സിഡ്നി: പാകിസ്ഥാനിൽ തടവിൽ കഴിയുന്ന ക്രിക്കറ്റ് ഇതിഹാസവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന് മെച്ചപ്പെട്ട ചികിത്സയും പരിഗണനയും ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുൻ ഓസ്ട്രേലിയൻ നായകൻമാർ സ്വന്തം സർക്കാരിന് കത്തയച്ചു. ഇമ്രാനോട് മാനുഷികമായ പരിഗണന കാണിക്കണമെന്നു ആവശ്യപ്പെട്ട് 22 അന്താരാഷ്ട്ര ക്യാപ്റ്റൻമാർ നേരത്തെ അതത് സർക്കാരുകൾക്ക് കത്തയച്ചിരുന്നു. മുൻ ഇന്ത്യൻ ഇതിഹാസ താരങ്ങളും സമാന ആവശ്യവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
പിന്നാലെയാണ് ഇപ്പോൾ 7 മുൻ ഓസീസ് നായകൻമാർ ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങിന് കത്തയച്ചത്. അലൻ ബോർഡർ, ഗ്രെയ്ഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, ബെലിന്ദ ക്ലാർക്ക്, കിം ഹ്യൂസ്, മാർക്ക് ടെയ്ലർ, സ്റ്റീവ് വോ എന്നിവരാണ് പെന്നി വോങിന് അയച്ച കത്തിൽ ഒപ്പിട്ടത്. ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിഷയത്തിൽ നയതന്ത്രപരമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.
ഇമ്രാനെതിരായ നിയമപരമോ, രാഷ്ട്രീയപരമോ ആയ കേസിൽ തങ്ങൾക്ക് യാതൊരു നിലപാടുമില്ലെന്നും അത് പാകിസ്ഥാൻ സ്വയം പരിഹരിക്കേണ്ടി വിഷയമാണെന്നും ഏഴംഗ സംഘം പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാൻ ഖാനോട് കാണിക്കുന്ന സമീപനത്തിൽ ഓസീസ് ക്യാപ്റ്റൻമാർ കടുത്ത ആശങ്ക രേഖപ്പെടുത്തി. രാഷ്ട്രീയം എന്തായാലും തടവിൽ കഴിയുന്ന ഒരാളോട് കാണിക്കേണ്ട അടിസ്ഥാനപരമായ മാനുഷിക പരിഗണനയുടെ വിഷയമാണിതെന്നു മുൻ ക്യാപ്റ്റൻമാർ വിശേഷിപ്പിച്ചു.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാന്റെ മക്കൾ അദ്ദേഹത്തിന്റെ ജീവന് ഗുരുതര ഭീഷണിയുള്ളതായി ആരോപിച്ചിരുന്നു. പിന്നാലെയാണ് ഓസീസ് നായകൻമാരുടെ നീക്കം. ഓസീസ് ക്രിക്കറ്റിലെ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായ ഗ്രെയ്ഗ് ചാപ്പൽ വിദേശകാര്യ മന്ത്രിയുമായി വിഷയം നേരിട്ട് ചർച്ച ചെയ്യാൻ അനുമതി തേടിയിട്ടുണ്ട്.
2022ൽ ഇമ്രാൻ ഖാൻ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ ഗ്രെയ്ഗ് ചാപ്പൽ ഇസ്ലാമബാദിൽ വച്ച് അവസാനം കണ്ടപ്പോൾ അദ്ദേഹം നല്ല ആരോഗ്യവനായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണ്. പാകിസ്ഥാനെ അവരുടെ ഏക ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഇമ്രാൻ ഖാൻ. പ്രധാനമന്ത്രിയായും അദ്ദേഹം രാജ്യത്തെ നയിച്ചു. ഓസ്ട്രേലിയക്കാർ അദ്ദേഹത്തെ ഏറ്റവും ബഹുമാനത്തോടെയാണ് കാണുന്നത്.
അദ്ദേഹത്തിന്റെ മക്കളും കുടുംബാംഗങ്ങളും പരസ്യമായി അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ കടുത്ത ആശങ്ക മാസങ്ങളായി പങ്കിടുന്നുണ്ട്. പരിമിതമായ വൈദ്യ സഹായം, കുടുംബത്തെ ബന്ധപ്പെടുന്നതിലെ നിയന്ത്രണങ്ങൾ, നിയമ സഹായം ലഭിക്കുന്നതിലെ തടസങ്ങൾ തുടങ്ങിയവയാണ് അവരുടെ ആശങ്കകൾ. മാനുഷിക വിഷയമാണ് ഇക്കാര്യത്തിൽ തങ്ങളെ ഈ നിലപാടിലേക്ക് എത്തിച്ചത്. അദ്ദേഹം ജയിലിൽ മരണപ്പെടുമോ എന്ന ആശങ്കയും തങ്ങൾക്കുണ്ട്. ഓസ്ട്രേലിയൻ സർക്കാർ ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ അധികാരികളുമായി നേരിട്ട് സംസാരിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്- ഓസീസ് നായകൻമാരുടെ കത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates