india vs south africa x
Sports

100 കടക്കാന്‍ പോലും സമ്മതിച്ചില്ല; ദയനീയം ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് വമ്പൻ ജയം

പേസര്‍മാരും സ്പിന്നര്‍മാര്‍മാരും ഒരു പോലെ തിളങ്ങി

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ഒന്നാം ടി20 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 100 കടക്കാന്‍ പോലും സമ്മതിക്കാതെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് ബാറ്റിങ് നിര വെറും 74 റണ്‍സില്‍ ഓള്‍ ഔട്ട്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരുന്നു. ഇന്ത്യയ്ക്കു 101 റണ്‍സ് ജയം.

ഇന്ത്യയ്ക്കായി പന്തെടുത്ത താരങ്ങളെല്ലാം വിക്കറ്റെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര അതിവേഗം ആടിയുലഞ്ഞു. അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

14 പന്തില്‍ 22 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രവിസ് മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. താരം 3 ഫോറും ഒരു സിക്‌സും തൂക്കി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ 14 വീതം റണ്‍സെടുത്തു. രണ്ട് സിക്‌സുകള്‍ തൂക്കി 12 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

ഇന്നിങ്‌സ് തുടങ്ങി സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനെ നഷ്ടമായി. താരത്തെ അര്‍ഷ്ദീപ് സിങാണ് മടക്കിയത്. പിന്നാലെ തുടരെ വിക്കറ്റ് വീഴ്ചയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് ബലത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തിയത്. തുടക്കം മുതല്‍ ഇന്ത്യ തകര്‍ച്ച നേരിട്ടു. പിന്നീട് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമം മികച്ച രീതിയില്‍ തുടങ്ങിയ ശേഷം ബാറ്റര്‍മാര്‍ പരാജയപ്പെട്ടതും തിരിച്ചടിയായി.

ആറാമനായി ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കിയതോടെയാണ് ഇന്ത്യ ട്രാക്കിലായത്. താരം 28 പന്തില്‍ പുറത്താകാതെ 6 ഫോറും 4 സിക്‌സും സഹിതം 59 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തി ക്രീസ് അടക്കിവാണു.

കളി അവസാനിക്കുമ്പോള്‍ ഹര്‍ദികിനൊപ്പം ജിതേഷ് ശര്‍മയായിരുന്നു ക്രീസില്‍. താരം ഒരു സിക്‌സടക്കം 5 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

തുടക്കത്തില്‍ 17 റണ്‍സിനിടെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പവലിയനില്‍ തിരിച്ചെത്തി. സ്‌കോര്‍ 48ല്‍ എത്തിയപ്പോള്‍ മറ്റൊരു ഓപ്പണര്‍ അഭിഷേക് ശര്‍മയും മടങ്ങി. 78ല്‍ തിലകും വീണു. 104ല്‍ മടങ്ങിയത് അക്ഷര്‍ പട്ടേല്‍. ആറാം വിക്കറ്റായി ശിവം ദുബെയും കൂടാരം കയറി. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയ്ക്കുകയായിരുന്നു.

ഗില്‍ ഇത്തവണയും പരാജയമായി. വൈസ് ക്യാപ്റ്റന്‍ 2 പന്തില്‍ 4 റണ്‍സുമായി കൂടാരം കയറി. ലുംഗി എന്‍ഗഡിയുടെ പന്തില്‍ മാര്‍ക്കോ യാന്‍സനു ക്യാച്ച് നല്‍കി മടങ്ങി.

സൂര്യകുമാര്‍ യാദവ് സിക്‌സും ഫോറും തൂക്കി മുന്നോട്ടു നീങ്ങി തുടങ്ങിയതിനു പിന്നാലെ മടങ്ങി. 11 പന്തില്‍ 12 റണ്‍സെടുത്ത സൂര്യയേയും എന്‍ഗിഡി തന്നെയാണ് പുറത്താക്കിയത്. ഇത്തവണ ക്യാച്ച് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രത്തിന്.

പിന്നീട് തിലക് വര്‍മയും അഭിഷേകും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ ലുതോ സിപമ്‌ല അഭിഷേകിനെ പുറത്താക്കി ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. താരം 12 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സെടുത്ത് ഫോമിലേക്ക് ഉയരുന്നതിനിടെയാണ് മടങ്ങിയത്.

30 റണ്‍സ് ബോര്‍ഡില്‍ വന്നതിനു പിന്നാലെ തിലകും മടങ്ങി. താരം 2 ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്തു. എന്‍ഗിഡി തന്നെയാണ് ഇത്തവണയും ഇന്ത്യയെ ഞെട്ടിച്ചത്. യാന്‍സന്‍ കളിയിലെടുക്കുന്ന മൂന്നാം ക്യാച്ചായാണ് തിലകിന്റെ പുറത്താകല്‍.

ഒരു സിക്‌സടക്കം 21 പന്തില്‍ 23 റണ്‍സെടുത്തു മികവില്‍ നില്‍ക്കെയാണ് അക്ഷര്‍ പുറത്തായത്. താരത്തെ സിപമ്‌ല മടക്കി.

ശിവം ജുബെ രണ്ട് ഫോറടിച്ചു വേഗം തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. താരത്തെ ഡോണോവന്‍ ഫെരയ്‌ര ക്ലീന്‍ ബൗള്‍ഡാക്കി. ദുബെ 9 പന്തില്‍ 11 റണ്‍സുമായി പുറത്തായി.

india vs south africa: Chasing 176, South Africa have imploded. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്‍കേണ്ടത്, അതില്‍ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്‍

ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിയുന്നത് കാൻസറിന് കാരണമാകുമോ? യഥാർഥ്യം ഇതാണ്

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ, ജാമ്യാപേക്ഷ പരിഗണിച്ചില്ല; റിമാന്‍ഡില്‍

IIBF: ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ, ശമ്പളം 8.7 ലക്ഷം രൂപ

SCROLL FOR NEXT