സഞ്ജു സാംസൺ, തിലക് വർമ സഖ്യം (India vs Sri Lanka) x
Sports

അഭിഷേക് കത്തിച്ചു, സഞ്ജുവും തിലകും അക്ഷറും പടര്‍ത്തി! ടൂര്‍ണമെന്റിലെ ഏറ്റവും വലിയ സ്‌കോറുയര്‍ത്തി ഇന്ത്യ

ഇതാദ്യമായി ഈ ഏഷ്യാ കപ്പില്‍ ഒരു ടീമിന്റെ ടോട്ടല്‍ 200 കടന്നു

സമകാലിക മലയാളം ഡെസ്ക്

ദുബൈ:ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച ടോട്ടല്‍ ഉയര്‍ത്തി ഇന്ത്യ. സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് അടിച്ചെടുത്തു. തുടരെ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി ഇന്ത്യക്ക് മിന്നും തുടക്കം നല്‍കി അഭിഷേക് ശര്‍മ കത്തിപടര്‍ന്നു. പിന്നാലെ എത്തിയവരും മോശമാക്കിയില്ല. സഞ്ജു സാംസണ്‍, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍ എന്നിവരും തിളങ്ങിയതോടെയാണ് ഇന്ത്യന്‍ ടോട്ടല്‍ 200 കടന്നത്. ഈ ഏഷ്യാ കപ്പില്‍ ആദ്യമായാണ് ഒരു ടീം 200 പിന്നിടുന്നത്.

22 പന്തില്‍ 2 സിക്‌സും 7 ഫോറും സഹിതം അതിവേഗം അര്‍ധ സെഞ്ച്വറിയിലെത്തിയ അഭിഷേക് 31 പന്തില്‍ 2 സിക്‌സും 8 ഫോറും സഹിതം 61 റണ്‍സുമായി മടങ്ങി. അഞ്ചാമനായി ഇത്തവണ ബാറ്റിങിനു ഇറങ്ങിയ സഞ്ജു സാംസണ്‍ 23 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 39 റണ്‍സുമായി തിളങ്ങി. മികവിലേക്ക് ഉയരുന്നതിനിടെയാണ് സഞ്ജു മടങ്ങിയത്.

തിലക് വര്‍മ ഒരു സിക്‌സും 4 ഫോറും സഹിതം 34 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിനു അര്‍ധ സെഞ്ച്വറി തൊടാനായില്ല. അക്ഷര്‍ പട്ടേല്‍ 15 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 21 റണ്‍സും അടിച്ച് പുറത്താകാതെ നിന്നു.

ഒരിക്കല്‍ കൂടി പവര്‍ പ്ലേയിലെ മികവ് ഇന്ത്യ ആവര്‍ത്തിച്ചു. 6 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 71ല്‍ എത്തി. അഭിഷേകിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് പവര്‍പ്ലേയില്‍ ഇന്ത്യക്ക് കരുത്തായത്. പിന്നീടെത്തിയ തിലക്, സഞ്ജു, അക്ഷർ ഫോമിലേക്കുയർന്നതോടെ ഇന്ത്യ 10 ഓവറില്‍ 100ഉം 15 ഓവറില്‍ 150 എത്തി. ഒടുവില്‍ അവസാന പന്ത് സിക്‌സര്‍ തൂക്കി 196ല്‍ നിന്നു അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ സ്‌കോര്‍ 202ല്‍ എത്തിച്ചു.

ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 15ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 4 റണ്‍സുമായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മടങ്ങി. താരത്തെ മഹീഷ് തീക്ഷണ സ്വന്തം ബൗളിങില്‍ ക്യാച്ചെടുത്തു പുറത്താക്കി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വീണ്ടും ബാറ്റിങില്‍ പരാജയപ്പെട്ടു. താരം 11 റണ്‍സുമായി മടങ്ങി. താരത്തെ ഹസരങ്ക വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നാലെ അഭിഷേകും മടങ്ങി. അഭിഷേകിനെ അസലങ്കയാണ് പുറത്താക്കിയത്.

പിന്നീട് തിലകും സഞ്ജുവും ചേര്‍ന്നു ഇന്നിങ്‌സ് മുന്നോട്ടു നീക്കി. ഇരുവരും സ്‌കോര്‍ 150 കടത്തിയതിനു പിന്നാലെയാണ് സഞ്ജു മടങ്ങിയത്. ഇരുവരും അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയാണ് പിരിഞ്ഞത്. സ്‌കോര്‍ 158ല്‍ നില്‍ക്കെ സഞ്ജു ദസുന്‍ ഷനകയുടെ പന്തില്‍ അസലങ്കയ്ക്കു പിടി നല്‍കിയാണ് പുറത്തായത്. പിന്നാലെ ദുഷ്മന്ത ചമീര സ്വന്തം പന്തില്‍ ഹര്‍ദികിനേയും മടക്കി. താരം 2 റണ്‍സില്‍ പുറത്തായി.

ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. ജസ്പ്രിത് ബുംറ, ശിവം ദുബെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പകരക്കാര്‍. ലങ്ക കരുണരത്നെയെ മാറ്റി ലിയനാഗയെ ഉള്‍പ്പെടുത്തി.

തുടര്‍ ജയങ്ങളുമായി ഫൈനലുറപ്പിച്ച ഇന്ത്യ ഇന്നും ജയിച്ച് അപരാജിത മുന്നേറ്റം ഉറപ്പിച്ച് പാകിസ്ഥാനെ കലാശപ്പോരില്‍ നേരിടാനിറങ്ങുകയാണ് ലക്ഷ്യമിടുന്നത്.

തുടരെ രണ്ട് തോല്‍വികളുമായി ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി കഴിഞ്ഞു. ആശ്വാസ ജയമാണ് അവര്‍ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിനോടു അട്ടിമറി തോല്‍വി നേരിട്ടതാണ് അവര്‍ക്ക് തിരിച്ചടിയായത്. പിന്നാലെ പാകിസ്ഥാനോടും അവര്‍ തോറ്റു. ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായി സൂപ്പര്‍ ഫോറിലെത്തിയ ലങ്കക്കാര്‍ക്ക് പിന്നീട് കാലിടറുന്ന കാഴ്ചയായിരുന്നു.

ഇന്ത്യന്‍ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.

India vs Sri Lanka: Axar Patel and Tilak Varma lift India to the highest total of Asia Cup 2025. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

SCROLL FOR NEXT