സിംഗപ്പൂർ: ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം സമനില പൊരുതി നേടി. സിംഗപ്പൂരിനെതിരായ പോരാട്ടത്തിൽ ഇന്ത്യ 1-1നാണ് സമനില സ്വന്തമാക്കിയത്. പത്ത് പേരായി ചുരുങ്ങിയിട്ടും ഇന്ത്യ പൊരുതി നിന്നു. മത്സരത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കരുത്തൻ സന്ദേശൻ ജിങ്കാൻ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. പൊരുതി സമനില പിടിച്ചെങ്കിലും ഏഷ്യാ കപ്പ് യോഗ്യത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് മത്സര ഫലം തിരിച്ചടിയാണ്.
സിംഗപ്പൂർ ദേശീയ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്. ആദ്യ പകുതിയിൽ സിംഗപ്പൂരിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. ഇന്ത്യൻ ബോക്സിലേക്ക് നിരവധി തവണയാണ് സിംഗപ്പൂർ താരങ്ങൾ ഇരച്ചെത്തി. പ്രതിരോധം കടുകട്ടിയാക്കി ഇന്ത്യ അതെല്ലാം തടഞ്ഞു. ആദ്യ പകുതിയിൽ തന്നെ മുന്നിലെത്താനുള്ള അവസരം ഇന്ത്യക്കു ലഭിച്ചെങ്കിലും അതു മുതലാക്കാനായില്ല.
തുടർ ആക്രമണങ്ങൾക്ക് പക്ഷേ സിംഗപ്പൂർ ഇടവേളയിട്ടില്ല. വിങ്ങുകളിലൂടെ അവർ ഇരച്ചെത്തുന്നത് തുടർന്നു. അതിന്റെ ഫലം ആദ്യ പകുതിക്കു പിരിയും മുൻപ് അവർക്ക് ഗോളായി കിട്ടുകയും ചെയ്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഇഖ്സാൻ ഫാൻഡി സിംഗപ്പൂരിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ തന്നെ സന്ദേശ് ജിങ്കാൻ ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് ഇന്ത്യക്ക് കനത്ത അടിയായി. രണ്ടാം മഞ്ഞ കാർഡ് കണ്ടതോടെയാണ് ജിങ്കാൻ പുറത്തായത്. ഇതോടെ പരിശീലകൻ ഖാലിദ് ജമാൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തി. ഗോൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ രണ്ടാം പകുതിയിൽ ഇന്ത്യ കടുപ്പിച്ചെങ്കിലും ലക്ഷ്യം മാത്രം കണ്ടില്ല.
ഒടുവിൽ റഹിം അലിയാണ് ഇന്ത്യ കാത്തിരുന്ന ഗോൾ വലയിലിട്ടത്. സമനില പിടിച്ചതോടെ ഇന്ത്യ പ്രതിരോധം കടുപ്പിച്ചതോടെ സിംഗപ്പൂരിനു പിന്നീട് ഒന്നും ചെയ്യാനായില്ല.
ബംഗ്ലാദേശിനോടും ഇന്ത്യ സമനില വഴങ്ങിയിരുന്നു. മറ്റൊരു മത്സരത്തിൽ ഹോങ്കോങിനോടു ഇന്ത്യ തോൽവിയും വഴങ്ങി. 3 മത്സരങ്ങളിൽ രണ്ട് സമനിലയും ഒരു തോൽവിയും സഹിതം ഇന്ത്യ 2 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 5 പോയിന്റുമായി സിംഗപ്പൂർ ഒന്നാം സ്ഥാനത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates