പാരിസ്: ടെന്നീസിലെ നാളെയുടെ സിംഹാസനം തനിക്കു തന്നെയായിരിക്കുമെന്ന പ്രഖ്യാപനവുമായി റോളണ്ട് ഗാരോസില്‍ സ്‌പെയിന്‍ യുവ താരം കാര്‍ലോസ് അല്‍ക്കരാസിന്റെ മുന്നേറ്റം. കരിയറില്‍ ആദ്യമായി താരം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ വീഴ്ത്തിയാണ് അല്‍ക്കരാസ് കരിയറിലെ മൂന്നാം ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയത്.
നാല് മണിക്കൂറും 19 മിനിറ്റും നീണ്ട ത്രില്ലര്‍ പോരാട്ടത്തിലാണ് അല്‍ക്കരാസ് ജയിച്ചു കയറിയത്. ആദ്യ സെറ്റ് അല്‍ക്കരാസ് നേടിയപ്പോള്‍ രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ച് സ്വരേവ് ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ നാലും അഞ്ചും സെറ്റുകളില്‍ സ്വരേവിനെ നിലം തൊടാന്‍ സമ്മതിക്കാതെ അതിവേഗം അല്‍ക്കരാസ് സെറ്റുകളും കിരീടവും പിടിച്ചെടുത്തു. സ്‌കോര്‍: 6-2, 2-6, 5-7, 6-1, 6-2.
ഇതിഹാസ താരം സ്പെയിനിന്റെ റാഫേൽ നദാൽ ആദ്യ റൗണ്ടിൽ തന്നെ സ്വരേവിനാൽ അട്ടിമറിക്കപ്പെട്ട് പുറത്തായിരുന്നു. എന്നാൽ കിരീടം ഇത്തവണയും സ്പെയിനിലേക്ക് തന്നെ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സെമിയിലും ഫൈനലിലും തുടര്‍ച്ചയായി അഞ്ച് സെറ്റുകള്‍ കളിച്ച് കിരീടം നേടുന്ന രണ്ടാമത്തെ മാത്രം താരമായി അല്‍ക്കരാസ് മാറി. 2017ല്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സമാന രീതിയില്‍ സെമിയിലും ഫൈനലിലും അഞ്ച് വീതം സെറ്റുകള്‍ കളിച്ചിരുന്നു.
ഫ്രഞ്ച് ഓപ്പണ്‍ കന്നി കിരീട നേട്ടത്തിലൂടെ മറ്റൊരു റെക്കോര്‍ഡും അല്‍ക്കരാസ് നേടി. മൂന്ന് വ്യത്യസ്ത പ്രതലങ്ങളില്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന അപൂര്‍വ നേട്ടമാണ് 21കാരന്‍ റോളണ്ട് ഗാരോസില്‍ സ്വന്തമാക്കിയത്. 2022ല്‍ ഹാര്‍ഡ് കോര്‍ട്ടില്‍ യുഎസ് ഓപ്പണ്‍ കിരീടവും 2023ല്‍ പുല്‍ കോര്‍ട്ടില്‍ വിംബിള്‍ഡണ്‍ കിരീടവും താരം സ്വന്തമാക്കിയിരുന്നു.
കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണ് സ്വരേവ് കളിച്ചത്. ഇത്തവണയും അതു കിരീടമാക്കി മാറ്റാന്‍ താരത്തിനു സാധിച്ചില്ല. നേരത്തെ 2020ല്‍ യുഎസ് ഓപ്പണ്‍ ഫൈനലിലും സ്വരേവ് എത്തിയിരുന്നു. അന്ന് ഡൊമിനിക്ക് തീമിനു മുന്നില്‍ കിരീടം അടിയറവു വച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates