കൊളംബോ: ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിലാണ് ടീം ഇന്ത്യ. രണ്ടാം ദിനത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ബാറ്റിങിനു ഇറങ്ങിയപ്പോൾ ദേവ്ദത്ത് പടിക്കൽ കിടിലൻ സെഞ്ച്വറിയുമായും സ്പിൻ ഓൾ റൗണ്ടർ ജഡേജ നിർണായക അർധ സെഞ്ച്വറിയുമായും തിളങ്ങിയത് ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നതായി മാറിയിരുന്നു.
മത്സരത്തിനിടെയുണ്ടായ ഒരു രസകരമായൊരു സംഭവവും അതിനിടെ വൈറലായി. ജഡേജ മുഖ്യ കോച്ച് ഗൗതം ഗംഭീറിനു സഹ താരം കുൽദീപ് യാദവ് ബൗൾ ചെയ്യുന്നതിന്റെ ആക്ഷൻ അനുകരിച്ചു കാണിച്ച വിഡിയോയാണ് ആരാധകർ ഏറ്റെടുത്തത്. ഇതുകണ്ട് ഗംഭീർ ചിരിച്ചു മറിയുന്നതും ദൃശ്യങ്ങളിൽ കാണാം. 'അതാ രവീന്ദ്ര ജഡേജ കുൽദീപ് യാദവിനെ അനുകരിക്കുന്നു. അദ്ദേഹത്തിന്റെ മുഖഭാവവും റൺ അപ്പിലേക്കുള്ള വരുവുമൊക്കെ നോക്കു- എന്ന് കമന്റേറ്റർമാരും പറയുന്നുണ്ട്.
ചിരിപ്പിക്കാൻ കെൽപ്പുള്ള ആൾ ഉണ്ടെങ്കിൽ ഇന്ത്യൻ കോച്ചിനെ പൊട്ടിച്ചിരിപ്പിക്കാൻ സാധിക്കുമെന്നതിന്റെ തെളിവെന്നു ആരാധകർ പറയുന്നു. മാത്രമല്ല രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യും ബോളും ചെയ്യും ഫീൽഡും ചെയ്യും ഗൗതം ഗംഭീറിനെ ചിരിപ്പിക്കുകയും ചെയ്യും അതുകൊണ്ടാണ് അദ്ദേഹം ഒന്നാം നമ്പർ ഓൾ റൗണ്ടറായി തിടരുന്നത് എന്ന കുറിപ്പോടെയാണ് ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സോണി സ്പോർട്സ് നെറ്റ്‍വർക്ക് വിഡിയോ പങ്കിട്ടിരിക്കുന്നത്.
അതേസമയം ശ്രീലങ്കക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെന്ന നിലയില്‍. ശ്രീലങ്ക ഇലവന്‍ രണ്ടാം ദിനത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ശ്രീലങ്കയുടെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനി 6 റണ്‍സ് മാത്രം മതി.
മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഇന്ത്യക്ക് തുണയായത്. ഒപ്പം രവീന്ദ്ര ജഡേജ നേടി അര്‍ധ സെഞ്ച്വറിയും കെഎല്‍ രാഹുല്‍, മാനവ് സുതര്‍, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ നേടിയ മികച്ച സ്‌കോറുകളും ഇന്ത്യയെ മുന്നോട്ടു നയിച്ചു.
സെഞ്ച്വറി നേടിയതിനു പിന്നാലെ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ദേവ്ദത്ത് പിന്നീട് തിരിച്ചെത്തി ബാറ്റിങ് തുടര്‍ന്നു. കളി നിര്‍ത്തുമ്പോള്‍ ദേവ്ദത്ത് പുറത്താകാതെ 142 റണ്‍സുമായി ക്രീസില്‍. താരം 18 ഫോറുകള്‍ പറത്തി. രവീന്ദ്ര ജഡേജ 63 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി. താരം 7 ഫോറുകളാണ് പറത്തിയത്.
താത്കാലിക നായകന്‍ കെഎല്‍ രാഹുല്‍ 40 റണ്‍സെടുത്തു മടങ്ങി. മാനവ് സുതര്‍ 41 റണ്‍സും സാരാംശ് ജെയ്ന്‍ 22 റണ്‍സും അടിച്ചെടുത്തു. യശസ്വി ജയ്‌സ്വാള്‍ (0), ഋഷഭ് പന്ത് (2), ധ്രുവ് ജുറേല്‍ (1) എന്നിവര്‍ ക്ഷണം മടങ്ങി. രണ്ടാം ദിനത്തിലെ അവസാന ഓവറില്‍ ഗുര്‍നൂര്‍ ബ്രാര്‍ 4 സിക്‌സുകള്‍ പറത്തിയാണ് സ്‌കോര്‍ 357ല്‍ എത്തിച്ചത്. താരം 4 സിക്‌സും 2 ഫോറും സഹിതം 36 റണ്‍സുമായി പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates