ഫിഫ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന്റെ ചിത്രം തെളിയുമ്പോള്‍ ശേഷിക്കുന്നത് രണ്ട് ടീമുകള്‍ മാത്രം. യൂറോ ചാംപ്യന്‍മാരായ സ്‌പെയിനും നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയും. 48 ടീമുകള്‍ പങ്കെടുത്ത ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പോരാട്ടത്തിന്റെ കലാശപ്പോര് രണ്ട് വ്യത്യസ്ത ശൈലികളും തന്ത്രങ്ങളും കളത്തില്‍ നടപ്പാക്കിയവര്‍ തമ്മിലാകുന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആകാംക്ഷ സമ്മാനിക്കുന്നതാണ്. ലോകകപ്പിനു മുന്‍പ് ഫൈനലിസിമയില്‍ ഇരുവരും ഏറ്റുമുട്ടേണ്ടതായിരുന്നു. എന്നാല്‍ ആ മത്സരം നടന്നില്ല. ലോകകപ്പിന്റെ ഫൈനലില്‍ തന്നെ ആരാധകര്‍ക്ക് വേണ്ടി കാലം കാത്തുവച്ചൊരു പോരാട്ടമാണ് ഫിനാലെ.
മറ്റൊരു തരത്തില്‍ കൂടിയും മത്സരം അവേശകരമാകും. സ്‌പെയിനിന്റെ കൗമാര വിസ്മയം ലമീന്‍ യമാലും അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയും നേര്‍ക്കുനേര്‍ വരുമെന്ന സവിശേഷതയാണ്.
സെമിയിൽ സ്പെയിൻ ഫ്രാൻസിനെ വീഴ്ത്താനും അർജന്റീന ഇംഗ്ലണ്ടിനെ വീഴ്ത്താനും പുറത്തെടുത്ത തന്ത്രങ്ങളിലൂടെ.
ഫ്രാൻസ്- സ്പെയിൻ
ലോകകപ്പ് നേടുമെന്നു ഏല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ ടീമാണ് ഫ്രാൻസ്. ബെറ്റിങ് മാർക്കറ്റുകളിലെല്ലാം ഫ്രാൻസായിരുന്നു മുന്നിൽ. എന്നാൽ ഈ ലോകകപ്പിൽ എതിരാളിക്കു തിരിച്ചു കൊടുക്കേണ്ട ഫുട്ബോൾ മാത്രം കളിക്കുക എന്ന നയമുള്ള സ്പെയിൻ അവരുടെ അച്ചടക്കവും സമ്പൂർണതയും നിറഞ്ഞ മികവ് സെമിക്കായി കരുതി വച്ചതു പോലെയായിരുന്നു.
ഡച്ച് ഇതിഹാസം യോഹാൻ ക്രൈഫിന്റെ പാസിങ് ഫിലോസഫിയും ആധുനിക ഹൈ പ്രെസിങും സമന്വയിപ്പിച്ച ലൂയിസ് ഡെലഫ്യുന്റെ സ്പെയിൻ ഫ്രാൻസിന്റെ വമ്പൻ താരനിരയെ നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ഡാലസിൽ കണ്ടത്.
തന്ത്രപരമായി സ്പെയിൻ ഫ്രാൻസിന്റെ ഇടതു വശത്തെ പ്രതിരോധ വിള്ളലുകൾ കൃത്യമായി ചൂഷണം ചെയ്താണ് കളിച്ചത്. സ്പാനിഷ് വണ്ടർകിഡ് ലാമീൻ യമാൽ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡിഗ്നെയെ നിരന്തരം വൺ ഓൺ വൺ സാഹചര്യങ്ങളിൽ കുടുക്കി. ഒന്നാം ഗോളിന് വഴിവെച്ച പെനാൽറ്റി ഡിഗ്നെയുടെ പിഴവിൽ നിന്നാണ് യമാൽ നേടിയെടുക്കുന്നതും.
യമാൽ വിങ്ങിലൂടെ ഫ്രഞ്ച് പ്രതിരോധത്തെ ഉള്ളിലേക്ക് വലിച്ചപ്പോൾ, റൈറ്റ് ബാക്ക് പെഡ്രോ പോറോയ്ക്ക് ലഭിച്ച ഫ്രീ സ്പേസ് സ്പെയിൻ കൃത്യമായി ഉപയോഗിച്ചു. രണ്ടാം ഗോളിൽ ഡാനി ഓൽമോയുടെ മനോഹരമായ പാസ് സ്വീകരിച്ച് പോറോ ഫിനിഷ് ചെയ്തത് ഇതിന് ഉദാഹരണമാണ്.
കളിയിലെ പന്തടക്കത്തിൽ വലിയ വ്യത്യാസമില്ലായിരുന്നു. പക്ഷേ കളി പൂർണമായും സ്പെയിനിന്റെ കൈയിലായിരുന്നു. സ്പെയിനിന്റെ റോഡ്രി- ഫാബിയൻ റൂയീസ് ഡബിൾ പിവറ്റ് മധ്യനിര ഫ്രാൻസിന്റെ ക്രിയേറ്റീവ് ലിങ്ക് ആയ മൈക്കൽ ഒലീസെയെ പൂർണമായും ശ്വാസം മുട്ടിച്ചു. ഫ്രാൻസ് പന്ത് കൈവശം വെക്കുമ്പോഴെല്ലാം സ്പാനിഷ് മധ്യനിര കടുത്ത പ്രസിങീലൂടെ അവരെ ബാക്ക് പാസുകൾക്ക് നിർബന്ധിതരാക്കി. സ്പാനിഷ് കളിക്കാർ മൈതാനത്ത് കൃത്യമായ ട്രയാംഗിൾ പാസിങ് സൃഷ്ടിച്ച് ലൈനുകൾ തുറന്നിട്ടു. ഇത് ഫ്രഞ്ച് കളിക്കാരെ പന്തിനായി അലയാൻ പ്രേരിപ്പിക്കുകയും അവരെ മാനസികമായി തളർത്തുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫോർവേഡ് കിലിയൻ എംബാപ്പെയെ സ്പെയിൻ പ്രതിരോധം ഒരു നിഴൽ പോലെ പിന്തുടർന്നു. യുവ സെന്റർ ബാക്ക് പാവ് കുബാർസി എംബാപ്പെയുടെ വേഗതയെയും റണ്ണുകളെയും കൃത്യമായി മുൻകൂട്ടി കണ്ട് ഓവർ ലൂപ്പുകൾ ബ്ലോക്ക് ചെയ്തു. എംബാപ്പെയെ പലതവണ ഓഫ്‌സൈഡ് ട്രാപ്പിൽ കുടുക്കാനും സ്പെയിനിനായി.
എല്ലാറ്റിനമുപരി മാർക്ക് കുക്കുറേയയെന്ന താരത്തിന്റെ സർവസാന്നിധ്യം സ്പെയിനിനു ഈ ലോകകപ്പിൽ നൽകിയ ഇന്ധനം ചില്ലറയല്ല. സെമിയിൽ താരം ഫോമിന്റെ പീക്കിലായിരുന്നു. എംബാപ്പെയുടെ ഏറ്റവും മികച്ച ഒരു ഷോട്ട് പോസ്റ്റിലേക്ക് പോകാതെ തിരിച്ചുവിട്ടതും, ബോക്സിനുള്ളിലെ നിർണായക ബ്ലോക്കുകളും കുക്കറേയയുടെ ഡിഫെൻസീവ് മികവ് തെളിയിക്കുന്നു. ഫ്രാൻസിന് ഈ മത്സരത്തിൽ ഒരു ഷോട്ട് പോലും ടാർഗെറ്റിലേക്ക് അടിക്കാൻ സാധിച്ചില്ല എന്നോർക്കണം. വ്യക്തിഗത മികവുകളുള്ള ഫ്രഞ്ച് താരങ്ങളെ സുഘടിത ടീം വർക്കിലൂടെ ആണ് സ്പെയിൻ പരാജയപ്പെടുത്തിയത്. കൃത്യമായ പ്ലാനിങും പ്രതിരോധത്തിലെ അച്ചടക്കവും വിങ്ങുകളിലെ ആക്രമണവും സ്പെയിനിനെ അർഹിച്ച ലോകകപ്പ് ഫൈനൽ ബർത്തിലേക്ക് നയിച്ചു.
അർജന്റീന- ഇംഗ്ലണ്ട്
ഇംഗ്ലണ്ട്- അർജന്റീന പോരാട്ടം രണ്ടാമത്തെ 45ാം മിനിറ്റിലാണ് കൂടുതൽ സജീവമായത്. തോമസ് ടുക്കലിന്റെ തന്ത്രപരമായ പിഴവുകളും ലയണൽ മെസിയുടെ മാന്ത്രികതയും കളി മാറ്റിമറിച്ചു. 55ാം മിനിറ്റിൽ ആന്റണി ഗോർഡന്റെ ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. എന്നാൽ പിന്നീട് കളി മാറി. ഈ ലോകകപ്പിലുടനീളം 85ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെ സമനില പിടിച്ച അർജന്റീന ഇഞ്ച്വറി ടൈമിൽ ലൗട്ടാരോ മാർട്ടിനസിലൂടെ വിജയ ഗോളും ഫൈനൽ ടിക്കറ്റും സ്വന്തമാക്കി.
തന്ത്രപരമായി ഇംഗ്ലണ്ട് പരാജയപ്പെടാൻ പ്രധാന കാരണം ഗോൾ നേടിയ ശേഷമുള്ള അവരുടെ സമീപനമായിരുന്നു. 55ാം മിനിറ്റിൽ ഗോൾ നേടിയ ഉടൻ തന്നെ ഇംഗ്ലണ്ട് തങ്ങളുടെ ആക്രമണ ശൈലി ഉപേക്ഷിച്ച് സ്വന്തം ബോക്സിലേക്ക് വലിഞ്ഞു. ലോ ബ്ലോക്കിലേക്ക് വലിഞ്ഞു. ആക്രമണകാരിയായ ഗോർഡനെ മാറ്റി ഡിഫെൻഡറായ എസ്രി കോൻസയെ ഇറക്കിയ ടുക്കലിന്റെ തന്ത്രം കൗണ്ടർ അറ്റാക്കിനുള്ള സാധ്യതകൾ ഇല്ലാതാക്കി.
ഗോൾ അടിച്ചതിനു ശേഷമുള്ള 37 മിനിറ്റുകളിൽ വെറും 12% പന്തടക്കം മാത്രമാണ് ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്. ഇത് അർജന്റീനയ്ക്ക് തുടർച്ചയായി ആക്രമണം അഴിച്ചുവിടാൻ വഴിതുറന്നു. അർജന്റീന പരിശീലകൻ ലയണൽ സ്കലോണി മത്സരത്തിന്റെ അവസാന പകുതിയിൽ വരുത്തിയ മാറ്റങ്ങൾ നിർണായകമായി. ലയണൽ മെസി വലതു വിങ്ങിൽ കൂടുതൽ ഫ്രീ ആയി കളിക്കാൻ തുടങ്ങിയതോടെ ഇംഗ്ലീഷ് ഡിഫെൻസ് കനത്ത സമ്മർദ്ദത്തിലായി. അർജന്റീന നേടിയ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് മെസിയുടെ മനോഹരമായ അസിസ്റ്റുകളായിരുന്നു.
മത്സരത്തിൽ എൻസോ ഫെർണാണ്ടസിന്റെ സാന്നിധ്യം നിർണായകമായിരുന്നു. എൻസോ ഫെർണാണ്ടസ് മധ്യനിരയിൽ നിന്നു ഇംഗ്ലണ്ടിന്റെ ഡിഫെൻസീവ് ലൈനിനും മിഡ്ഫീൽഡിനും ഇടയിലുള്ള സ്പേസ് കൃത്യമായി ഉപയോഗിച്ച് കളി നിയന്ത്രിച്ചു. 84 പാസുകളുമായി എൻസോ കളം നിറഞ്ഞു കളിച്ചു.
മത്സരത്തിൽ സ്കലോനി കൊണ്ടു വന്ന മാറ്റങ്ങളും ഗതി മാറ്റുന്നതായിരുന്നു. 80ാം മിനിറ്റിൽ നിക്കോളാസ് താലിയഫീക്കോയ്ക്ക് പകരം ലൗട്ടാരോ മാർസിനസ് എത്തിയതോടെ അർജന്റീന 3 സെന്റർ ബാക്ക് ശൈലിയിലേക്ക് മാറുകയും ആക്രമണം ശക്തമാക്കുകയും ചെയ്തു. ഇഞ്ച്വറി ടൈമിൽ മെസി തളികയിൽ എന്നവണ്ണം കൊടുത്ത പാസ് ക്ലോസ് റേഞ്ചിൽ ഹെഡ്ഡ് ചെയ്തു ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ അർജന്റീനയുടെ വിജയം ഉറപ്പാക്കിയ സൂപ്പർ സബായി.
മത്സരത്തിലുടനീളം കടുത്ത ഫിസിക്കൽ ടാക്റ്റിക്സ് ആണ് ഇരു ടീമുകളും പുറത്തെടുത്തത്. ആകെ 26 ഫൗളുകൾ പിറന്ന മത്സരത്തിൽ റോഡ്രിഗോ ഡി പോൾ ഇംഗ്ലണ്ടിന്റെ മധ്യനിര ലിങ്കുകളെ തകർക്കുന്ന ഡിസ്റപ്റ്റർ ആയാണ് പ്രവർത്തിച്ചത്. സമ്മർദ്ദ ഘട്ടങ്ങളിൽ പതറാതെ ആക്രമിച്ചു കളിക്കാനുള്ള അർജന്റീനയുടെ മാനസിക കരുത്തും തോമസ് ടുക്കലിന്റെ അമിത പ്രതിരോധ തന്ത്രങ്ങളുമാണ് മത്സരത്തിന്റെ ഫലം നിർണയിച്ചത്.
ആരാധകരെ കാത്തിരിക്കുന്നത്
ഗ്രാൻഡ് ഫിനാലെ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന തന്ത്രങ്ങളുടെ ബൃഹത്തായ കാഴ്ചയായിരിക്കും ഫൈനൽ. ക്ലിനിക്കൽ ടിക്കി ടാക്കയുമായി സ്പെയിനും നെവർ ഗിവ് അപ് മെന്റാലിറ്റിയുമായി മെസിയുടെ പിള്ളേരും തമ്മിൽ നേർക്കുന്നർ വരുന്നത് മൈതാനത്ത് തീപടർത്തിയില്ലെങ്കിൽ മാത്രമായിരിക്കും അത്ഭുതം. കാത്തിരിക്കാം ആ മിന്നും പോരിന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates