അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. 2024ലെ ഫൈനലില്‍ പ്രോട്ടീസിനെ വീഴ്ത്തിയാണ് ഇന്ത്യ രണ്ടാം ലോക കിരീടം ഉയര്‍ത്തിയത്. അന്നത്തെ തോല്‍വിക്ക് മധുര പ്രതികാരം ചെയ്യാനുള്ള ഒരുക്കത്തിലാണ് എയ്ഡന്‍ മാര്‍ക്രവും സംഘവും. ഇന്ന് വൈകീട്ട് 7 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പോരാട്ടം. പ്രാഥമിക ഘട്ടത്തില്‍ എല്ലാ കളിയും ജയിച്ചാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ എത്തുന്നത്.
ഇന്ത്യയെ സംബന്ധിച്ച് യഥാര്‍ഥ പരീക്ഷണം ഇനിയാണ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പാകിസ്ഥാന്‍, യുഎസ്എ, നമീബിയ, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ കളിച്ചത്. അതേസമയം ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഉയര്‍ത്തിയ വെല്ലുവിളി സമര്‍ഥമായി അതിജീവിച്ചവരാണ്. ഇന്ത്യ മിന്നും പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരുമെന്നു ഉറപ്പ്.
ഇന്ന് അര്‍ഷ്ദീപ് സിങിനു പകരം ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കും. അക്ഷര്‍ പട്ടേല്‍ കളിക്കാനിറങ്ങിയാല്‍ വാഷിങ്ടന്‍ സുന്ദറിനു സ്ഥാനം നഷ്ടമാകും.
അഭിഷേകിന്റെ ഫോം
ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേക് ശര്‍മയുടെ പൂര്‍ണ ഫോം ഔട്ടാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രധാന പ്രശ്‌നം. ടൂര്‍ണമെന്റില്‍ മൂന്ന് കളികളാണ് താരം കളിച്ചത്. മൂന്നിലും പൂജ്യത്തിനു മടങ്ങി. അഭിഷേകിനു പകരം സഞ്ജു സാംസണെ ഓപ്പണറായി പരീക്ഷിക്കുമോ എന്ന ചോദ്യം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ചിരിച്ചു തള്ളുകയാണുണ്ടായത്. സഞ്ജു ഇന്നും ബഞ്ചില്‍ തന്നെ ഇരിക്കും.
തിലക് വര്‍മയുടെ മെല്ലെപ്പോക്കാണ് മറ്റൊരു പ്രശ്‌നം. എന്നാല്‍ തിലകിനോട് അങ്ങനെ കളിക്കാന്‍ ടീം ആവശ്യപ്പെട്ടതാണ് എന്നാണ് സൂര്യ ഇതിനെ ന്യായീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് വീണതെങ്കില്‍ തിലകിനോട് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിക്കാന്‍ പറഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ 2 വിക്കറ്റ് വീണെങ്കില്‍ 10ാം ഓവര്‍ വരെ നങ്കൂരമിട്ട് കളിക്കേണ്ട ബാധ്യത തിലകിനാണ്. അതുകൊണ്ടാണ് ആവശ്യാനുസരണം അദ്ദേഹം കളിക്കുന്നത് എന്നാണ് സൂര്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
തിലകിനെ മാറ്റി വണ്‍ ഡൗണായി സഞ്ജുവിനെ ഇറക്കുമോ എന്ന ചോദ്യവും സൂര്യ ചിരിച്ചു തള്ളുകയാണുണ്ടായത്. തിലകിനു പകരം മലയാളി താരത്തെ ഇറക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ക്യാപ്റ്റന്‍ തള്ളിയത്.
വരുണിന്റെ പന്തുകള്‍
ടൂര്‍ണമെന്റില്‍ നാല് വിജയങ്ങളിലും നിര്‍ണായക പങ്ക് വഹിച്ച മിസ്റ്റ്‌റി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യമാണ് എതിരാളികള്‍ക്ക് ഉള്‍ക്കിടിലമുണ്ടാക്കുന്ന ഇന്ത്യയുടെ സുപ്രധാന ആയുധം. ഇന്ത്യന്‍ ടീമില്‍ അധികം ആഘോഷിക്കപ്പെടാത്ത നിശബ്ദ സാന്നിധ്യമാണ് വരുണ്‍. എതിരാളി ബാറ്റിങില്‍ നങ്കൂരമിടുമെന്നു തോന്നിച്ച ഘട്ടത്തിലെല്ലാം വരുണ്‍ വിക്കറ്റെടുത്തു ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന പോരട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഇംപാക്ട് പ്ലെയറും വരുണായിരുന്നു. ടൂര്‍ണമെന്റില്‍ 4 കളിയില്‍ നിന്നു 9 വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ നില്‍ക്കുന്നു. ബാറ്റിങിന്റെ അത്ര ആശങ്ക ഇന്ത്യക്ക് ബൗളിങില്‍ ഇല്ലാത്തതിന്റെ ഒരു കാരണം വരുണ്‍ പുലര്‍ത്തുന്ന സ്ഥിരത കൂടിയാണ്.
ജസ്പ്രിത് ബുംറ വിക്കറ്റുകള്‍ അധികം വീഴ്ത്തുന്നില്ലെങ്കിലും റണ്‍സ് കൊടുക്കാന്‍ പിശുക്കി തന്റെ ഭാഗം ക്ലിയറാക്കി നിര്‍ത്തുന്നുണ്ട്. അര്‍ഷ്ദീപ് സിങും മോശമല്ലാത്ത രീതിയില്‍ തന്നെ പന്തെറിയുന്നു. ഫിനിഷര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും തങ്ങളുടെ റോള്‍ മികവോടെ കളത്തില്‍ നടപ്പാക്കുന്നതും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.
പ്രോട്ടീസ് പവര്‍
ക്വിന്റന്‍ ഡി കോക്ക്, ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, റിയാന്‍ റിക്കല്‍ടന്‍, ഡേവിഡ് മില്ലര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കരുത്ത്. മാര്‍ക്കോ യാന്‍സന്‍ വരെ നീളുന്നുണ്ട് അവരുടെ ബാറ്റിങ് പവര്‍. മിക്ക താരങ്ങളും അവസരത്തിനൊത്ത് ഉയരാന്‍ കെല്‍പ്പുള്ളവര്‍. ഫോമിലും നില്‍ക്കുന്നവര്‍. ഇന്ത്യയുടെ ബൗളിങ് ഇന്ന് ശരിക്കും പരീക്ഷിക്കപ്പെടുമെന്ന് ഉറപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates