India vs Pakistan pti
Sports

പാകിസ്ഥാനെ എറിഞ്ഞു വീഴ്ത്തി, അടിച്ചിരുത്തി! ഇന്ത്യയ്ക്ക് 'വിജയ മൂഡ്'

ബാറ്റിങില്‍ തിളങ്ങിക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, തിലക് വര്‍മ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ നാലുപാടു നിന്നു വന്നപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ താരങ്ങളോടു കളിയില്‍ മാത്രം ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. താരങ്ങള്‍ അക്ഷരംപ്രതി കാര്യങ്ങള്‍ കളത്തില്‍ നടപ്പാക്കി. ആദ്യം ബൗളര്‍മാരും പിന്നാലെ ബാറ്റര്‍മാരും മിന്നും പ്രകടനവുമായി കളം വാണു. ഫലം, ഏഷ്യാ കപ്പ് ടി20യിലെ ബ്ലോക്ക് ബസ്റ്റര്‍ പോരില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ ഉജ്ജ്വല വിജയം പിടിച്ചു. ബാറ്റിങിലും ബൗളിങിലും പാക് ടീമിനെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യ നിഷ്പ്രഭമാക്കി. പാകിസ്ഥാന്‍ ഉയര്‍ത്തിയ ദുര്‍ബല ലക്ഷ്യം ഇന്ത്യ വെറും 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യന്‍ ജയം 7 വിക്കറ്റിന്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യയുടെ മറുപടി 15.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വന്നു. ഇന്ത്യ 131 റണ്‍സാണ് അടിച്ചത്. ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറി. തുടരെ രണ്ട് ജയങ്ങളുമായാണ് ഇന്ത്യ അടുത്ത ഘട്ടമുറപ്പിച്ചത്.

ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി ഷഹീന്‍ അഫ്രീദിയെറിഞ്ഞ ഒന്നാം ഓവറില്‍ ആദ്യ പന്ത് ഫോറടിച്ചും രണ്ടാം പന്ത് സിക്‌സ് തൂക്കിയും അഭിഷേക് മിന്നല്‍ തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 22ല്‍ എത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. താരം 10 റണ്‍സെടുത്തു. സ്‌കോര്‍ 41ല്‍ എത്തിയപ്പോള്‍ അഭിഷേകും പുറത്തായി. സയം അയുബാണ് ഓപ്പണര്‍മാരെ രണ്ട് പേരേയും പുറത്താക്കിയത്.

അഭിഷേക് 13 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 31 റണ്‍സ് കണ്ടെത്തി. പിന്നീട് തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. സഖ്യം അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ തിലകും പുറത്തായി. താരം 31 പന്തില്‍ ഒരു സിക്‌സും 2 ഫോറും സഹിതം 31 റണ്‍സ് കണ്ടെത്തി.

ഒടുവിൽ സിക്സർ തൂക്കി സൂര്യകുമാർ യാദവ് ഇന്ത്യൻ ജയം സ്റ്റൈലായി തന്നെ അവസാനിപ്പിച്ചു. 37 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതം 47 റൺസെടുത്തു സൂര്യകുമാർ ടോപ് സ്കോററായി പുറത്താകാതെ നിന്നു. 7 പന്തിൽ 10 റൺസുമായി ശിവം ദുബെയും ജയം തൊടുമ്പോൾ ക്യാപ്റ്റനൊപ്പം ക്രീസിലുണ്ടായിരുന്നു.

അഞ്ചാം സ്ഥാനത്ത് ബാറ്റിങിനെത്തിയത് സഞ്ജു സാംസണ്‍ ആയിരുന്നില്ല. ശിവം ദുബെയാണ് വന്നത്. സൂര്യകുമാറിനൊപ്പം ചേര്‍ന്നു ദുബെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ജയത്തിലെത്തിച്ചു.

വിയര്‍ത്ത് നേടിയ 127 റണ്‍സ്

ഇന്ത്യക്കെതിരെ കാര്യമായി റണ്‍സെടുക്കാന്‍ സാധിക്കാതെ പാകിസ്ഥാന്റെ യുവ നിര ദുബായ് പിച്ചില്‍ വിളറി നിന്നു. ഒന്‍പതാം സ്ഥാനത്തിറങ്ങിയ ഷഹീന്‍ ഷാ അഫ്രീദിയുടെ കൂറ്റനടികളില്ലായിരുന്നെങ്കില്‍ അവര്‍ 100 പോലും കടക്കില്ലായിരുന്നു. അഫ്രീദി 16 പന്തില്‍ 4 കൂറ്റന്‍ സിക്‌സുകള്‍ തൂക്കി 33 റണ്‍സുമായി പുറത്താകാതെ നിന്നു. റണ്ണൊന്നുമെടുക്കാതെ അബ്രാര്‍ അഹമദും കളി അവസാനിക്കുമ്പോള്‍ അഫ്രീദിക്കൊപ്പം ക്രീസില്‍ നിന്നു.

ഇന്ത്യക്കായി ഇത്തവണയും കുല്‍ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേലും 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു. ബുംറ 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി. ഹര്‍ദ്ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാനെ തുടക്കം തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായി. ഓപ്പണര്‍ സയം ആയൂബിനെ ഗോള്‍ഡന്‍ ഡക്കാക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയത്. പിന്നാലെ രണ്ടാം ഓവറില്‍ മുഹമ്മദ് ഹാരിസിനെ ജസ്പ്രിത് ബുംറയും പുറത്താക്കി.

ഹര്‍ദിക് എറിഞ്ഞ ആദ്യ പന്ത് വൈഡായി. തൊട്ടടുത്ത പന്തില്‍ ബാറ്റ് വച്ച സയം അയൂബിനെ ജസ്പ്രിത് ബുംറ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. പിന്നാലെയാണ് മുഹമ്മദ് ഹാരിസ് മടങ്ങിയത്. ബുംറയുടെ പന്തില്‍ ഹര്‍ദ്ദികിനു ക്യാച്ച് നല്‍കിയാണ് ഹാരിസ് പുറത്തായത്. താരം 3 റണ്‍സ് മാത്രമാണ് എടുത്തത്.

6 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി ഞെട്ടിയ അവര്‍ പിന്നീട് ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ പന്തുകള്‍ നേരിടാനാകാതെ പാക് നിര പരുങ്ങി. 10 ഓവര്‍ പിന്നിട്ടപ്പോള്‍ 49 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ അവര്‍ക്ക് 64ല്‍ എത്തിയപ്പോള്‍ 5, 6 വിക്കറ്റുകള്‍ നഷ്ടമായി.

നിര്‍ണായക താരം ഫഖര്‍ സമാനെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് അക്ഷര്‍ പട്ടേലാണ്. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായ പാകിസ്ഥാനെ ഫര്‍ഹാനും ഫഖര്‍ സമാനും ചേര്‍ന്നു രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് ഫഖറിന്റെ മടക്കം. അക്ഷറിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഫഖറിനെ തിലക് വര്‍മ ക്യച്ചെടുത്തു. താരം 15 പന്തില്‍ 3 ഫോറുകള്‍ സഹിതം 17 റണ്‍സുമായി മടങ്ങി.

തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയും പുറത്തായി. 12 പന്തുകള്‍ ചെറുത്തു നിന്ന പാക് ക്യാപ്റ്റന്‍ വെറും 3 റണ്‍സുമായി പുറത്ത്. ഇത്തണയും അക്ഷറിന്റെ പ്രഹരമായിരുന്നു. താരത്തിന്റെ പന്തില്‍ ആഘയെ അഭിഷേക് ശര്‍മ പിടികൂടുകയായിരുന്നു.

പിന്നീടാണ് കുല്‍ദീപിന്റെ മികവ്. താരം ഹസന്‍ നവാസിനേയും (5), പിന്നാലെ മുഹമ്മദ് നവാസിനെ ഗോള്‍ഡന്‍ ഡക്കായും പുറത്താക്കി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഓപ്പണറായി എത്തി ഇന്ത്യയുടെ പേസ്, സ്പിന്‍ വൈവിധ്യങ്ങളെ ചെറുത്തു നിന്ന സാഹിബ്‌സാദ ഫര്‍ഹന്റെ ചെറുത്തു നില്‍പ്പും ഒടുവില്‍ കുല്‍ദീപ് അവസാനിപ്പിച്ചു. ഫര്‍ഹാന്‍ 3 സിക്‌സും ഒരു ഫോറും സഹിതം 40 റണ്‍സുമായി മടങ്ങി.

India vs Pakistan, Asia Cup 2025:  India scripted a dominating 7 wickets win against Pakistan, featuring a Suryakumar Yadav and Abhishek Sharma special. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT