക്കാനുള്ള അവസരമാണ് എസ്പാന്യകൾക്ക് മുന്നിൽ.
ഇത്തവണത്തെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ (19) നേടിയ രാജ്യമാണ് അർജന്റീന. സ്‌പെയിനാകട്ടെ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ രാജ്യവും. ഒരു ഗോൾ മാത്രമാണ് അവർ ഇതുവരെ വഴങ്ങിയത്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates