മുഹമ്മദ് സിറാജിനെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ (India vs England) pti
Sports

ഇംഗ്ലണ്ടിന്റെ 'ആവേശം' പൊളിച്ച് സിറാജും പ്രസിദ്ധും; ലീഡ് വെറും 23 റണ്‍സ് മാത്രം

മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും 4 വിക്കറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ഓവലില്‍ ഇന്ത്യയുടെ ഉജ്ജ്വല തിരിച്ചു വരവ്. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 247 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. ഇംഗ്ലണ്ടിന് 23 റണ്‍സ് മാത്രമാണ് ലീഡ് പിടിക്കാനായത്. രണ്ടാം ദിനത്തിന്റെ മൂന്നാം സെഷനില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങും ആരംഭിച്ചു.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 29 റണ്‍സെന്ന നിലയില്‍. 25 റണ്‍സുമായി യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുല്‍ 3 റണ്‍സുമായും ക്രീസില്‍.

മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യക്കായി 4 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. ശേഷിച്ച ഒരു വിക്കറ്റ് ആകാശ് ദീപ് സ്വന്തമാക്കി.

മഴ മാറി കളി പുനരാരംഭിച്ചതിനു പിന്നാലെയാണ് ഇന്ത്യ ഇംഗ്ലണ്ട് ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്. പരിക്കേറ്റ് പുറത്തായ ക്രിസ് വോക്‌സ് ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തതിനാല്‍ ഇന്ത്യ ഇംഗ്ലണ്ടിന്റെ 9 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ഇന്ത്യക്ക് വെല്ലുവിളിയായി നിന്ന ഹാരി ബ്രൂക്കിനെ ബൗള്‍ഡാക്കി മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിനു വിരാമമിടുകയായിരുന്നു. ഹാരി ബ്രൂക്ക് 53 റണ്‍സെടുത്തു. താരം 5 ഫോറും ഒരു സിക്‌സും പറത്തി.

ഒറ്റ ഓവറില്‍ രണ്ട് പേരെ മടക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിനെ ഒരുവേള ഞെട്ടിച്ചു. ജാമി സ്മിത്തിനേയും അതേ ഓവറില്‍ ജാമി ഓവര്‍ടനേയുമാണ് പ്രസിദ്ധ് മടക്കിയത്. സ്മിത്ത് 8 റണ്‍സിലും ഓവര്‍ടന്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങി. പിന്നാലെയാണ് അറ്റ്കിന്‍സനും പ്രസിദ്ധിന്റെ പേസില്‍ വീണു. അറ്റ്കിന്‍സന്‍ 11 റണ്‍സെടുത്തു.

അപകടകാരിയായ ജോ റൂട്ടിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കി ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒലി പോപ്പിനേയും സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു. പിന്നാലെയാണ് റൂട്ടിനേയും അടുത്ത വരവില്‍ ജേക്കബ് ബേതേലിനേയും താരം എല്‍ബിഡബ്ല്യു ആക്കി. പിന്നീടാണ് പ്രസിദ്ധ് കൃഷ്ണയുടെ മികവ്.

ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് അതിവേഗമാണ് സ്‌കോര്‍ ചെയ്തത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 224 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 16 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിലായിരുന്നു. പിന്നാലെ കളി പുനരാരംഭിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ തിരിച്ചടിക്കുകയായിരുന്നു.

സ്‌കോര്‍ 92ല്‍ എത്തിയപ്പോഴാണ് ഇംഗ്ലണ്ടിനു ആദ്യ വിക്കറ്റ് നഷ്ടമായത്. ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ ആകാശ് ദീപ് പുറത്താക്കിയാണ് ഇന്ത്യക്ക് ആശ്വാസം നല്‍കിയത്. ഡക്കറ്റ് 38 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 43 റണ്‍സെടുത്തു.

സാക് ക്രൗളി ഒരു ഭാഗത്ത് അപ്പോഴും തകര്‍ത്തടിക്കുന്നുണ്ടായിരുന്നു. താരത്തെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. സ്‌കോര്‍ 129ല്‍ എത്തിയിരുന്നു അപ്പോള്‍. ക്രൗളി 57 പന്തില്‍ 14 ഫോറുകള്‍ സഹിതം 64 റണ്‍സെടുത്തു.

പിന്നീടാണ് നിലയുറപ്പിക്കുന്നതിനിടെ പോപ്പിനേയും റൂട്ടിനേയും സിറാജ് മടക്കിയത്. പോപ്പ് 22 റണ്‍സും റൂട്ട് 29 റണ്‍സും എടുത്തു. ബേതേല്‍ 6 റണ്‍സുമായി മടങ്ങി.

രണ്ടാം ദിനത്തില്‍ ഗസ് അറ്റ്കിന്‍സന്റെ പേസിനു മുന്നില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. അര്‍ധ സെഞ്ച്വറിയുമായി ഒന്നാം ദിനം ഇന്നിങ്സ് കാത്ത മലയാളി താരം കരുണ്‍ നായരും പിന്നാലെ വാഷിങ്ടന്‍ സുന്ദറുമാണ് രണ്ടാം ദിനം ആദ്യം പുറത്തായത്. പിന്നാലെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ പൂജ്യത്തില്‍ പുറത്താക്കി അറ്റ്കിന്‍സന്‍ ഇന്ത്യന്‍ ഇന്നിങ്സിനു തിരശ്ശീലയിട്ടു. റണ്ണൊന്നുമെടുക്കാതെ അകാശ് ദീപ് പുറത്താകാതെ നിന്നു.

തലേദിവസത്തെ സ്‌കോറിനോട് 5 റണ്‍സ് ചേര്‍ത്ത് കരുണ്‍ മടങ്ങി. താരം 109 പന്തില്‍ 57 റണ്‍സെടുത്തു. എട്ട് ഫോറുകള്‍ സഹിതമാണ് താരത്തിന്റെ ഈ പരമ്പരയിലെ ആദ്യ അര്‍ധ ശതകം. ടോംഗിന്റെ പന്തില്‍ കരുണ്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി.

വാഷിങ്ടന്‍ സുന്ദറിനെ അറ്റ്കിന്‍സന്റെ പന്തില്‍ ഓവര്‍ടന്‍ ക്യാച്ചെടുത്തു. താരം 26 റണ്‍സെടുത്തു. മുഹമ്മദ് സിറാജിനും അധികം ആയുസുണ്ടായില്ല. താരത്തേയും അറ്റ്കിന്‍സന്‍ പുറത്താക്കി. റണ്ണൊന്നുമെടുക്കാതെയാണ് സിറാജിന്റെ മടക്കം.

ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സന്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ജോഷ് ടോംഗും 3 വിക്കറ്റെടുത്തു. ക്രിസ് വോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി.

India vs England: Prasidh Krishna and Mohammed Siraj picked up four wickets apiece as England only managed to take a lead of 23 runs after being bowled out for 247 in the first innings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT