ദുബായ്: ഏഷ്യാ കപ്പ് ടി20യില്‍ ഇന്ത്യക്കെതിരെ കാര്യമായി റണ്‍സെടുക്കാന്‍ സാധിക്കാതെ പാകിസ്ഥാന്റെ യുവ നിര. ഒന്‍പതാം സ്ഥാനത്തിറങ്ങിയ ഷഹീന്‍ ഷാ അഫ്രീദിയുടെ കൂറ്റനടികളില്ലായിരുന്നെങ്കില്‍ അവര്‍ 100 പോലും കടക്കില്ലായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 127 റണ്‍സ്. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 128 റണ്‍സ്.
അഫ്രീദി 16 പന്തില്‍ 4 കൂറ്റന്‍ സിക്‌സുകള്‍ തൂക്കി 33 റണ്‍സുമായി പുറത്താകാതെ നിന്നു. റണ്ണൊന്നുമെടുക്കാതെ അബ്രാര്‍ അഹമദും കളി അവസാനിക്കുമ്പോള്‍ അഫ്രീദിക്കൊപ്പം ക്രീസില്‍ നിന്നു.
ഇന്ത്യക്കായി ഇത്തവണയും കുല്‍ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേലും 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു. ബുംറ 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി. ഹര്‍ദ്ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാനെ തുടക്കം തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. ഓപ്പണര്‍ സയം ആയൂബിനെ ഗോള്‍ഡന്‍ ഡക്കാക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയത്. പിന്നാലെ രണ്ടാം ഓവറില്‍ മുഹമ്മദ് ഹാരിസിനെ ജസ്പ്രിത് ബുംറയും പുറത്താക്കി.
ഹര്‍ദിക് എറിഞ്ഞ ആദ്യ പന്ത് വൈഡായി. തൊട്ടടുത്ത പന്തില്‍ ബാറ്റ് വച്ച സയം അയൂബിനെ ജസ്പ്രിത് ബുംറ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. പിന്നാലെയാണ് മുഹമ്മദ് ഹാരിസിന്റെ മടക്കി. ബുംറയുടെ പന്തില്‍ ഹര്‍ദ്ദികിനു ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്. താരം 3 റണ്‍സ് മാത്രമാണ് എടുത്തത്.
6 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി ഞെട്ടിയ അവര്‍ പിന്നീട് ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ പന്തുകള്‍ നേരിടാനാകാതെ പാക് നിര പരുങ്ങി. 10 ഓവര്‍ പിന്നിട്ടപ്പോള്‍ 49 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ അവര്‍ക്ക് 64ല്‍ എത്തിയപ്പോള്‍ 5, 6 വിക്കറ്റുകള്‍ നഷ്ടമായി.
നിര്‍ണായക താരം ഫഖര്‍ സമാനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് അക്ഷര്‍ പട്ടേലാണ്. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായ പാകിസ്ഥാനെ ഫര്‍ഹാനും ഫഖര്‍ സമാനും ചേര്‍ന്നു രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് ഫഖറിന്റെ മടക്കം. അക്ഷറിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഫഖറിനെ തിലക് വര്‍മ ക്യച്ചെടുത്തു. താരം 15 പന്തില്‍ 3 ഫോറുകള്‍ സഹിതം 17 റണ്‍സുമായി മടങ്ങി.
തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയും പുറത്തായി. 12 പന്തുകള്‍ ചെറുത്തു നിന്ന പാക് ക്യാപ്റ്റന്‍ വെറും 3 റണ്‍സുമായി പുറത്ത്. ഇത്തണയും അക്ഷറിന്റെ പ്രഹരമായിരുന്നു. താരത്തിന്റെ പന്തില്‍ ആഘയെ അഭിഷേക് ശര്‍മ പിടികൂടുകയായിരുന്നു.
പിന്നീടാണ് കുല്‍ദീപിന്റെ മികവ്. താരം ഹസന്‍ നവാസിനേയും (5), പിന്നാലെ മുഹമ്മദ് നവാസിനെ ഗോള്‍ഡന്‍ ഡക്കായും പുറത്താക്കി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഓപ്പണറായി എത്തി ഇന്ത്യയുടെ പേസ്, സ്പിന്‍ വൈവിധ്യങ്ങളെ ചെറുത്തു നിന്ന സാഹിബ്‌സാദ ഫര്‍ഹന്റെ ചെറുത്തു നില്‍പ്പും ഒടുവില്‍ കുല്‍ദീപ് അവസാനിപ്പിച്ചു. ഫര്‍ഹാന്‍ 3 സിക്‌സും ഒരു ഫോറും സഹിതം 40 റണ്‍സുമായി മടങ്ങി. ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കു പിടി നല്‍കിയാണ് ഫര്‍ഹാന്‍ മടങ്ങിയത്. പത്താം സ്ഥാനത്തെത്തിയ സുഫിയാൻ മുഖീമിനെ ബുംറയാണ് മടക്കിയത്. താരം 10 റൺസെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates